ADVERTISEMENT

കോവിഡ് കാലത്ത് രണ്ടു മാസം വീട്ടിലിരുന്ന മിക്ക മലയാളികളെയും തേടിയെത്തിയത് ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലാണ്. നിലവിൽ, വൈദ്യുതി ഉപയോഗം നിശ്ചിത യൂണിറ്റിന് മുകളിലായാൽ, മുഴുവൻ യൂണിറ്റിനും ഉയർന്ന സ്ലാബിലുള്ള നിരക്ക് നൽകേണ്ടി വരും. ഇതാണ് ലോക്ഡൗൺ കാലത്ത് വീട്ടുകാർക്ക് ഷോക്ട്രീറ്റ്‌മെന്റ് ബില്ലിന്റെ രൂപത്തിൽ ലഭിച്ചത്. ഇതോടെ സോളർ പ്ലാന്റിലൂടെ ഗാർഹിക വൈദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തമാകുന്നതാണ് നല്ലതെന്നു മലയാളികൾ  തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാൽ വീട്ടിലെ വൈദ്യുതി ബിൽ 60 മുതൽ 65 ശതമാനമെങ്കിലും കുറയ്ക്കാനാകും. മഴക്കാലമല്ലേ വരുന്നത്, ഇനി സോളർ വച്ചാൽ ഗുണമുണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ടാകാം. മഴക്കാലത്ത് സൂര്യപ്രകാശം കുറവായതിനാൽ ഉദ്‌പാദനം താരതമ്യേന കുറയുമെങ്കിലും നിലവിലെ കറണ്ട് ബില്ലിന്റെ പോക്കുവച്ചുനോക്കുമ്പോൾ ലാഭകരമാകാനാണ് സാധ്യത.

 

solar-house

സോളാർ പാനലുകൾ- ചെലവ്?

ഒരു വ്യക്തി കാലാകാലത്തോളം അടയ്ക്കുന്ന വൈദ്യുത ബില്ലുമായി തട്ടിച്ചു നോക്കുമ്പോൾ വലിയൊരു തുക പാനലുകൾക്കായി ചെലവാക്കേണ്ടതില്ല. ഒന്നര - രണ്ട് ലക്ഷം രൂപയ്ക്കു മുതൽ പാനലുകൾ ഘടിപ്പിക്കാൻ സാധിക്കും. പഴയ ചില സബ്‌സിഡികൾ ഇപ്പോൾ നിർത്തലാക്കിയെങ്കിലും, വിലയിൽ ഇളവ് ഇപ്പോഴും ലഭിക്കും. അതിനാൽ ഇത്രയും തുക മുടക്കേണ്ടി വരില്ല. ഒരു ബാറ്ററിക്ക് 20,000 രൂപയോളം ചെലവു വരും. വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ബാക്ക് അപ് വേണ്ട സമയവും കണക്കാക്കി വേണം ബാറ്ററി തിരഞ്ഞെടുക്കാൻ. മുൻനിര ബ്രാൻഡുകൾ നോക്കി തിരഞ്ഞെടുക്കുന്നതു തന്നെയാണ് ഉചിതം. ഒരു ദിവസത്തെ ബാക്ക്അപ്പിന് 1200 വാട്ട് അവർ (Watt Hour) ശേഷിയുള്ള ബാറ്ററി മതിയാകും. അതുപോലെ തന്നെ എത്ര കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സിസ്റ്റമാണ് നിങ്ങളുടെ വീടിനു അനുയോജ്യമെന്നതും മുൻകൂട്ടി കണ്ടെത്തണം.

സാധാരണമായി നാലംഗ കുടുംബമാണെങ്കിൽ രണ്ട് കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സിസ്റ്റം ധാരാളമാണ്. എന്നാൽ എസിയുള്ള കുടുംബമാണ് എങ്കിൽ മൂന്നു കിലോവാട്ടിന്റെ സിസ്റ്റം വാങ്ങുന്നതാണ് നല്ലത്. പ്രതിദിനം പന്ത്രണ്ടു യൂണിറ്റ് വൈദ്യുതി ഇത്തരത്തിൽ ഉൽപാദിപ്പിക്കാൻ സാധിക്കും. മഴക്കാലത്തും ആറോ ഏഴോ യൂണിറ്റ് ഉൽപാദിപ്പിക്കാൻ സാധിക്കും.

പാനലുകൾ, ഇൻവെർട്ടറുകൾ, ബാറ്ററി എന്നിവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, മറ്റേത് ഉപകരണങ്ങളെയും പോലെ തന്നെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എങ്കിൽ നഷ്ടമായിരിക്കും ഫലം. അതിനാൽ വിലക്കുറവിൽ ലഭിക്കും എന്ന് കരുതി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾക്ക് പിന്നാലെ പോകരുത്. ഇപ്പോൾ നമ്മുടെ ഉപയോഗശേഷം വൈദ്യുതി ബാക്കി വരികയാണെങ്കിൽ അത് സർക്കാരിനു നൽകി പണം ലാഭം നേടാനും വഴിയുണ്ട്. നമ്മൾ ഉപയോഗിക്കുന്ന ഇൻവെർട്ടറിന്റെ സ്വഭാവമനുസരിച്ചാണ് ഈ അവസരം ലഭ്യമാകുക.

solar-inverter

 

ഓൺ ഗ്രിഡും ഓഫ് ഗ്രിഡും...

ഓൺ–ഗ്രിഡ്, ഓഫ്–ഗ്രിഡ് എന്നിങ്ങനെ രണ്ടുതരം സോളർ ഇൻവെർട്ടറുകളാണ് ഉള്ളത്. ഓൺ–ഗ്രിഡ് ഇൻവെർട്ടർ സംവിധാനം വഴിയാണ് ബാക്കി വരുന്ന വൈദ്യുതി സർക്കാരിനു നൽകാൻ സാധിക്കുക. എന്നാൽ ഇത്തരത്തിൽ ചെയ്യണമെങ്കിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് അനുമതിപത്രം തരണം. അപേക്ഷയ്ക്കൊപ്പം 1,000 രൂപ അടച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്നു പരിശോധന നടത്തി തൃപ്തികരമെങ്കിൽ ബാക്കി വൈദ്യുതി സർക്കാരിനു നൽകുന്നതിനായി അനുമതി നൽകും. സർക്കാരിനു നൽകുന്ന വൈദ്യുതിയുടെ തത്തുല്യമായ തുക വൈദ്യുതി ബില്ലിൽനിന്ന് ഇളവു ചെയ്യുകയും ചെയ്യും.

എന്നാൽ ഗുണങ്ങൾ ഏറെയുണ്ട് എന്നതു പോലെ ചില പോരായ്മകളുമുണ്ട്. കെഎസ്ഇബി ലൈനിൽ കറന്റ് ഇല്ലെങ്കിൽ വീട്ടിലും കറന്റ് ലഭിക്കുകയില്ല. ഓൺ–ഗ്രിഡ് രീതിയിൽ സോളർ പാനൽ ഘടിപ്പിക്കുന്നതിന് രണ്ടര ലക്ഷത്തിനും രണ്ടേമുക്കാൽ ലക്ഷത്തിനും ഇടയ്ക്കു ചെലവു വരും.  ഓൺ–ഗ്രിഡിനു വേണ്ടി ചെലവാക്കുന്ന തുക അഞ്ചു വർഷത്തെ വൈദ്യുതി ലാഭത്തിലൂടെ തിരിച്ചുപിടിക്കാം എന്നാണു കണക്കാക്കപ്പെടുന്നത്. എന്നാൽ തുടക്കത്തിൽ ചെലവ് കുറവാണെങ്കിലും ഇടയ്ക്കു ബാറ്ററി മാറ്റേണ്ടി വരുന്നതിനാൽ ഓഫ്–ഗ്രിഡ് അത്ര ലാഭകരമല്ല. അതിനാൽ ഓൺ ഗ്രിഡിനാണ് ആവശ്യക്കാർ കൂടുതൽ. അനെർട്ടിന്റെ ഇടപെടലുകളെ തുടർന്ന് ഇപ്പോൾ സോളർ വൈദ്യുതി ഉൽപാദനം വർധിച്ചിട്ടുണ്ട്. 

English Summary- Solar Power Plant at Home; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com