ഇത് ചുഴലിക്കാറ്റിനെ അതിജീവിച്ച വീട്! ഇന്ന് ആളുകൾ കാണാനെത്തുന്നു; കാരണം..
Mail This Article
അടുത്തിടെ പശ്ചിമബംഗാളില്‍ ആഞ്ഞടിച്ച 'ഉംപുൺ ' ചുഴലിക്കാറ്റിനു ശേഷം, സ്വീഡിഷ് - ബംഗാളി ദമ്പതികളായ ലീനസ് കെന്ടല്‍, രൂപ്സ നാഥ് എന്നിവരുടെ ബാർവായിപൂരിലെ വീടിന്റെ മുന്നില്‍ ഒരു വലിയ ജനക്കൂട്ടം എത്തി. ഇവര്‍ തടിച്ചു കൂടിയതിന്റെ കാര്യമാണ് രസകരം. ചെളിയും മുളയും കൊണ്ട് നിര്‍മ്മിച്ച ഇവരുടെ 'കഞ്ച -പക്കാ '(Kancha-Paka’ ) എന്ന വീടിനു എന്ത് സംഭവിച്ചു എന്ന് കാണാനായിരുന്നു ഈ ജനക്കൂട്ടം. വെറും ചെളികൊണ്ട് നിര്‍മ്മിച്ച ഈ വീട് കൊടുംകാറ്റില്‍ നിലംപൊത്തിക്കാണും എന്നാണ് നാട്ടുകാര്‍ ഭയന്നത്. പക്ഷേ അദ്ഭുതം എന്ന് പറയട്ടെ, ഈ വീടിനു കൊടുംകാറ്റില്‍ ചെറിയ കേടുപാടുകള്‍ അല്ലാതെ യാതൊന്നും സംഭവിച്ചില്ല.
മുളയും, കച്ചിയും, ചെളിയും മറ്റും കൊണ്ടാണ് ലിനസും രൂപ്സയും ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. സുസ്ഥിരനിര്‍മ്മിതികളെ കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചും ഗവേഷണം നടത്തുന്ന ആളാണ് ലീനസ്. അതുകൊണ്ടാണ് 2017ൽ വീട് നിര്‍മ്മിക്കുമ്പോള്‍ അത് പ്രകൃതിക്ക് അനുയോജ്യം ആകണം എന്ന് ഇരുവരും തീരുമാനിച്ചിരുന്നു. സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ലീനസ് 20 വര്‍ഷമായി ഇന്ത്യയിലുണ്ട്. രൂപ്സ ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്.
1800 ചതുരശ്രയടിയില്‍ ആണ് ഈ രണ്ടു നില വീട് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം അടിക്കടി ഉണ്ടാകുന്ന സ്ഥലമായതിനാല്‍ ഭൂനിരപ്പില്‍ നിന്നും ഉയര്‍ത്തിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ചെളി കൊണ്ടാണ് വീടിന്റെ പ്ലാസ്റ്ററിങ് നടത്തിയിരിക്കുന്നത്. ഇത് ഏതു കാലാവസ്ഥയിലും വീടിനുള്ളില്‍ തണുപ്പ് നല്‍കും.
ജലം ആവശ്യമില്ലാത്ത ഇക്കോ-സാന്‍ ടോയിലറ്റ് ആണ് ഇവിടെ. ഇതില്‍ നിന്നുള്ള വേസ്റ്റ്, കമ്പോസ്റ്റ് ആക്കിയ ശേഷം കൃഷിക്ക് ഉപയോഗിക്കുന്നു. ബലിനീസ് ശൈലിയിലുള്ള മേൽക്കൂരയാണ് വീടിനുള്ളത്.
കൊടുംകാറ്റില്‍ നിന്ന് മാത്രമല്ല ഭൂകമ്പത്തില്‍ നിന്ന് വരെ രക്ഷനേടാന്‍ സഹായിക്കുന്നതാണ് ഈ വീടെന്നു ലീനസ് പറയുന്നു. വീടിനുള്ളില്‍ വെറും കുമ്മായം കൊണ്ടാണ് പെയിന്റ് ചെയ്തിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്കാണ് ഈ വീട് ലീനസ് നിര്‍മ്മിച്ചത്. ചെറിയൊരു ഓര്‍ഗാനിക് ഗാര്‍ഡനും ഇവര്‍ക്ക് ഇവിടെയുണ്ട്. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ കുളവും. വൈദ്യതിക്കായി സോളര്‍ പാനലാണ് ഉപയോഗിക്കുന്നത്.
രൂപ്സയുടെ മാതാപിതാക്കള്‍ക്കും ലീനസിന്റെ മാതാപിതാക്കള്‍ക്കും വര്‍ഷത്തില്‍ ഒരിക്കല്‍ ഒത്തുകൂടാനുള്ള ഒരിടം കൂടിയാണ് ഈ 'കഞ്ച -പക്കാ '.
English Summary- Sustainable House Survived a Cyclone