ലോക്ഡൗൺ കാലത്ത് ടെറസിൽ പച്ചക്കറിക്കൃഷി തുടങ്ങി യുവതി; ഒടുവിൽ ഫലം കണ്ടോ
Mail This Article
പഴങ്ങളും പച്ചക്കറികളും ഫ്രെഷായി ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. എന്നാല്‍ എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കാറില്ല. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചകറികളിൽ കീടനാശിനി പ്രയോഗങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ മുംബൈയിലെ താമസക്കാരിയായ ദീപ്തി ജംഗിനിക്ക് ഇതിലൊന്നും ഒരു ടെന്‍ഷനും ഇല്ല. കാരണം ദീപ്തിയുടെ 50 ചതുരശ്രയടിയുള്ള ബാല്‍ക്കണിയില്‍ ഏതാണ്ട് മുപ്പതിലധികം പച്ചകറികളും പഴവര്‍ഗ്ഗങ്ങളും സുലഭമാണ്.
പച്ചക്കറികള്‍ പറിച്ച ശേഷം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിക്കണം എന്നാണ് ദീപ്തി പറയുന്നത്. നമ്മള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചകറികളും പഴങ്ങളും നമ്മുടെ കൈകളില്‍ എത്തുന്നത് ആഴ്ചകള്‍ കഴിഞ്ഞാണ് എന്ന് ഓര്‍ക്കണം.
തക്കാളി, ബ്രിഞ്ചാല്‍, പടവലം , ബീന്‍സ് , ക്യാരറ്റ് , ഇഞ്ചി , മഞ്ഞള്‍ , ചീര അങ്ങനെ ഏറ്റവും ആവശ്യമായ പച്ചക്കറികള്‍ എല്ലാം ഇവിടെയുണ്ട്. യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാതെയാണ് ദീപ്തിയുടെ കൃഷി. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന കമ്പോസ്റ്റ് ആണ് ദീപ്തി കൃഷിക്ക് ഉപയോഗിക്കുന്നത്. ബാല്‍ക്കണിയിലെ കൃഷി കൂടാതെ ഫ്ലാറ്റില്‍ നല്ലൊരു കിച്ചന്‍ ഗാര്‍ഡനും ദീപ്തി സെറ്റ് ചെയ്തിട്ടുണ്ട്. ഫ്ലാറ്റിലെ നാൽപതോളം അന്തേവാസികള്‍ക്കും ഈ പച്ചക്കറി തോട്ടത്തില്‍ നിന്നും പച്ചക്കറികള്‍ ലഭിക്കുന്നു എന്ന് ദീപ്തി പറയുന്നു.
ജേര്‍ണലിസ്റ്റ് ആയി ജോലി നോക്കിയിരുന്ന ദീപ്തി പെട്ടെന്നാണ് പ്രൊഫഷന് ബ്രേക്ക് നല്‍കി പച്ചകറി കൃഷിയിലേക്കും പിന്നീടു ഒരു സ്റ്റാര്‍ട്ട് അപ്പിലേക്കും എത്തിയത്. 2017 ല്‍' എഡിബിള്‍ ഗാര്‍ഡന്‍സ്' എന്നൊരു സ്റ്റാര്‍ട്ട് അപ്പ് ദീപ്തി ആരംഭിച്ചിരുന്നു. ഇതിലൂടെ ഇതിനോടകം നിരവധിപേര്‍ക്ക് ദീപ്തി കിച്ചന്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്തു നല്‍കിയിട്ടുണ്ട്. 1200 ചതുരശ്രയടിയുള്ള വലിയ ഒരു കിച്ചന്‍ ഗാര്‍ഡന്‍ മുതല്‍ ചെറിയൊരു ജനലില്‍ വരെ അടുക്കളതോട്ടം ഇതുവഴി ദീപ്തി ഒരുക്കി കൊടുത്തിട്ടുണ്ട്. ഇതിനു പുറമേ വര്‍ക്ക് ഷോപ്പുകളും ഈ 34-കാരി നടത്താറുണ്ട്. സ്വന്തം തോട്ടത്തില്‍ വിരിഞ്ഞ പച്ചകറികള്‍ കഴിക്കുമ്പോള്‍ കിട്ടുന്ന സുഖവും ആരോഗ്യവും മറ്റെവിടെയും ലഭിക്കില്ല എന്നാണു ദീപ്തിയുടെ അഭിപ്രായം.
English Summary- Terrace Garden of Lady turns Startup