ഇവർക്കിനി മഴയെ പേടിക്കാതെ ഉറങ്ങാം; സുമനസുകൾ ഒരുമിച്ചു; 30 ദിവസം കൊണ്ട് രേവതിക്ക് വീട്!
Mail This Article
മഴ പെയ്താൽ രേവതിക്കും അമ്മ സുജാതയ്ക്കും പേടിയാകുമായിരുന്നു. അട്ടപ്പാടിയിലെ കുലംകൊത്തിയൊഴുകുന്ന മഴവെള്ളപാച്ചിലിൽ നിലം പൊത്താറായ വീടിനുള്ളിൽ ശാരീരികപരിമിതികളുള്ള മകൾ രേവതിയെ നെഞ്ചോട് ചേർത്ത് ഭയന്നായിരുന്നു സുജാത ഓരോ മഴക്കാലവും തള്ളിനീക്കിയിരുന്നത്. ടൗണിൽ നിന്നും ഏറെ അകത്തേക്ക് നീങ്ങി, തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ആ വീട്ടിലേക്ക് എത്തിച്ചേരുന്നതിനായി ശരിയായ വഴി പോലും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ പലപ്പോഴും രേവതിയുടെ പഠനം ഒരു ചോദ്യചിഹ്നമായി.
സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന ഈ കുടുംബത്തിന് വീട് വയ്ക്കാനുള്ള അവസ്‌ഥയില്ലായിരുന്നു. വലിയ സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും തലചായ്ക്കാനായി ഒരിടം, പ്ലസ് ടുവിനു പഠിക്കുന്ന മകൾക്ക് പഠനം തുടരാനുള്ള സൗകര്യം, ഇത് മാത്രമാണ് സുജാത ആഗ്രഹിച്ചിരുന്നത്. എന്നാൽ സുമനസുകൾ ഈ പ്രാർത്ഥന കേട്ടതോടെ ഈ കോവിഡ് കാലത്തും രേവതിക്കൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമായി. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഉമാ പ്രേമന്റെ നേതൃത്വത്തിലുള്ള ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന് നൽകിയ അപേക്ഷയിലൂടെയാണ് വെറും 30 ദിവസങ്ങൾ കൊണ്ട് രേവതിക്ക് ഒരു വീട് യഥാർത്ഥ്യമായത്.
ഒരു ഹാൾ, ഒരു കിടപ്പുമുറി, അടുക്കള, ബാത്‌റൂം, വിറക് പുര തുടങ്ങിയ സൗകര്യങ്ങളോടെയാണ് 400 ചതുരശ്രഅടി വിസ്തീർണത്തിൽ വീട് സഫലമായത്. 30 ദിവസങ്ങൾ കൊണ്ട് ഒരു വീടിന്റെ നിർമാണം ഈ കോവിഡ് കാലത്ത് പൂർത്തിയാക്കി എന്ന് കേൾക്കുമ്പോൾ ആർക്കും വിശ്വസിക്കാൻ പ്രയാസം കാണും. അവിടെയാണ് യഥാർത്ഥ ട്വിസ്റ്റ്. പ്രീഫാബ് വീട് നിർമാണ ശൈലിയിൽ തായ്‌ലൻഡിൽ നിന്നും ഇറക്കുമതി ചെയ്ത TPI ബോർഡുകൾ ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.ഇത്തരം വീടുകൾ വെള്ളപ്പൊക്കത്തെ ചെറുക്കുന്നവയാണ്. അടുത്ത 20 വർഷത്തേക്ക് യാതൊരുവിധ കേടുപാടുകളും കൂടാതെ താമസിക്കാവുന്ന രീതിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. മൂന്നു ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. മാത്രമല്ല 25000 രൂപക്കുള്ള ഫർണിച്ചർ കൂടി വീട്ടിൽ എത്തിച്ചിട്ടുണ്ട്. ഡൈനിങ് ടേബിൾ, കസേരകൾ, കട്ടിൽ, കിടക്ക, അലമാര, ടിവി എന്നിവ ഉൾപ്പെടെയാണ് വീടിന്റെ താക്കോൽദാനം നടത്തിയത്.
പോഷകാഹാരക്കുറവും ശിശുമരണവും അടിസ്ഥാന സൗകര്യപ്രശ്നങ്ങളുമെല്ലാം നിറഞ്ഞുനിന്നിരുന്ന ആദിവാസി ഊരുകളിലേക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇരച്ചെത്തിയ പ്രളയജലം ഈ പ്രദേശത്തെ ആവാസവ്യവസ്ഥയെ ഒന്നാകെ തകിടം മറിച്ചു. ആയിരക്കണക്കിന് ആളുകൾക്കാണ് കിടപ്പാടം നഷ്ടമായത്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഉമാ പ്രേമൻ തായ്‌ലൻഡ് മോഡൽ വീടുകൾ പരിചയപ്പെടുത്തിയിരുന്നത്.കാട്ടാന ശല്യം കൂടി കണക്കിലെടുത്താണ് ദ്രുതഗതിയിൽ വീട് നിർമിച്ചു നൽകിയത്. അങ്ങനെ ചോരാത്ത, അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആകുന്നില്ല ഈ കുടുംബത്തിന്. ഇത് കേരളത്തിന്റെ പുനരധിവാസമേഖലയിൽ വലിയൊരു മാതൃക കൂടിയാവുകയാണ്.
English Summary- Poor Family Gets Home for 3 Lakhs within 30 Days