കൊറോണ മലയാളികളെ പഠിപ്പിച്ച 'ഗൃഹ'പാഠങ്ങൾ ഇവയാണ്
Mail This Article
സ്വന്തമായി ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. ചിലർ ഈ ആഗ്രഹ പൂർത്തീകരണത്തിനായി പൂർണമായും എഞ്ചിനീയർമാരെയും കോൺട്രാക്റ്റർമാരെയും ആശ്രയിക്കുന്നു. വീട് പണിത് കൃത്യമായി കയ്യിൽ കിട്ടുകയും ചെയ്യും. അവിടെ വരെ കാര്യങ്ങളൊക്കെ കൃത്യമാണ്. എന്നാൽ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് ശരിക്കൊന്നു കണ്ടാസ്വദിക്കാനുള്ള അവസരം വീട്ടുടമസ്ഥർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം തിരക്കേറിയ ജീവിത രീതി തന്നെ. എന്നാൽ കൊറോണ മൂലം ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പലരും വീടിനുള്ളിൽത്തന്നെ കുടുങ്ങിയപ്പോഴാണ് വീടിന്റെ പല പോരായ്മകളും മനസിലാക്കുന്നത്.
ഇത്ര വലുപ്പം വേണ്ടായിരുന്നു
വീട് പണി നടന്നപ്പോൾ ഒരു ആവേശത്തിന് വലിയ വീട് പണിതു. വീട് വൃത്തിയാക്കാനും മറ്റുമായി സഹായത്തിനു ആളും ഉണ്ടായിരുന്നു. എന്നാൽ കൊറോണക്കാലമായതോടെ സഹായി ഇല്ലാതായി. അപ്പോഴാണ് വൃത്തിയാക്കൽ ഒരു വലിയ ഭാരമായി വീട്ടുടമസ്ഥർക്ക് മാറുന്നത്. അത് കൊണ്ടും കഴിഞ്ഞില്ല. പുറത്തെങ്ങും പോകാതെ വീട്ടിൽത്തന്നെ ഇരിക്കാൻ തുടങ്ങിയതോടെയാണ് മറ്റൊരു കാര്യം മനസിലായത് , വീടിന്റെ ഭൂരിഭാഗം സ്ഥലവും ഉപയോഗിക്കാതെ കിടക്കുകയാണ് എന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം , ആവശ്യം എന്നിവ മനസിലാക്കി വീട് നിർമിക്കണം എന്ന് കൊറോണ പഠിപ്പിക്കുകയായിരുന്നു.
ഇത്രയും കാറ്റുണ്ടായിരുന്നോ വരാന്തയിൽ !
ഓഫിസ് വിട്ടാൽ വീട്, വീട് വിട്ടാൽ ഓഫിസ് എന്ന നിലയിൽ രാപ്പകൽ ഓടി നടക്കുന്നവരെ സംബന്ധിച്ച് അവർ ഒട്ടും ആസ്വദിച്ചിട്ടില്ലാത്ത ഒന്നായിരിക്കും വരാന്തയിൽ ഇരുന്നുള്ള ചായകുടിയും കൊച്ചു വർത്തമാനവുമെല്ലാം. എന്നാൽ കൊറോണ വന്നതോടെ ഈ അവസരം കൈ വന്നു. കുടുംബത്തോടൊപ്പം ഒന്നുചേരാനും അല്പം കാറ്റു കൊണ്ടിരിക്കാനും ഏറ്റവും യോജിച്ച ഇടമാണ് വരാന്ത എന്ന് പലരും മനസിലാക്കിയത് ഇപ്പോഴാണ്.
അവനവനിടങ്ങൾ അനിവാര്യം
മെയിൻ ഹാൾ, ബെഡ്‌റൂം, അടുക്കള, ഡൈനിംഗ് ഹാൾ എന്നിങ്ങനെ പോകുന്നു പലരുടെയും സഞ്ചാരങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം മാറി തനിക്കായി ഒരിടം വീട്ടിൽ കണ്ടെത്തണം എന്നും സ്വസ്ഥമായി അവിടെ പോയി ഇരുന്നു മനസും ശരീരവും ഒരേ പാതയിലാക്കുന്ന തന്റേത് മാത്രമായ വിനോദങ്ങളിൽ , വായനകളിൽ ഒക്കെ ഏർപ്പെടണം എന്നും പലരും ആഗ്രഹിച്ചു.
കുട്ടിപ്പട്ടാളത്തിന് പഠിക്കാൻ ഒരിടം
സ്റ്റഡി ഏരിയ ഒഴിവാക്കിയത് അപകടമായി എന്ന് മനസിലാക്കിയത് ഓൺലൈൻ ക്‌ളാസുകൾ തുടങ്ങിയതോടെയാണ്. കുട്ടികളുടെ പഠനവും മാതാപിതാക്കളുടെ വർക്ക് ഫ്രം ഹോം ആവശ്യങ്ങളും ഒപ്പത്തിനൊപ്പം അവന്നതോടെ പല വീടുകളും കുഴങ്ങി.
അടുക്കളയിൽ കുറേക്കൂടി സൗകര്യമാകാം
അടുക്കള അടുക്കിപെറുക്കുക എന്നതായിരുന്നു കൊറോണക്കാലത്തെ പല വീടുകളിലെയും പ്രധാന ടാസ്ക്. ഇങ്ങനെ ചെയ്തപ്പോഴാണ് ഒരു കാര്യം മനസിലായത്, അടുക്കള കുറേകൂടി സൗകര്യത്തോടെ നിർമിക്കണമായിരുന്നു. കുറഞ്ഞപക്ഷം ഷെൽഫുകളുടെ എണ്ണം കൂട്ടണമായിരുന്നു. ഷെൽഫുകളിൽ സ്ഥാനം പിടിക്കേണ്ട പല സാധനങ്ങളും പുറത്ത് വയ്‌ക്കേണ്ടി വരുന്നത് അടുക്കളയുടെ ഭംഗി കുറയ്ക്കുന്നുണ്ടെന്നും പലരും മനസിലാക്കി.
പടിയിറങ്ങിയ സ്റ്റോർ റൂമുകൾ
മൂന്നും നാലും സെന്റിൽ വീട് പണിയുന്ന പലരും അനാവശ്യമായ സ്‌പേസ് ആണ് എന്ന് പറഞ്ഞു ആദ്യം പുറത്താക്കുന്ന ഒന്നാണ് സ്റ്റോർ റൂം. എന്നാൽ പണ്ട് കാലത്തെ പത്തായപ്പുരകൾ ആയിരുന്ന, പിൽക്കാലത്തെ സ്റ്റോർ റൂമുകൾ ഇന്നും വീടുകൾക്ക് അനിവാര്യമാണ് എന്ന് മനസിലാക്കിയ കാലമായിരുന്നു ഇത്. ലോക്ക് ഡൗണിൽ പുറത്തിറങ്ങുമ്പോൾ കൂടുതൽ യാത്രകൾ ഒഴിവാക്കാനായി വാങ്ങിക്കൂട്ടുന്ന സാധനങ്ങൾ വയ്ക്കാൻ ഒരിടമില്ല എന്ന് പലരും മനസിലാക്കിയത് ഇപ്പോഴാണ്.
English Summary- Corona Learnt House Lessons by Malayali