ADVERTISEMENT

* എല്ലാത്തരം  കെട്ടിടം നിർമിക്കുന്നതിനും പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ അനുമതി (permit) ആവശ്യമാണോ?

2019 ലെ KMBR, KPBR ചട്ടം 4(1) പ്രകാരം ഏതൊരു കെട്ടിടം നിർമിക്കുന്നതിനും, പുനർനിർമിക്കുന്നതിനും, കൂട്ടിച്ചേർക്കുന്നതിനും, വിപുലീകരിക്കുന്നതിനും, മാറ്റം വരുത്തുന്നതിനും, നിലവിലെ കെട്ടിടത്തിന്റെ വിനിയോഗം മാറ്റുന്നതിനും, പ്ലോട്ട് തിരിച്ചുള്ള ഏതൊരു പുനർവികസനത്തിനും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്.

എന്നാൽ Category II പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 100 ച.മീ വരെ ബിൽറ്റ് അപ് ഏരിയയുള്ള ഏക കുടുംബ വാസഗൃഹങ്ങൾക്കും കെട്ടിട നിർമാണ ചട്ടപ്രകാരമുള്ള അനുമതി ആവശ്യമില്ല. എന്നാൽ ഇവ കെട്ടിടനിർമാണ ചട്ടങ്ങൾക്ക് വിധേയമായിരിക്കണം. സർക്കാർ കെട്ടിടങ്ങൾ നിർമിക്കുന്നതിന് പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. എന്നാൽ പ്രസ്തുത നിർമാണം, ചട്ടങ്ങൾ എല്ലാം പാലിക്കുന്നുണ്ടെന്ന ചീഫ് എൻജിനീയറുടെ സാക്ഷ്യപത്രം, കെട്ടിടത്തിന്റെ ഒരു സെറ്റ് ഡ്രോയിങ്, ആവശ്യമുള്ള മറ്റു വിവരങ്ങൾ സഹിതം നിർമാണത്തിന് 30 ദിവസം മുൻപ് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

 

* മതിൽ കെട്ടുന്നതിന് അനുമതി ആവശ്യമാണോ?

കെട്ടിടനിർമാണ ചട്ടം 69 പ്രകാരം പൊതുനിരത്തിനോടോ പൊതുസ്ഥലത്തിനോടോ പൊതുജലാശയത്തിനോടോ ചേർന്നുനിർമിക്കുന്ന മതിലിന് അനുമതി ആവശ്യമാണ്. മറ്റുള്ള വശങ്ങളിൽ മതിൽ കെട്ടുന്നതിന് അനുമതി ആവശ്യമില്ല.  എന്നാൽ അനുമതി ആവശ്യമുള്ള സംഗതിയിൽ ചട്ടപ്രകാരമുള്ള ഫീസ് അടയ്‌ക്കേണ്ടതാണ്. കൂടാതെ നിർമാണം പൂർത്തിയായശേഷം ചട്ടം 71 പ്രകാരം കംപ്ലീഷൻ റിപ്പോർട്ട്  സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

 

*കിണർ കുഴിക്കുന്നതിന്/ സെപ്റ്റിക് ടാങ്ക് കെട്ടുന്നതിന് അനുമതി ആവശ്യമാണോ?

അനുമതി ആവശ്യമാണ്. കിണർ കുഴിക്കുന്നതിന് ലഭ്യമാക്കേണ്ട അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ  ചട്ടം 75 ൽ പ്രതിപാദിക്കുന്നു. സെപ്റ്റിക് ടാങ്കിന് ചട്ടം 79 (4) അനുസരിച്ച് ഏകകുടുംബ വാസഗൃഹങ്ങൾക്ക് അതിരിൽനിന്നും 1.2 മീറ്റർ അകലത്തിലും സെപ്റ്റിക് ടാങ്ക് നൽകാവുന്നതാണ്. പക്ഷേ ചട്ടം 23 (1) പ്രകാരം notified റോഡിനോടോ 6 മീറ്ററിൽ കൂടുതൽ വീതിയുള്ള un-notified റോഡിനോടോ ചേർന്നുവരുന്ന പ്ലോട്ട് അതിർത്തിയിൽ നിന്നും 3 മീറ്റർ അകലംവിട്ടുമാത്രമേ ഇത്തരത്തിലുള്ള നിർമാണങ്ങൾ നൽകുവാൻ പാടുള്ളൂ..

English Summary- Building Permit Rules Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com