ADVERTISEMENT

ബാഴ്സലോണയിൽ നഗരജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു കഴിയുമ്പോഴും തിരക്കുകൾക്കിടയിൽ ജീവിതം ശരിക്ക് ആസ്വദിക്കാനാവാത്തതിന്റെ വിഷമത്തിലായിരുന്നു അബ്രഹാം സൊളാർസാനോ, മാർട്ട സാഞ്ചസ് എന്നീ ദമ്പതികൾ. അങ്ങനെയിരിക്കെയാണ് വടക്കൻ സ്പെയിനിലെ ഉൾഗ്രാമങ്ങളിൽ ഒന്നിലൂടെ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി ഒരു സ്ഥലം ഇരുവരുടെയും കണ്ണുകളിൽ ഉടക്കിയത്. പഴയ ഒരു വീടിന്റെ ശേഷിപ്പുകളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ആ സ്ഥലം സ്വന്തമാക്കി അതിമനോഹരമായ ഒരു വീടാണ്  ഇപ്പോൾ ഇരുവരും ചേർന്ന് നിർമ്മിച്ചെടുത്തിരിക്കുന്നത്. 

കാടുപിടിച്ചു കിടന്ന പ്രദേശമാകെ വൃത്തിയാക്കി ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കി എടുത്തു. അവധി ദിവസങ്ങൾ എല്ലാം വീട് നിർമ്മാണത്തിനായി ഇരുവരും നീക്കിവെച്ചു. 258 ചതുരശ്രയടി വിസ്തീർണ്ണമുള്ള ചെറുവീട് നിർമ്മിച്ച അവിടെ താമസിച്ചു കൊണ്ടാണ് കുടുംബം സ്വപ്നഭവനത്തിന്റെ പണികൾ തുടങ്ങിയത്. നിർമ്മാണ തൊഴിലാളിയായ അബ്രഹാം തനിയെ വച്ച വീടാണിത്. 2 വർഷമെടുത്താണ് വീടിന്റെ നിർമ്മാണം പൂർത്തിയായത്. 

couple-house-self-build

കല്ലുകൾ കെട്ടിയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ചെറിയ വിലയ്ക്ക് ലഭിച്ചവയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയവയുമായ സാധനങ്ങൾ വീട്ടിലേക്കായി കണ്ടെത്തി. അടുക്കളയിലേക്കുള്ള ഫർണിച്ചറുകൾ പൈൻ മരങ്ങൾ ഉപയോഗിച്ച് സ്വയം നിർമ്മിച്ചു. അല്പം ഉയരമുള്ള പ്രദേശമായതിനാൽ വീട്ടിലേക്ക് കല്ലുകൾ പാകി മനോഹരമായ ഒരു വഴിയും ചുറ്റുമതിലും ഒരുക്കി. വീട് നിർമാണം ആരംഭിച്ചപ്പോൾ ഗ്രാമവാസികളിൽ പലരും ഇത്തരം ഒരു സ്ഥലത്ത് വീട് വയ്ക്കുന്നത് പ്രാവർത്തികമാകുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ തന്നെ ഏറ്റവും മനോഹരമായ  വീടുകളിൽ ഒന്നാണിത്. 

couple-house-winter

മുപ്പതിൽ താഴെ ആളുകൾ മാത്രമാണ് ഈ ഗ്രാമത്തിൽ ജീവിക്കുന്നത്. അതിനാൽ  നഗരജീവിതത്തിലേതുപോലെയുള്ള തിരക്കുകളും സുഖസൗകര്യങ്ങളും ഒന്നും ഇവിടെയില്ല. എങ്കിലും ജീവിതം എന്താണെന്ന് തിരിച്ചറിഞ്ഞത് ഇവിടെ വന്നശേഷം ആണെന്ന്  ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. 

English Summary- Couple quit city life to live in village; self made home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com