ഇത് ബസ് മോഡിഫൈ ചെയ്തതല്ല; പൊലീസിനെ പേടിക്കേണ്ട; സംഗതി വേറെ ലെവലാണ്!
Mail This Article
ഈ പറക്കും തളികയിലെ താമരാക്ഷൻപിള്ള എന്ന ബസ് ആരും മറന്നു കാണാൻ ഇടയില്ല. നായകനായ ഉണ്ണിയുടെയും സുന്ദരന്റെയും വീടായിരുന്നു ഈ ബസ്. പശ്ചിമബംഗാളിലെ ബിർഭം ജില്ലയിലുള്ള ബോൽപൂരെന്ന ചെറുപട്ടണത്തിൽ ഇതുപോലെ ഒരു ബസ് വീടുണ്ട്. പക്ഷേ ഒറ്റ വ്യത്യാസം മാത്രം . ടയറുകളും നെയിം ബോർഡുമൊക്കെയുള്ള ഈ വീടിന് പുറം ഭാഗത്ത് മാത്രമേ ബസിന്റെ ആകൃതി ഉള്ളൂ. ശില്പിയായ ഉദയ് ദാസ് തന്റെ കുടുംബത്തിനായി നിർമ്മിച്ച വെറൈറ്റി വീടാണ് ഇത്.
കളിമണ്ണും സിമന്റുമൊക്കെകൊണ്ട് ശില്പങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ജോലിയാണ് ഉദയ് ദാസിന്. ഉദയ് ദാസിന്റെ മാതാപിതാക്കളും മക്കളും കൊച്ചുമക്കളും അടങ്ങുന്ന ഏഴംഗ കുടുംബം താമസിച്ചിരുന്നത് സ്ഥല വിസ്തൃതി തീരെയില്ലാത്ത ഒരു കുഞ്ഞുവീട്ടിലാണ്. വീട്ടിലെത്തുന്ന അതിഥികളെ മുറ്റത്ത് നിർത്തുകയല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അതിഥികൾക്ക് ഇരിക്കാൻ സ്ഥല സൗകര്യമുള്ള ഒരു വീട് വേണം എന്ന ആഗ്രഹം തോന്നി തുടങ്ങിയത്. ശില്പി ആയതുകൊണ്ട് തന്നെ വീടു നിർമ്മിക്കാൻ പല രൂപങ്ങളും മനസ്സിലേക്ക് എത്തി. ഒടുവിൽ ബസിന്റെ ആകൃതിയിൽ വീട് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഉദയ് ദാസിന്റെ വീട് ഒറ്റനോട്ടത്തിൽ കണ്ടാൽ ബസ് അല്ല എന്ന് ആരും പറയില്ല . ടയറുകളും ഹെഡ്ലൈറ്റും ഫ്രണ്ട് ഗ്ലാസുകളും സൈഡ് വിൻഡോകളുമെല്ലാം വീടിനുണ്ട്. അതിനുപുറമേ സാധാരണ ബസുകളിൽ കാണാറുള്ളതുപോലെ സ്ഥലങ്ങളുടെ പേരും മുകളിലായി എഴുതിവച്ചിരിക്കുന്നു. മുൻഭാഗത്തെ ഭിത്തിയിൽ ചിത്രങ്ങളും വരച്ചു ചേർത്തിരിട്ടുണ്ട്. 80,000 രൂപ വായ്പയെടുത്താണ് ബസ് വീട് നിർമ്മിച്ചത്. പുറത്തുനിന്നു നോക്കുമ്പോൾ ഉള്ള വ്യത്യസ്തതയ്ക്ക് പുറമേ ധാരാളം ജനാലകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കുന്നു.
അതിഥികൾക്കുള്ള സൗകര്യം കണക്കിലെടുത്താണ് വീട് വച്ചതെങ്കിലും ഇപ്പോൾ അതിഥികളുടെ തിരക്കാണ് ഉദയ് ദാസ് നേരിടുന്ന പ്രധാന പ്രശ്നം. വീട് കാണുന്നത് മാത്രമായി ധാരാളം ആളുകൾ എത്തുന്നുണ്ട്. പ്രായമായ മാതാപിതാക്കൾ ഉള്ളതിനാൽ കോവിഡ് കാലത്ത് സന്ദർശകരെത്തുന്നത് അല്പം ബുദ്ധിമുട്ട് തന്നെയാണ്. എങ്കിലും അതിഥികളെ മനസ്സിൽ കണ്ട് താൻ നിർമ്മിച്ച വീട്ടിൽ എത്തുന്നവരെ സന്തോഷത്തോടെ സ്വീകരിക്കാറുണ്ടെന്ന് ഉദയ് ദാസ് പറയുന്നു.
English Summary- Sculptot Build House like Bus