ADVERTISEMENT

കേരളത്തിലിപ്പോൾ ഏകദേശം എത്ര നീളത്തിൽ മതിലുണ്ടാവും എന്ന് പറയാനാവുമോ? ഞാൻ കണക്കാക്കിയിരിക്കുന്നത് 50000 km എന്നാണ്. ഇത്രയും നീളത്തിൽ എന്തിന് മതിൽ? സുരക്ഷിതത്വത്തിന് എന്നുത്തരമാണ് പറയാനാവുക. മതിലുണ്ടായാൽ വീട് സുരക്ഷിതമാവുമെന്ന് പലരും വിശ്വസിക്കുന്നുമുണ്ട്! ഇനിയും സംശയമുണ്ടോ എന്തിനാ മതിലുകളെന്ന്.

രണ്ട് വീടുകൾക്കിടയിൽ മതിലുകളെന്തിന് എന്ന ചോദ്യത്തിന്, സ്ത്രീകൾക്ക് അപ്പുറമിപ്പുറം നിന്ന് പരസ്പരം വർത്തമാനം പറഞ്ഞ് രസിക്കാനാണെന്ന സരസമായ ഉത്തരം പറഞ്ഞത് മലയാളത്തിലെ മഹാനായ സാഹിത്യവിമർശകനായ എം കൃഷ്ണൻനായരാണ്. വീടുകൾക്കിടയിൽ ഈ ഭിത്തികളില്ലെങ്കിൽ ഇരുവീട്ടിലെയും പെണ്ണുങ്ങൾ പരസ്പരം സംസാരിക്കില്ലത്രെ!

പെണ്ണുങ്ങളുടെ വർത്തമാനം എന്നു പറഞ്ഞാൽ അപവാദപ്രചരണമെന്നും കൃഷ്ണൻ നായർ പറഞ്ഞു വയ്ക്കുന്നുണ്ട്. തീർച്ചയായും ഇതിൽ ഒരു സ്ത്രീവിരുദ്ധതയുണ്ട്. അക്കാലത്ത് നാട്ടിൽ അത്രക്ക് ഫെമിനിസ്റ്റുകളില്ലാത്തതു കൊണ്ടായിരിക്കണം കൃഷ്ണൻനായർ ഭാഗ്യത്തിന് രക്ഷപ്പെട്ടത്.

മലയാളിക്ക് മതിലെന്നത് വീട്ടിനോളം പ്രാധാന്യമുള്ള കാര്യമാണ്, വൈകാരികവുമാണ്. വീടുപോലെ തന്നെ മതിലിനുമുണ്ട് അഴകും ആഢ്യത്വവും ആഢംഭരവുമൊക്കെ. മതിൽ ഏത് വീടിന്റെയും ആടയാഭരണം കൂടിയാണ്. അതിനെത്ര പണവും ചിലവഴിക്കാൻ പലരും തയാറുമാണ്. പല രൂപത്തിൽ പല ഉയരത്തിൽ മതിലു പണിഞ്ഞ് അതിൻമേൽ പല നിറങ്ങൾ പൂശി സംതൃപ്തരാവാറുണ്ട് നാം.

പണ്ട് ഇല്ലങ്ങൾക്കും കൊട്ടാരങ്ങൾക്കും മാത്രമേ മതിലുണ്ടായിരുന്നുള്ളു. കുടിലിന് വേലിയായിരുന്നു. ജൈവസമ്പത്തിന്റെ കലവറകളായിരുന്നു ജൈവ വേലികൾ. കുമ്പളങ്ങയും മത്തനും പീച്ചങ്ങയും പൂത്തുവിളഞ്ഞു നിന്നത് ഇത്തരം വേലികളിലായിരുന്നു.  പട്ടിയും പൂച്ചയും കോഴിയും നുഴഞ്ഞുകയറിയത് ഇത്തരം വേലികളിലൂടെയായിരുന്നു.

തർക്കങ്ങൾ പെരുകിയപ്പോൾ വേലികൾ മണ്ണടിഞ്ഞുപോയി. പക്ഷേ ഓരോ വീട്ടിലും ഒരു ജൈവ വേലിയെങ്കിലും സ്ഥാപിക്കാൻ ശ്രമിച്ചാൽ ഒട്ടേറെ ചെടികളെ പരിപാലിക്കാനാവും. സൂഷ്മജീവികളുടെ ആവാസ കേന്ദ്രമായിരിക്കും അത്. പലതരം ചെറുപഴങ്ങളും പൂക്കളും തരുന്ന വള്ളിചെടികളെയും സംരക്ഷിക്കാനാവും. പൂമ്പാറ്റകൾ പറന്നുനടക്കും കുഞ്ഞുകിളികൾക്ക് കൂടൊരുക്കാനാവും. കാഴ്ചയ്ക്ക് കുളിർമയും കിട്ടും. ഒരടി വീതിയുണ്ടെങ്കിൽ ജൈവവേലിക്ക് ധാരാളമാണ്. 

അതിർത്തി തിരിക്കാൻ രണ്ടടി ഉയരത്തിൽ ചെറുമതിലും ബാക്കി ഉയരം ജി ഐ ട്യൂബുകളും ഇരുമ്പ് വലകളും ഉപയോഗിച്ച് ഫ്രെയിമുകളുണ്ടാക്കി ഉറപ്പിച്ച് അതിൻമേൽ പലയിനം ചെടിപടർത്തിയാൽ നല്ലൊരു സസ്യമറയും കിട്ടും. കാറ്റിന്റെ വീടിനകത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയുമില്ല. റോഡിന് അഭിമുഖമായാണ് വേലി നിർമിക്കുന്നതെങ്കിൽ പൊടിയും തടയാം. ഏത് നഗരത്തിലും ഗ്രാമത്തിലുമുള്ള മതിലുകളിലും ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു ഇത്തരം ചെറു ജീവികൾ വസിക്കുന്ന ജൈവവേലികൾ.

English Summary- Compound Walls in Kerala and Malayali Mentality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com