ADVERTISEMENT

കുട്ടികളായിരുന്നപ്പോൾ വിഷുവിന് കൈനീട്ടം കിട്ടിയ പൈസയൊക്കെ സൂക്ഷിച്ചു വയ്ക്കും. ഉൽസവത്തിന് കളിപ്പാട്ടം വാങ്ങാനാണ് അതുപയോഗിക്കുക. കളിപ്പാട്ടം വിൽക്കുന്നയാളോട് കടം പറയാൻ പറ്റില്ലല്ലോ. അന്നത്തെ നാട്ടുമര്യാദതന്നെ കയ്യിൽ പണമുണ്ടെങ്കിൽ സാധനം വാങ്ങുക ഇല്ലെങ്കിൽ വാങ്ങാതിരിക്കുക എന്നതായിരുന്നു. ഞങ്ങൾ കുട്ടികളാണത് കൃത്യമായി പാലിച്ചു പോന്നത്. അല്ലേലും കുട്ടികൾക്ക് കടം കൊടുക്കരുത്. അതൊരു ശീലമാവും.

പക്ഷേ മുതിർന്നവർ തുണി, അലുമിനിയം പാത്രങ്ങൾ എന്നിവ വിൽക്കാൻ വരുന്ന ആളുകളോട് കടം പറയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അടുത്ത തവണ വരുമ്പോൾ കുറച്ച് പണം കൊടുത്ത് വീണ്ടും സാധനങ്ങൾ വാങ്ങും. അങ്ങനെയാണവർ ചോറ്റിൻ കലം, ചീനച്ചട്ടി, കരണ്ടി അങ്ങനെ പലവിധ സാധനങ്ങൾ വാങ്ങിയിരുന്നത്.

പക്ഷേ പോത്ത് വാങ്ങാൻ വരുന്നവർ വിലയുറപ്പിച്ച് രൊക്കം പണം എണ്ണിക്കൊടുത്ത് പോത്തിനെയും കൊണ്ട് പടികടന്ന് പോകുമ്പോൾ, വീടുവിട്ട് പോകുന്ന പോത്തിനെ സങ്കടത്തോടെ നോക്കുമ്പോഴും കൈനിറച്ചും പണവുമായി നിൽക്കുന്ന അപ്പന്റെ സന്തോഷം കാണാൻ രസമായിരുന്നു. എത്ര എണ്ണിയാലും മതിയാവാതെ പ്രത്യേക താളത്തിൽ ഇടതുകയ്യിൽനിന്ന് വലതുകയ്യിലേക്ക് പണമിറങ്ങി വരുന്നതും ചുണ്ടനക്കി എണ്ണുന്നതും അദ്ഭുതത്തോടെ നോക്കുമായിരുന്നു ഞാൻ.

അങ്ങനെ പോത്തിനെ വിറ്റുകിട്ടുന്ന പണത്തിൽ നിന്ന് ചെറിയൊരു വിഹിതമെടുത്ത് മറ്റൊരു ജോഡി പോത്തിൻ കുട്ടികളെ വാങ്ങി വളർത്തി വീണ്ടും വിൽക്കും. അങ്ങനെയായിരുന്നു ഞങ്ങളുടെ 'പോത്തു ജീവിതം' .പോത്ത് വിറ്റ പണത്തിൽ നിന്ന് പോത്തിൻകുട്ടികൾക്കുള്ള പണം മാറ്റിവച്ച് ശിഷ്ടമുള്ള പണംകൊണ്ട് ചിട്ടി അടയ്ക്കുമായിരുന്നു.

ചിട്ടി എന്തിനെന്നാൽ ചേച്ചിയുടെ വിവാഹാവശ്യത്തിന് സ്വർണ്ണം വാങ്ങിക്കാനായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് മരം കൂടി അവൾക്കു വേണ്ടി കരുതിയിരുന്നു. മരത്തോടൊപ്പം അവളും വലുതായി. മരം മൂത്തപ്പോൾ ഒരു ദിവസം കച്ചവടക്കാർ വന്ന് അപ്പന്റെ കൈയിൽ പണം കൊടുത്ത് മരംമുറിച്ച് കൊണ്ടുപോകുമ്പോൾ അത് നിന്നയിടം ശൂന്യമാകുമ്പോൾ എനിക്കുണ്ടാകുന്ന വിഷമത്തിനിടയിലും പണം എണ്ണുന്ന അപ്പൻ ഒരു കൗതുകം തന്നെയായിരുന്നു.

പക്ഷേ എന്നെങ്കിലും ഇത്തരത്തിൽ കച്ചവടക്കാർ കൊണ്ടുവരുന്ന പണം കൊണ്ടല്ല ഞങ്ങൾ ദൈനദിനം ജീവിച്ചിരുന്നത് എന്നർത്ഥം. ആ സമയത്തും പാത്രങ്ങളും തുണിയും കടമായി വാങ്ങുന്നത് അമ്മ തുടർന്നുകൊണ്ടേയിരുന്നു. അന്നത് കടം വാങ്ങിയില്ലായിരുന്നെങ്കിൽ പാചകത്തിന് പാത്രങ്ങളോ ഉടുക്കാൻ തുണിയോ ഉണ്ടാകുമായിരുന്നില്ല വീട്ടിൽ.

ഇത്രയും പറഞ്ഞത് ഇവിടെ പലരും ലോൺ ഭീതിയെപ്പറ്റി എഴുതുന്നതു കണ്ടപ്പോഴാണ്. വാസ്തവത്തിൽ ലോണിനെ ഭയക്കേണ്ടതില്ല. ലോൺ എല്ലാതരത്തിലും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. നല്ല ജീവിതം ഉണ്ടാവുന്നതുപോലും ലോൺ എടുക്കുന്നതോടു കൂടിയായിരിക്കും പലപ്പോഴും.

പക്ഷേ ലോൺ എന്തിന് എന്ന ചോദ്യമായിരിക്കും ഇവിടെ പ്രസക്തമാവുക. വീടിന് ലോണാവാം. കാരണം താമസിക്കാൻ വീട് വേണം. അതെത്ര വലിപ്പത്തിൽ എന്നത് ഇവിടത്തെ വിഷയമല്ലാത്തതുകൊണ്ട് പറയുന്നില്ല.

വിവാഹ ചടങ്ങിന് ലോൺ ആവാമോ? പാടില്ലെന്നേ ഞാൻ പറയു. വിവാഹം മാത്രമല്ല അനുബന്ധമായുള്ള ധന/ ലോഹ വിനിമയങ്ങൾക്കും കടം ഉണ്ടാവരുത്. കാരണം അതൊരു ഇല്യൂഷൻ സെറിമണിയാണ്. അതുകൊണ്ടുതന്നെ അതിന് ചെലവഴിക്കുന്ന പണം ഇല്യൂഷൻ അഥവാ വാനിറ്റി ഇക്കണോമിക്സിന്റെ ഭാഗവുമാണ്. പുകപോലെയാണെന്നർത്ഥം. ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ പൊടിഞ്ഞില്ലാതാകുന്ന ഒന്ന്.

പക്ഷേ ഒരാൾ ഗൾഫിലേക്ക് പോകുന്നതിനായി വിസയ്ക്ക് പണം വേണം. അതിന് ലോണാവാം. വിദ്യാഭ്യാസത്തിനാവാം. കാറ് വാങ്ങാനുമാവാം. പക്ഷേ കടം വാങ്ങി ടൂർ പോയാലോ? അത് ഇല്യൂഷനാണ്. പക്ഷേ വീട്,  മുൻപ് പറഞ്ഞ അടുക്കള പാത്രങ്ങൾ പോലെയാണ്. സ്വാതന്ത്ര്യത്തിന്റെ ഏറ്റവും സുന്ദരമായ ഇടമാണ് വീട്. ദൈനംദിനമുള്ള ജീവിതത്തിന് അത്യന്താപേക്ഷിതമാണത്. 'പണം സ്വരൂപിച്ചതിനുശേഷം മാത്രമേ പാത്രം വാങ്ങൂ' എന്ന് അമ്മ തീരുമാനിച്ചിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ.

'കടമില്ലാത്ത വീട്' എന്നത് ഒരു ഭാഷാ പ്രയോഗവും ഇന്ത്യൻ സാഹചര്യത്തിൽ ഭൂരിപക്ഷത്തിനും നടക്കാത്ത ഒരു സങ്കൽപവുമാണ്. വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നതിനാൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്തെങ്കിലേ ബഹുഭൂരിപക്ഷത്തിനും വീട് നിർമ്മിക്കാനാവൂ.

ഇങ്ങ് ഇന്ത്യയിലെന്നല്ല അമേരിക്കയിലും അങ്ങനെ തന്നെ. കടമില്ലാതെ ഒന്നും ചെയ്യാനാവില്ല. കമ്പോളത്തിന്റെ ചലനം തന്നെ കടത്തിൻമേലാണെന്നർത്ഥം. 'അയ്യോ കടം വാങ്ങരുത്' എന്ന് പറയുമ്പോൾ പകരം എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. അതിനാൽ കടം ഏത് സമൂഹത്തിലും തെറ്റ് പറയാനാവാത്ത സാമ്പത്തിക പ്രക്രിയയാണെന്നേ ഞാൻ പറയൂ.

പക്ഷേ ലോകത്തിലെ ഏത് കടത്തിനും ഈടുണ്ടാകും. പണ്ട് അലുമിനിയ പാത്രങ്ങൾ കടമായി വാങ്ങുമ്പോൾ പരസ്പരവിശ്വാസമായിരുന്നു ഈട്. ഇപ്പോൾ വിശ്വാസമല്ല പകരം വീട്ടിന്റെ ആധാരമാണ് ഈട്. അതിനാൽ തിരിച്ച് കടം വീട്ടാനുള്ള ഉറപ്പുണ്ടാവണം എന്നു മാത്രം.

അതിനാണ് കടം വാങ്ങാൻ പ്ലാനിങ് ഉണ്ടാവണം എന്ന് പറയുന്നത്. പ്ലാനിങ് എന്നത് സാമ്പത്തിക സാമൂഹിക തൊഴിൽ മേഖലകളിലുണ്ടാവുന്ന മാറ്റങ്ങളും നമ്മുടെ ശാരീരികാരോഗ്യത്തിലുണ്ടാവുന്ന മാറ്റങ്ങളും പിള്ളേരുടെ പഠന ചിലവുകളും മുൻകൂട്ടി മനസിലാക്കി ധനവിനിമയിത്തിലേർപ്പെടുക എന്നതാണ്.

അതേസമയം അലുമിനിയം പാത്രം കടംവാങ്ങാൻ അമ്മ കാണിച്ച ധീരതയാണ് നമുക്കേവർക്കും ഉണ്ടാവേണ്ടതും. ആ ധീരതയില്ലായിരുന്നുവെങ്കിൽ ഭക്ഷണമില്ലാതെ നരകിക്കുമായിരുന്നു ഞങ്ങൾ. ഒരു വസ്തുതകൂടി പറഞ്ഞവസാനിപ്പിക്കാം. അതായത് അഞ്ചുവർഷം മുമ്പ് 1500 ച.അടി വീടുവയ്ക്കാൻ ഏകദേശം 15 ലക്ഷം മതിയാകുമായിരുന്നു. പക്ഷേ ഇപ്പോഴതേ വിസ്തീർണ്ണത്തിലുള്ള വീട് പൂർത്തിയാക്കാൻ ചെലവ് 20 ലക്ഷമാവും. അതുകൊണ്ട് വീടുവയ്ക്കാൻ ആലോചിക്കുന്നുവെങ്കിൽ എത്രയും പെട്ടെന്ന് കടം വാങ്ങി പണിതുടങ്ങുക. ആലോചിക്കുന്തോറും പ്രായവും ചെലവും  റിസ്ക്കും കൂടിക്കൊണ്ടേയിരിക്കും.

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Is Homeloan good or bad in Todays Context- Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com