അടുത്തിടെ കണ്ണിലുടക്കിയ ഒരു സംഭവമാണ്. നാലു സഹോദരൻമാർ ഒരു പക്ഷത്തും രണ്ട് സഹോദരിമാർ മറ്റൊരു പക്ഷത്തു നിന്നും രൂക്ഷമായ വ്യവഹാരത്തിൽ ഏർപ്പെടുന്നു. കാരണം സ്വത്ത് തർക്കം. സ്ത്രീധനം കൊടുത്ത വകയിൽ നല്ലൊരു തുക ചെലവായെന്നും നയാപൈസയുടെ സ്വത്തിനി തരില്ലെന്നും സഹോദരൻമാർ.
കുടുംബസ്വത്തായ ഏകദേശം മൂന്നേക്കർ സ്ഥലത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നാണ് സഹോദരിമാരുടെ വാദം. മറ്റൊരു വീട്ടിൽ രണ്ട് സഹോദരൻമാർ ഒരു ഭാഗത്തും ഒരു സഹോദരിയും അമ്മയും മറുഭാഗത്തുമായി മറ്റൊരു വ്യവഹാരം. അവിടെയും വിഷയം സ്വത്ത് വീതം വപ്പാണ്.
വിവാഹത്തിന് സ്വർണ്ണവും പണവും തന്നില്ലേ, ഇനി സ്വത്തില്ലെന്ന് സഹോദരൻമാർ പറഞ്ഞപ്പോൾ ആ വെല്ലുവിളി ഏറ്റെടുത്ത് സഹോദരൻമാർ താമസിക്കുന്ന കുടുംബവീട്ടിൽ വന്ന് താമസമാക്കിയ സഹോദരി അമ്മയെ തന്റെ പക്ഷത്തേക്ക് കൊണ്ടുവന്ന് വ്യവഹാരം തുടങ്ങി. സഹോദരിയുടെ വ്യവഹാരം കണ്ട് രണ്ട് സഹോദരൻമാരും വീട് വിട്ട് പുതിയ വീടുകൾ വച്ചു താമസമായി. കൂട്ടിന് വ്യവഹാരവുമുണ്ട്. ഈ രണ്ടു വിഷയത്തിലും ന്യായവും നിയമവും സഹോദരിമാർക്കൊപ്പമാണ്.

പക്ഷേ ഞാൻ പറയുന്നത് മറ്റൊന്നാണ്. ബന്ധുത്വം, സഹോദരൻ, സഹോദരി, അമ്മ, അച്ഛൻ, ഇതൊക്കെ സാങ്കേതികമായി ശരിയാണെങ്കിലും സ്വത്തിനുമുമ്പിൽ ബന്ധുത്വം വ്യാജമായ വാക്കാണ്. അടിസ്ഥാനപരമായി അവരൊക്കെ വ്യക്തികളാണ്. ധനം, കണ്ണായ സ്ഥലം, ഇതൊക്കെ ഏവരെയും സ്വാധീനിക്കും. ഇപ്പോഴത്തെ സ്ഥലവിലയാണ് സർവ്വ ബന്ധുത്വത്തേയും തകർത്ത് തരിപ്പണമാക്കിയതിൽ ഒരുകാരണം.
ഗൾഫിൽ കട്ടയടിച്ച് ജീവിച്ച് സഹോദരിക്ക് ലക്ഷങ്ങൾ സ്ത്രീധനം കൊടുത്തു, ലക്ഷങ്ങൾ ചെലവഴിച്ച് കുടുംബവീട് റിപ്പയർ ചെയ്തു എന്നൊക്കെ വൈകാരികത പറയാമെന്നല്ലാതെ വീതംവയ്‌പ്പിൽ ഇതൊന്നും കാണില്ല. അതുകൊണ്ട് സഹോദരൻമാർ വിയർപ്പൊഴുക്കി പണിയെടുത്ത് സഹോദരിക്ക് സ്ത്രീധനം കൊടുക്കാതിരിക്കുക. കൊടുത്താലേ അടങ്ങൂ എന്നാണെങ്കിൽ സ്ത്രീധനം കൊടുത്തതൊക്കെ സ്വത്ത് വിഹിതത്തിൽ ഉൾപ്പെടുത്തി കരാറുണ്ടാക്കുക. ലക്ഷങ്ങൾ ചെലവഴിച്ച് കുടുംബവീട് മോടി പിടിപ്പിക്കാതിരിക്കുക. അതല്ലാ മോടിപിടിപ്പിച്ചേ അടങ്ങൂ എന്നാണെങ്കിൽ വീട്ടിലെ മറ്റംഗങ്ങളുമായി കരാറുകളുണ്ടാക്കി രജിസ്റ്റർ ചെയ്യുക.
ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള രൂക്ഷമായ സ്വത്ത് തർക്കങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ ഇത്തരം കരാറുകളുപകരിച്ചേക്കാം എന്നാണ് എന്റെ തോന്നൽ.
(ലേഖകൻ ഡിസൈനറാണ്)
മൊബൈൽ നമ്പർ- 8137076470
English Summary- Property Disputes in Malayali Families; Practical Solution