ADVERTISEMENT

സർക്കാർ സർവീസ് കാലഘട്ടത്തിന്റെ സിംഹഭാഗവും വീടിനടുത്തുള്ള ഓഫിസിൽ തന്നെയാണ് എന്റെ അച്ഛൻ ജോലി ചെയ്തിരുന്നത്. തണുത്ത ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാതിരുന്നതു കൊണ്ടാണോ എന്നറിയില്ല, ദിവസവും ഉച്ചയൂണ് കഴിക്കാൻ ഏതാണ്ടൊരു രണ്ടു കിലോമീറ്റർ നടന്ന് അച്ഛൻ വീട്ടിൽ എത്തുമായിരുന്നു.

ഉച്ചയൂണിനു വെളിച്ചെണ്ണയാണ് അച്ഛന് ഏറെയിഷ്ടം. ചൂടുള്ള ചോറിലേക്കു നല്ല നാടൻ വെളിച്ചെണ്ണ ഒഴിക്കുമ്പോൾ ഒരു ഗന്ധം വരും. ആ ഗന്ധം മൂക്കിലടിച്ചാൽ പിന്നെന്റെ സാറേ.. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അതിനാൽ അച്ഛൻ വീട്ടിൽ ആട്ടിയെടുത്ത വെളിച്ചെണ്ണ അൽപം ചോറിൽ ഒഴിക്കും, രണ്ടു തരി ഉപ്പിടും. കടുമാങ്ങയോ ഉണക്കമീനോ കൂട്ടി ഒരുപിടിത്തം പിടിക്കും, പിന്നെ ഓഫിസിലോട്ടു തിരിച്ചു പോകും.

വർഷങ്ങളോളം മുടക്കമില്ലാതെ തുടർന്നുപോന്ന ഒരു കാര്യമാണിത്. കൊല്ലങ്ങൾക്കു ശേഷം കോളജ് പഠനകാലത്ത് ചെറിയൊരു വീട് വാടകയ്‌ക്കെടുത്തു താമസിക്കുന്ന കാലത്ത് എന്റെയും കൂട്ടുകാരുടെയും, സമീപകാലത്തായി എന്റെ മോളുടെയും ഇഷ്ട കോംബിനേഷനാണ് ഈ വെളിച്ചെണ്ണയും ചോറും.

അങ്ങനെയിരിക്കെയാണ് അക്കാലത്ത്‌ ആ വാർത്ത പരന്നത്. വെളിച്ചെണ്ണ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കും. വാർത്ത കേട്ടതും അമ്മ അച്ഛന്റെ ഇഷ്ടഭക്ഷണത്തിനു നിരോധനം ഏർപ്പെടുത്തി. പിന്നീടൊരിക്കലും അച്ഛൻ വെളിച്ചെണ്ണ കൂട്ടി ചോറുണ്ണുന്നതു ഞാൻ കണ്ടിട്ടില്ല. എന്നാൽ വർഷങ്ങളോളം വെളിച്ചെണ്ണ കൂട്ടി ഭക്ഷണം കഴിച്ച അച്ഛന് വാർധക്യസഹജമായ ചില ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു (കുറച്ചു മാസങ്ങൾക്കുമുൻപ് അച്ഛൻ മരിച്ചു). എന്റെ അന്വേഷണത്തിൽ ഇതേ മെനു പിന്തുടർന്നിരുന്ന നാട്ടിലെ അച്ഛന്റെ പല സമപ്രായക്കാരും ഇന്നും തരക്കേടില്ലാത്ത ആരോഗ്യത്തോടെ ജീവിക്കുന്നുണ്ട്.

വാട്സാപ്പിൽ നരേഷ് ത്യാഗിയുടെ ഒരു സന്ദേശം വന്നപ്പോളാണ് അച്ഛന്റെ ഈ വെളിച്ചെണ്ണ കഥ നിങ്ങളോട് പറയണമെന്ന് എനിക്ക് തോന്നിയത്. അതിനൊരു കാരണവുമുണ്ട്.

നരേഷ് ത്യാഗി ചെറുപ്പമാണ്, റാഞ്ചി ഐഐഎമ്മിൽനിന്നു മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമെടുത്ത് ഇന്ത്യയിലെ പ്രശസ്തമായ ഒരു പെയിന്റ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിന്റെ തലപ്പത്തു ജോലി ചെയ്യുന്ന ഒരു പുലിയാണ്. ത്യാഗിയെയും പത്നിയെയും കെനിയയിൽ വച്ചാണ് ഞാൻ പരിചയപ്പെടുന്നത്. അങ്ങനെയൊരു സൗഹൃദസംഭാഷണത്തിൽ വെളിവായ ചില കാര്യങ്ങളാണ് നിങ്ങളോടെനിക്ക് പറയാനുള്ളതും. 

വീട് പണിയുന്ന സമയത്തു പെയിന്റിങ്ങിനു വേണ്ടി ചെലവഴിക്കുന്ന തുകയ്ക്കൊപ്പം വർഷാവർഷമോ, രണ്ടോ മൂന്നോ കൊല്ലത്തിനിടയിലോ വീട് പെയിന്റ് ചെയ്യാൻ വേണ്ടി നമ്മൾ ചെലവാക്കുന്ന തുകകൂടി കണ്ടാണ് കമ്പനികൾ വിപണനതന്ത്രങ്ങൾ ഒരുക്കുന്നത്. ഇതൊരു തെറ്റല്ല. മാർക്കറ്റ് പിടിക്കാൻ നോക്കുന്ന ഏതൊരു കമ്പനിയും ചെയ്യുന്ന കാര്യങ്ങളാണ്.

പുതിയ വീട് രണ്ടു വർഷംപോലും കഴിയാതെതന്നെ വീണ്ടും പെയിന്റടിക്കാൻ വേണ്ടിയുള്ള കാരണങ്ങൾ നമ്മളറിയാതെതന്നെ ഇട്ടാണ് ഇപ്പോൾ പല വീടുകളുടെയും നിർമാണം. കേരളത്തിൽ അങ്ങോളമിങ്ങോളം മുളച്ചു പൊന്തിയ സൺഷേഡുകൾ ഇല്ലാത്ത കന്റെംപ്രറി വീടുകളിലൂടെ.. ചുരുക്കിപ്പറഞ്ഞാൽ വഴിയേ പോകുന്ന പായലിനെയും പൂപ്പലിനെയും ഓട്ടോറിക്ഷ വിളിച്ചു വീട്ടിലോട്ടു കൊണ്ടുവരികയാണ് നമ്മൾ ചെയ്യുന്നത്. എന്നിട്ട് അത് നീക്കം ചെയ്യാൻ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവാക്കും.

ഒരർഥത്തിൽ ഇത് ലഹരിമരുന്നു പോലെയാണ്. ഒരിക്കൽ ഈ ശൈലിയിലുള്ള വീട് പണിയുന്നതോടെ ഈ ബാധ്യത നമ്മുടെ തലയിൽ ആവുകയാണ്. കാരണം അങ്ങനെ ചെലവാക്കിയില്ലെങ്കിൽ വീട് പായലും പൂപ്പലും പിടിച്ചു ഡ്രാക്കുളക്കോട്ട പോലെയാകും. (ഡ്രാക്കുളക്കോട്ട അന്നാട്ടിലെ കാലാവസ്ഥയ്ക്കനുസരിച്ചു നിർമ്മിച്ചതാണ്, ഡ്രാക്കുള എന്നോട് ക്ഷമിക്കട്ടെ).

പലകുറി പറഞ്ഞത് വീണ്ടും പറയുകയാണ്. ഒരു നാട്ടിലെ ഗൃഹനിർമ്മാണ ശൈലി അനേകവർഷങ്ങൾ കൊണ്ട് സ്വാഭാവികമായി രൂപപ്പെടുന്നതാണ്. അന്നാട്ടിലെ കാലാവസ്ഥയ്ക്കും സംസ്കാരത്തിനും മതത്തിനും പ്രകൃതിക്കും നിർമാണത്തൊഴിലാളികളുടെ ലഭ്യതയ്ക്കും വൈദഗ്ധ്യത്തിനും ഒക്കെ അതിൽ പങ്കുണ്ട്.

അത് ഒരു സുപ്രഭാതത്തിൽ മാറ്റാവുന്നതല്ല. പണി കിട്ടും. സൺഷേഡുകൾ നമ്മുടെ വീടുകൾക്ക് കൂടിയേ തീരൂ. ഒരർഥത്തിൽ കേരളത്തിൽ സൺഷേഡുകളെ 'റെയിൻ ഷേഡുകൾ' എന്ന് വിളിക്കണമെന്നാണ് എന്റെ അഭിപ്രായം. അതും കേരളത്തിലെ കാലാവസ്ഥ പരിഗണിക്കുമ്പോൾ ചെറിയ സൺഷേഡ് ഒന്നും പോരാ. ചുവര് നനയാതിരിക്കണമെങ്കിൽ അൽപം വീതി കൂട്ടിയത് തന്നെ വേണം.

എന്ന് വച്ചാൽ എത്ര വീതി..?

രണ്ടടി..?

പോരാ.

രണ്ടര..?

കേരളത്തിലെ ഒരു ശരാശരി വീടിനു മൂന്നടിയെങ്കിലും വീതിയുള്ള സൺഷേഡ് വേണമെന്നാണ് എന്റെ ഒരു അഭിപ്രായം. അങ്ങനെയുള്ള ഒരു വീട്ടിലേക്കു പായലും പൂപ്പലും അത്ര എളുപ്പം കയറിവരില്ല. അതുകൊണ്ടുതന്നെ അവയെ ഓടിക്കാൻ പണവും ചെലവാക്കേണ്ടിവരില്ല, അനുഭവത്തിൽനിന്ന് പറയുന്നതാണ്.

പിന്നെ വീടിനു ഭംഗി കൂട്ടാൻ ബഹുവർണ്ണങ്ങളിലുള്ള ചായങ്ങൾ വേണമെന്ന് ആരാണ് പറഞ്ഞത്...? പത്മനാഭപുരം കൊട്ടാരവും വരിക്കാശ്ശേരി മനയുമൊക്കെ പ്രൗഢിയോടെ നിലനിൽക്കുന്നതും പായലിനെയും പൂപ്പലിനെയും അകറ്റുന്നതും പെയിന്റ് ഉപയോഗിച്ചല്ല. അതിന്റെ ആർക്കിടെക്ചർ ശൈലി ഒന്നുകൊണ്ടു മാത്രമാണ്. ലക്ഷങ്ങൾ ചെലവാക്കി പെയിന്റ് ചെയ്ത് ഒന്നോ രണ്ടോ വർഷത്തേക്ക് നിലനിർത്താവുന്ന സൗന്ദര്യത്തേക്കാൾ നല്ലതാണ് ആയിരങ്ങൾ ചെലവാക്കി കുമ്മായം പൂശി എട്ടോ പത്തോ വർഷം നിലനിർത്താവുന്ന സൗന്ദര്യം.

കൂടാതെ ആ സൗന്ദര്യത്തിനു ഗൃഹാതുരത്വത്തിന്റെ ഒരു സുഗന്ധം കൂടിയുണ്ട്... ചൂടുള്ള ചോറിലേക്ക് അമ്മ പകർന്നിരുന്ന നാടൻ വെളിച്ചെണ്ണയുടെ സുഗന്ധം...

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Some Painting Thoughts in Kerala and Malayali Attitude; Expert Talk 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com