ADVERTISEMENT

അടിസ്ഥാനപരമായി കടംവാങ്ങി വീട് വയ്ക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ എക്കാലത്തേയും നിലപാട്. വീട് മാത്രമല്ല വാഹനം വാങ്ങുന്നതും ലാപ്ടോപ് വാങ്ങുന്നതും ഗൃഹോപകരണങ്ങൾ വാങ്ങുന്നതും കടമെടുത്തുകൊണ്ടേ പറ്റൂ മിക്കവർക്കും. ശരിയാണ്, പണ്ടുള്ളവർ വീടുവയ്ക്കുമ്പോൾ കടമുണ്ടായിരുന്നില്ല. കാരണം കടംവാങ്ങി വീട് വയ്ക്കാൻ അവരെയന്ന് ആരും ഉപദേശിക്കാറില്ല. തിളങ്ങുന്ന വീടുകൾ ആർക്കും പരിചയവുമില്ല. കയ്യിലുള്ള പണംകൊണ്ടും തങ്ങളുടെതന്നെ അധ്വാനം കൊണ്ടും ആവുന്നതു പോലെ ചെയ്യുന്നതായിരുന്നു അന്നത്തെ രീതി. അവർ ചെയ്യുന്നതെന്തോ അതായിരുന്നു വീട്.

ഇനി അത്തരം സ്വാശ്രയവീടുകൾ നമ്മുടെ ജീവിതരീതിക്കുതകുന്നതല്ല. ഇന്നത്തേത് പരാശ്രയ വീടാണ്. എന്തിനും മറ്റൊരാളെ / മാർക്കറ്റിനെ ആശ്രയിക്കണം. ഒട്ടേറെ സാമഗ്രികൾ വാങ്ങണം. വീട് വലിയൊരു സാമൂഹികോൽപന്നമായി മാറിക്കഴിഞ്ഞു. പ്ലാൻ-കടം വാങ്ങൽ-വാസ്തു-കുറ്റിയടി-തറപണി-കടം വാങ്ങൽ-ഭിത്തി തടിപ്പണി-കോൺക്രീറ്റ്- കടം വാങ്ങൽ...ഇതാണ് പ്രക്രിയ. ഇതിൽ ആവർത്തിച്ചു കേറിവരുന്നത് കടം വാങ്ങൽ മാത്രമാണ്.

കടം വാങ്ങുന്നു. വീട് വയ്ക്കുന്നു. എന്താ അതിൽ തെറ്റ്? തെറ്റൊന്നുമില്ല. രാജ്യങ്ങളും വമ്പൻ കമ്പനികളും വരെ കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. പക്ഷേ ഇടയ്ക്കിടെ സംഭവിക്കുന്ന ആത്മഹത്യകളാണ് നമ്മെ അലോസരപ്പെടുത്തുന്നതും കടത്തിനെതിരെയുള്ള ചിന്തയുണ്ടാക്കുന്നതും. രണ്ട് ദിവസം കഴിഞ്ഞാൽ നാം വീണ്ടും കടം വാങ്ങും. പക്ഷേ എത്ര കടം വാങ്ങും? കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന പഴമൊഴിയൊക്കെ അടിച്ചു വാരി ദൂരെ കളഞ്ഞിട്ടുണ്ട്. കൊത്തുന്നതിന് പ്രത്യേക അളവൊന്നുമില്ലിപ്പോൾ.

ഈയിടെ കോഴിക്കോട്ട് താമരശ്ശേരിക്കടുത്തുനിന്ന് ഒരാൾ വിളിച്ചു. 1300 സ്ക്വയർ ഫീറ്റിലുള്ള പ്ലാൻ എനിക്കയച്ചു തന്നു. അത് മികച്ചൊരു പ്ലാനായിരുന്നു. പിന്നെന്താണ് പ്രശ്നം? കുറേയധികം മാറ്റങ്ങൾ നിലവിലെ പ്ലാനിൽ കൊണ്ടുവരണം. എന്തൊക്കെയാണ് മാറ്റങ്ങൾ? മാറ്റങ്ങളുടെ ഒരു കെട്ടുതന്നെയഴിച്ചു അദ്ദേഹം. ഞാൻ മൂന്നോ നാലോ മാറ്റങ്ങൾ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു.

രാവിലെ അഞ്ചു മണിക്കും രാത്രി പതിനൊന്നുമണിക്കുമൊക്കെ ടിയാന്റെ വിളിവന്നപ്പോൾ പന്തികേട് മണത്ത ഞാൻ ഒറിജിനൽ  ഡ്രോയിങ്ങിൽ കണ്ട ഡിസൈനറെ വിളിച്ച് കാര്യമന്വേഷിച്ചു. അപ്പോഴാണറിയുന്നത് അദ്ദേഹത്തിന്റെ പണി തന്നെ അതാണെന്ന്. സംഭവം എന്താണെന്ന് വച്ചാൽ പ്ലാൻ പ്രകാരം ഫൗണ്ടേഷൻ പണിതുവത്രെ. ഡ്രോയിങ്ങിനോ ലോഞ്ചിങ്ങിനോ ഒന്നും പണം കൊടുത്തിട്ടില്ലത്രെ. മൊത്തം കടത്തിലാണെന്ന് വാദം.

ആ പ്ലാനിൽ എവിടെ നിന്നൊക്കെ സൗജന്യമായി മാറ്റങ്ങൾ ചെയ്യിപ്പിക്കാൻ കഴിയുമോ അവിടെ നിന്നൊക്കെ അത് ഒപ്പിച്ചെടുക്കുക എന്നതാണത്രെ ടിയാന്റെ ഇപ്പോഴത്തെ ജോലി. അതായത് പ്ലാൻ പ്രകാരം അടിത്തറ പണിതിട്ടും, ആവശ്യത്തിന് പണമില്ലാതിരുന്നിട്ടും, പ്ലാനിൽ വീണ്ടും വീണ്ടും മാറ്റങ്ങൾക്കു വേണ്ടി അയാൾ ഓടിനടക്കുകയാണ് എന്നർത്ഥം. ഓട്ടത്തിനിടയിൽ സർവ്വ ഔചിത്യബോധവും നഷ്ടപ്പെടുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? തങ്ങളുടെ വരുമാനം- ആസ്തി- സ്രോതസ് ഇതെല്ലാം മനസിലാക്കിക്കൊണ്ട് ഒരു പ്ലാനിലേക്ക് എത്താൻ പലർക്കുമാവുന്നില്ല.

പറഞ്ഞുവന്നത് എന്തെന്നാൽ, കുറച്ച് കടം വാങ്ങൂ, ഒരു ചെറിയ വീട് വയ്ക്കൂ. കടം വാങ്ങിയ പണം കൊണ്ട് പൂർത്തീകരിക്കാൻ പറ്റണം  വീടിനെ എന്നുമാത്രം. പറ്റാവുന്ന രീതിയിൽ ചെയ്ത വീട്ടിൽ താമസിക്കുന്നത് കുറ്റകൃത്യമൊന്നുമല്ലല്ലോ. ഇനി അഥവാ കടമെടുത്ത പണം കൊണ്ട് വീട് പൂർത്തീകരിക്കാൻ സാധിച്ചില്ലെന്ന് കരുതുക. വീണ്ടും കടമെടുക്കാൻ ബാങ്കിലേക്ക് ഓടാതിരിക്കുക. അവശേഷിക്കുന്ന ജോലികൾ പണം വരുന്നതിനനുസരിച്ച് ചെയ്ത് തീർക്കാവുന്നതേയുള്ളു. നിങ്ങൾക്കതിനാവില്ലെങ്കിൽ നിങ്ങളുടെ മക്കളത് പൂർത്തീകരിക്കട്ടെ. നിങ്ങളുടെയും ഡിസൈനറുടെയും ആലോചനകളുടെയും ചർച്ചകളുടെയും തീരുമാനങ്ങളാണ് ഓരോ വീടും. അല്ലാതെ പുറത്തുള്ളവരുടെ നിലപാടുകൾ പ്രതിഫലിക്കുന്ന ഇടങ്ങളാകരുത് നാം താമസിക്കുന്ന വീടുകൾ.

ചെറിയ കടം, ചെറിയ വീട്, ചെറിയ ജീവിതം. 'വീടിനെ അലങ്കരിച്ചലങ്കരിച്ച് ഹോമിക്കാനുള്ളതല്ല ഈ നിസ്സാരമായ മനുഷ്യായുസ്' എന്ന ഓർമ്മ എന്തുകൊണ്ടും നമ്മളോരോരുത്തരുടെയും മനസ്സിലുള്ളത് നല്ലതാണ്. ചെറിയ വീട്ടിൽ താമസിക്കുന്നതിന്റെ പേരിൽ നമ്മെ ജപ്തി ചെയ്യാറില്ല, പക്ഷേ കടം കേറിയാൽ നാം കുടിയിറക്കപ്പെടും.

സങ്കടം പറഞ്ഞ് കടത്തെ പ്രതിരോധിച്ചു നിൽക്കാനാവില്ലല്ലോ നമുക്ക്. അതാണല്ലോ കടത്തിന്റെ ചലനനിയമം. ആയിരം കുടത്തെ എത്രനാൾ വേണമെങ്കിലും മൂടിവയ്‌ക്കാം പക്ഷേ ചെറിയൊരു കടത്തെപ്പോലും ദീർഘനാൾ മൂടി വയ്ക്കാൻ നമുക്കാവില്ല. അതിനാൽ കടം വാങ്ങൽ ശാസ്ത്രീയവും ഔചിത്യബോധത്തോടും കൂടിയായിരിക്കണം എന്നതാണ് അത്യന്താപേക്ഷിതമായത്. അതാണ് വീടിന്റെയും ജീവിതത്തിന്റെയും ശരിയായ മാനേജ്മെന്റും പ്ലാനും.

വാടകവീട് മികച്ചൊരു പോംവഴിയാണ്. പലയിടങ്ങൾ-പല ഭാഷ-പല സംസ്കാരം-പലതരം ആളുകൾ ബന്ധങ്ങൾ ഇതെല്ലാം ലഭിക്കാൻ വാടക ജീവിതം ഏറെ സഹായകരമാണ്. സ്ഥലമാറ്റം നിരന്തരം ലഭിക്കുന്ന ജോലിയാണെങ്കിൽ വാടകവീടു തന്നെയാണ് ശരണം. 'മരണംവരെ താമസിക്കാൻ വാടകവീട് മതി' എന്ന ചിന്ത പക്ഷേ ശരാശരി മലയാളിക്ക് ഉണ്ടാവാൻ സാധ്യതയൊന്നുമില്ല.

***

ലേഖകൻ ഡിസൈനറാണ്. അഭിപ്രായം വ്യക്തിപരം.

Mob- 8137076470

English Summary- Good Debt and Bad Debt- Some Thoughts about House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com