അന്ധമായ അനുകരണം ആപത്ത്; നടുമുറ്റം നടുവൊടിക്കാം; ചില പാഠങ്ങൾ
Mail This Article
വരിക്കാശ്ശേരി മനയിലേതുപോലുള്ള വലിയ നടുമുറ്റങ്ങൾ സിനിമകളിൽ കണ്ട് ഭ്രമിച്ച് മലയാളിവീടുകളിൽ നടുമുറ്റമൊരു അത്യാവശ്യ ഘടകമായിത്തീര്‍ന്നു. ഒരു നൊസ്റ്റാൽജിയയുടെ ബാക്കിപത്രം എന്നാണു നടുമുറ്റത്തെക്കുറിച്ച് ഇന്നു പലരും പറയുന്നത്. സത്യത്തിൽ ഇത്തരം നൊസ്റ്റാൽജിയയൊന്നും അവരിൽ ഭൂരിഭാഗവും അനുഭവിച്ചിട്ടേയുണ്ടാകില്ല.
കൂട്ടുകുടുംബ വ്യവസ്ഥയിൽ ഒരുപാട് ആളുകൾക്ക് വിശ്രമിക്കാനും ഉറങ്ങാനുമുള്ള വിശാലമായ തളങ്ങൾ ഈ നടുമുറ്റത്തിനു ചുറ്റും ഉണ്ടായിരുന്നു. ഒത്തുചേരലിനുള്ള ഇടവുമായിരുന്നു ഇത്. മൂന്നോ നാലോ പേർ മാത്രമുള്ള ചെറുകുടുംബത്തിൽ വെറും നൊസ്റ്റാൽജിയയുടെ പേരിൽ ഒരു നടുമുറ്റം ആവശ്യമുണ്ടോ?
അനാശ്യമായി വിസ്തീർണം കൂട്ടുകയും വീടിനു പുറത്തു നിർത്തേണ്ടിയിരുന്ന മഴയെ അകത്തേക്കു കൊണ്ടുവരികയും ചെയ്യുന്നു. വില്ലനായി ഇതു മാറുന്നു പല വീടുകളിലും. പന്ത്രണ്ടടി ഉയരത്തിൽ നിന്നും വീഴേണ്ട മഴവെള്ളം ഇരുപത്തിയെട്ടടി ഉയരത്തിൽ നിന്നും നടുമുറ്റത്തെത്തി ചുറ്റുമുള്ള വരാന്തയിലേക്ക് തെറിച്ചു വീഴുന്നു. മിനുസമുള്ള ടൈൽ പാകിയ നിലത്തു വീഴുന്ന വെള്ളം ആളുകളെ ആശുപത്രിയിലേക്കയയ്ക്കുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ കിടക്കുന്ന നിരവധി കേസുകൾ നടുമുറ്റങ്ങളുടെ ബാക്കിപത്രങ്ങളാണ്. രാത്രിയാകുമ്പോൾ പീടികക്കോലായിൽ നിൽക്കുന്ന പ്രതീതിയാണുള്ളത്. വേനൽമഴയിൽ മളച്ചു പൊങ്ങുന്ന നൂറുകണക്കിന് ഇയ്യാമ്പാറ്റകൾക്ക് ഇവിടെ സ്വൈരവിഹാരം ചെയ്യാം. വീട്ടുകാർക്ക് മുറിയടച്ച് അകത്തെവിടെയെങ്കിലും പോയി ഒളിക്കാം!
ആദ്യം മഴ ഹരം പകർന്നെങ്കിൽ പിന്നെപ്പിന്നെ മടുത്തു തുടങ്ങും. മഴയെ പ്രതിരോധിക്കാൻ ഗ്ലാസ്, പോളി കാർബണേറ്റ് ഷീറ്റ് ഒക്കെയിട്ട് കൊട്ടിയടച്ച് ചൂടിനെയും ഭയങ്കരമായ മഴയുടെ ശബ്ദത്തെയും അകത്തേക്കു കൊണ്ടുവരുന്ന ഘട്ടമാണ് അടുത്തത്. നടുമുറ്റങ്ങൾ ഇഷ്ടമുള്ളവർക്കു വീടിന്റെ പുറംഭിത്തിയോടു ചേർന്നു മുറികൾക്കു നടുവിലായി ഒരു വശത്തു ചെറുമുറ്റമൊരുക്കാം. നടുമുറ്റത്തിന്റെ ഇഫക്ട് നമുക്കു കിട്ടുകയും ചെയ്യും. മാത്രമല്ല ഈ പാർശ്വമുറ്റങ്ങൾ ചതുരശ്രയടി വർധിപ്പിക്കുകയോ ദുരന്തങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നുമില്ല.
English Summary- Do we need courtyard just for Show? House Experience