ADVERTISEMENT

സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ഇപ്പോഴും 'വിവാഹസമ്മാനം', 'സന്തോഷം' തുടങ്ങിയ ഓമനപ്പേരുകളിൽ അത് ഇവിടെ സജീവമായി നിലനിൽക്കുന്നുണ്ട്. മകൾക്ക് / പെങ്ങൾക്ക് വേണ്ടി സ്ത്രീധനം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് സാധാരണ മലയാളി കുടുംബത്തിലെ അച്ഛനോ ആങ്ങളയോ  അവരുടെ ജീവിതത്തിന്റെ സിംഹഭാഗവും ഗൾഫിലോ അന്യദേശത്തോ ഹോമിക്കുന്നത്.

ആങ്ങള / അച്ഛൻ എന്നീ പദവികൾ ഭീമമായ സ്ത്രീധനം കൊടുക്കാൻ വേണ്ടിയുള്ളതാണ് എന്ന് ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ ഒരുവിഭാഗം പെൺകുട്ടികളും കരുതുന്നുണ്ട്. ഇതുണ്ടാക്കുന്ന ഭാരിച്ച ഉത്തരവാദിത്തം വന്നുചേരുന്നത് സ്വാഭാവികമായും അച്ഛന്റേയും ആങ്ങളയുടേയും ചുമലിലായിരിക്കും. സമ്പത്തുള്ള ചിലർക്ക് കുഴപ്പമില്ല. പക്ഷേ സാധാരണക്കാരും പാവപ്പെട്ടവരും തളർന്നുവീഴും.

അതുകൊണ്ടാണ് സ്ത്രീധനസമ്പ്രദായം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ദോഷകരമായി ബാധിക്കുന്ന സാമൂഹികവിപത്താണെന്ന് പറയുന്നത്. സ്ത്രീധന സമ്പ്രദായത്തിന്റെ അത്രത്തോളംതന്നെ വീടുപണിയും ഇന്നാട്ടിലെ ആണുങ്ങളെ സംബന്ധിച്ച് വൻഉത്തരവാദിത്തമുണ്ടാക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ബാധ്യതയുണ്ടാവുന്ന പ്രക്രിയയായതു കൊണ്ടുതന്നെ അതിന്റെ ഭാരം മുഴുവൻ ആണുങ്ങളുടെ ചുമലിൽ വരുകയും ചെയ്യുന്നു. വീട് നിർമ്മിച്ചു എന്ന ഒറ്റക്കാരണത്താൽ മാത്രം ഏറെക്കാലം ഗൾഫിൽ തന്നെ ജീവിക്കേണ്ടി വരുകയും ചെയ്യുന്നു അവർക്ക്.

സാമ്പത്തിക ബാധ്യത ഉണ്ടാവുന്ന ഏത് കാര്യവും യാഥാർത്ഥ്യമാക്കേണ്ടത് ആണുങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന മിഥ്യാധാരണ വച്ചുപുലർത്തുന്നവരാണ് നാം കേരളീയർ. വിവാഹവും വീടുപണിയും ചില്ലറ സാമ്പത്തിക ആഘാതമല്ല ആങ്ങളമാർക്കും പിതാക്കൻമാർക്കും ഏൽപിക്കുന്നത്.

അതുകൊണ്ടുതന്നെ ശരാശരി ആണുങ്ങൾ ശിഷ്ടജീവിതത്തിൽ ഏറ്റെടുക്കേണ്ടിവരുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്. വിവാഹമായാലും സ്ത്രീധനമായാലും വീടായാലും സ്വർണ്ണമായാലും എന്തായാലും അത് ആങ്ങളയുടേയോ അച്ഛന്റെയോ മാത്രം ബാധ്യതയല്ല ഉത്തരവാദിത്തവുമല്ല എന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടായേ പറ്റൂ.

വൻതോതിൽ പണം ചെലവഴിച്ച് വലിയ വീടുണ്ടാക്കുമ്പോൾ ആ വീടിനകത്ത് ജീവിക്കുന്നവർക്ക്, സമാധാനത്തോടെ ജീവിക്കാനാകുമോ എന്ന ചിന്ത കൂടി നമുക്കുണ്ടാകണം എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്.

(ലേഖകൻ ഡിസൈനറാണ്. അഭിപ്രായം വ്യക്തിപരം.)

English Summary- Dowry and House Construction, financial Liability on men 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com