ADVERTISEMENT

ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന് പുതിയ ബജറ്റിൽ പറയുന്നു. കേരളത്തിലെ പാർപ്പിടമേഖലയിൽ അസമത്വം കൂടി വരികയാണോ? 2011ലെ സെൻസസ് പ്രകാരം 11 % (1.19 ദശലക്ഷം) വീടുകളായിരുന്നു കേരളത്തിൽ അടഞ്ഞുകിടന്നിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ 10 % നഗരപ്രദേശങ്ങളിൽ 11.3%. അക്കാലത്തെ ദേശീയ ശരാശരിയായ 7.45 ശതമാനത്തിൽനിന്ന് എത്രയോ മുകളിലായിരുന്നു അത്. 12 വർഷങ്ങൾക്കുശേഷം നിലവിൽ ഇതിന്റെ എത്രയിരട്ടി വീടുകളാകും കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നത്.. കേരളത്തിൽ ഏകദേശം 14 % വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം കുറച്ചുവർഷം മുൻപ് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു.

അതുപോലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലെയുള്ള നഗരങ്ങളിൽ നിരവധി ഫ്ലാറ്റുകൾ ആൾപാർപ്പില്ലാതെ പൂട്ടിക്കിടപ്പുണ്ട്. ഇവയിൽ ഭൂരിഭാഗവും സമ്പന്ന പ്രവാസികൾ/ ധനികർ/ ബിസിനസുകാർ നിക്ഷേപം പോലെ വാങ്ങിയിട്ടവയാണ്. ഇതേകേരളത്തിൽ തലചായ്ക്കാൻ നല്ലൊരു വീടില്ലാത്ത ലക്ഷക്കണക്കിന് ആളുകളുമുണ്ട്. സർക്കാർ ഭവനപദ്ധതികളിലെ അപേക്ഷകരുടെ ബാഹുല്യം തന്നെ ഉദാഹരണമാണ്.

പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള മലയാളിയുടെ പലായനം ഇനിയും വർധിക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ പ്രവചിക്കുന്നത്. ചെറുപ്പക്കാർ നാടുവിടുന്നതോടെ അടഞ്ഞുകിടക്കുന്ന വീടുകൾ ഇനിയും വർധിക്കും. കേരളത്തിൽ നിലവിൽ പ്രായമായ മാതാപിതാക്കൾ താമസിക്കുന്ന നിരവധി വീടുകളുണ്ട്. അവരുടെ കാലശേഷം അവയിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന വീടുകളായി മാറും.

ചുരുക്കത്തിൽ ഭാവിയിൽ കേരളം നേരിടുന്ന വലിയൊരു ബാധ്യതയാകാം ഒഴിഞ്ഞുകിടക്കുന്ന വീടുകൾ. ഇതാകാം, നിഷ്ക്രിയ ആസ്തികളിൽ നിന്നും അധിക നികുതിവരുമാനമടക്കം നേടാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കേരളത്തിലെ അടച്ചിട്ട വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിയാൽ അതുവഴി മോശമല്ലാത്ത ഒരു തുക സർക്കാർ ഖജനാവിലേക്കെത്തും. നല്ലതുതന്നെ. പക്ഷേ അതുവഴി സമാഹരിക്കുന്ന തുകയെങ്കിലും സാധാരണക്കാരന് വീടുപണിയാൻ നൽകുന്ന സഹായധനം ഉയർത്താൻ ഉപയോഗിക്കുമോ? ലൈഫ് മിഷനിൽ വീടുപണിയാൻ വളരെ തുച്ഛമായ തുകയാണ് പാവപ്പെട്ടവന് അനുവദിക്കുന്നത്. അതേസമയം ആളില്ലാത്ത ഇടങ്ങളിൽ ബസ് സ്റ്റോപ്പ് പണിയാൻ ലക്ഷങ്ങൾ അനുവദിക്കും. ഇവിടെയാണ് പ്രശ്നം...  ലൈഫ് മിഷനിലൂടെ ലഭിക്കുന്ന തുച്ഛമായ പണം ഒന്നിനും തികയില്ലെന്ന് മനസ്സിലാക്കി, പണിക്കാരെ ഒഴിവാക്കി സ്വയം വീടുപണിത ദമ്പതികളെ വീട് ചാനലിലൂടെ ഇവിടെ നേരത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. 

വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഒഴിഞ്ഞുകിടക്കുന്ന വമ്പൻ വീടുകൾ സർക്കാർ ഏറ്റെടുത്ത് (വാടക നൽകി)  പ്രായമുള്ളവരെ പുനരധിവസിപ്പിക്കുന്ന കമ്യൂണിറ്റി ലിവിങ് സെന്ററുകൾ ആക്കിമാറ്റാം എന്നതടക്കമുള്ള സാധ്യതകളും ഇനിയുള്ള കാലം മുന്നോട്ടുവയ്ക്കുന്നു.

നികുതി വരുമാനം വർധിപ്പിക്കുമ്പോൾ വീടുപണിയാൻ ആഗ്രഹിക്കുന്ന പാവപ്പെട്ടവന് കൂടുതൽ തുക വകയിരുത്താൻ യാഥാർഥ്യബോധത്തോടെ സർക്കാർ ഇനിയെങ്കിലും തയാറാകണം. സർക്കാർ ജീവനക്കാരും രാഷ്ട്രീയക്കാരും മാത്രമല്ല ദിവസക്കൂലിക്ക് ജോലിചെയ്യുന്ന കഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാരുടേതും കൂടിയാണ് കേരളം എന്ന് അധികാരികൾ മറക്കരുത്...

 

English Summary- Tax for Vacant House in Kerala- Some Thoughts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com