ADVERTISEMENT

പ്രവാസിയാണ്. വർഷത്തിൽ ഒരിക്കലോ, ഒന്നര വർഷം കൂടുമ്പോഴോ ആണ് ഒരുമാസത്തെ ലീവിന് നാട്ടിൽ പോകുന്നത്. നാട്ടിലെത്തിയാൽ ഏറ്റവും വലിയ മോഹം ബന്ധുവീടുകൾ സന്ദർശിക്കുക എന്നതാണ്. (ബന്ധുവീട് സന്ദർശനം മാത്രമല്ല, പച്ചക്കറി വാങ്ങിക്കാനാണെങ്കിലും, മൽസ്യം വാങ്ങിക്കാൻ മാർക്കറ്റിൽ പോകുകയാണങ്കിലും എല്ലാ യാത്രയും ഞാനും സഹധർമിണിയും ഒന്നിച്ചാണ്.) രാവിലത്തെ അല്ലറ ചില്ലറ തിരക്കുകളെല്ലാം കഴിഞ്ഞു വൈകുന്നേരത്താണ് ബന്ധുവീട് സന്ദർശനം.

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ബന്ധുവീട് സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവം രസകരമായിരുന്നു (അല്പം വേദനാജനകവും). ഏകദേശം വൈകിട്ട് ആറുമണിയോട് അടുത്ത് കാണും. ഞങ്ങൾ അവിടെ എത്തുമ്പോൾ വീട്ടുകാർ ടിവിയിൽ എന്തോ കണ്ടുകൊണ്ടിരിക്കുന്നു. ബന്ധുവായ സ്ത്രീ ഞങ്ങളോട് വിശേഷങ്ങൾ ചോദിച്ചറിയുന്നുണ്ടങ്കിലും അവരുടെ മനസ്സുമുഴുവൻ ടിവി ചാനലിലാണ്.

ദഹിക്കാത്തതെന്തൊ കഴിച്ചതുപോലുള്ള പരവേശം.

അഞ്ചു മിനുട്ടുപോലും ആയില്ല ''മതി ഇരുന്നത്, ഇനി ങ്ങള് പോക്കോളീം...'' എന്നവർ പറയാതെ പറയുന്നുണ്ടായിരുന്നു. ഏതോ സീരിയലിന്റെ വരവറിയിച്ചുകൊണ്ടുള്ള മ്യൂസിക് ചാനലിൽനിന്നും ഒഴുകി വരുന്നു. അല്പനേരമെങ്കിലും ഇരുന്നിട്ട് പോകാമെന്നു കരുതിയെങ്കിലും ''വേണ്ട, പോകാം...'' എന്ന് കരുതി എഴുന്നേൽക്കുന്നതിനു മുൻപുതന്നെ ബന്ധു ചോദിച്ചു: ''നിങ്ങൾ '____' സീരിയൽ കാണാറുണ്ടോ....? ഞങ്ങൾക്ക് കാര്യം പിടികിട്ടി. ഒഴുകി വരുന്ന മ്യൂസിക്കിന്റെ പിറകെ വരുന്നത് ആ സീരിയലാണ്. അതിനുമുൻപ് ഞങ്ങൾ എണീറ്റ് പോകണം. അല്ലങ്കിൽ അവരോടൊപ്പം അടങ്ങി ഒതുങ്ങിയിരുന്നു സീരിയൽ കാണണം.

ഇതാണ് അവരുടെ ചോദ്യത്തിന് പിന്നിലെ ചേതോവികാരം എന്ന് മനസ്സിലാക്കിയ ഞങൾ സലാം ചൊല്ലി അവിടെ നിന്നും ഇറങ്ങി....!!

മനോഹരമായ വീട് മാത്രം പോര. വീടിനകത്ത് വസിക്കുന്ന ഹൃദയങ്ങളും മനോഹരമാകണം.

- - -

കുറച്ച് മുൻപത്തെ അവസ്ഥ ഇതായിരുന്നങ്കിൽ, ഇന്നത്തെ അവസ്ഥ മറ്റൊന്നാണ്.

ഏതൊരു വീട്ടിൽ പോയാലും ഇന്ന് മൊബൈലാണ് വില്ലൻ...പലരും തലകുനിച്ച് മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കും. തലയുയർത്തി ഒരുലോഹ്യം പോലും ചോദിക്കില്ല. സഹൃദയത്വം നഷ്ടമാകുകയാണോ നമുക്കെന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ആ അനുഭവം പിന്നീട്.

English Summary- No Hospitality towards Guests- Changing House Atmosphere- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com