ADVERTISEMENT

പണം, സ്വർണം, ഭൂമി..ഇവയെല്ലാം ഏത് മനുഷ്യനെയും ആകർഷിക്കും. മലയാളി കുടുംബങ്ങളിലെ സ്വത്ത് ഭാഗംവയ്പ് പലപ്പോഴും സിനിമാകഥകളേക്കാൾ നാടകീയ സംഭവങ്ങൾക്ക് വേദിയാകാറുണ്ട്. അതിന്റെ പേരിൽ വാക്കേറ്റവും കയ്യേറ്റവും കേസും പുക്കാറുമായി കാലങ്ങളായി കോടതി കയറിയിറങ്ങുന്ന നിരവധി പേരുണ്ട്. കുടുംബസ്വത്തിൽ അർഹമായ ഓഹരി ലഭിക്കാതെ, നേരിട്ട അനീതിയുടെ പരിഭവങ്ങളുമായി നെടുവീർപ്പിട്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യർ (വിശേഷിച്ച് സ്ത്രീകൾ) കഴിഞ്ഞ തലമുറയിലുണ്ട്. ഇത് കേരളത്തിലെ കഴിഞ്ഞ തലമുറയിലെ കുടുംബങ്ങളിൽ നടന്ന കഥയാണ്. ജീവിതം നമ്മൾ വരച്ച വരയിലൂടെ മാത്രമേ പോകാവൂ എന്ന് ശഠിക്കുന്നവർക്ക് ഒരു ഗുണപാഠമാണ് ഈ അനുഭവം.

എൺപതുകളാണ് കാലഘട്ടം. അച്ഛനും അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം. മധ്യവയസ്സിൽ എത്തിയപ്പോൾ മാതാപിതാക്കൾക്ക് ഒരു അരക്ഷിതത്വബോധം. പെണ്മക്കളെ കെട്ടിച്ചുവിട്ടാൽ പിന്നെ വയസ്സാംകാലത്ത് നമ്മളെ ആരുനോക്കും? കുടുംബം തുടർച്ചയില്ലാതെ അന്യംനിന്നുപോകും, സ്വത്തെല്ലാം അന്യകുടുംബങ്ങളിലാകും. അങ്ങനെ മധ്യവയസ്സിൽ അവർ ഒരു മകനായി ശ്രമിക്കുന്നു. ആഗ്രഹം പോലെ മകൻ ജനിക്കുന്നു. ആ കാലഘട്ടത്തിൽ ഇതുപോലെ ആൺകുഞ്ഞിനായി ശ്രമിച്ച് അഞ്ചും ആറും പെൺകുട്ടികൾ ഉണ്ടായ കുടുംബങ്ങൾ നിരവധിയുണ്ട്. അങ്ങനെ മകനെ അവർ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തി.

കാലം കടന്നുപോയി. മാതാപിതാക്കൾക്ക് പ്രായമായി. പെണ്മക്കൾ വിവാഹം കഴിഞ്ഞുപോയി. മകൻ യൗവനയുക്തനായി. വിവാഹം കഴിഞ്ഞു. മരുമകൾ എത്തിയതോടെ ചില വീടുകളിൽ ഉള്ളപോലെ ഗൃഹാന്തരീക്ഷം കലുഷിതമായി. അങ്ങനെ അവർ താമസം മാറി. കുടുംബത്തേക്ക് തിരിഞ്ഞുനോക്കാതായി. ഇതിനിടെ ഭാര്യ മരിച്ചതോടെ ഗൃഹനാഥൻ ചിറകു നഷ്ടപ്പെട്ട കിളിയെപ്പോലെയായി. ആ വീട്ടിൽ അയാൾ ഒറ്റപെട്ടു. നാട്ടിലുള്ള മകളാണ് ആകെയുള്ള ആശ്വാസം. ഒരാവശ്യം വന്നാൽ അയാൾ വിളിക്കുന്നതും ഓടിയെത്തുന്നതും അവരാണ്.

കുറച്ചുകാലത്തിനുശേഷം തന്റെ സ്വത്തുക്കൾ വ്യവസ്ഥ ചെയ്തുവയ്ക്കാൻ അയാൾ തീരുമാനിച്ചു. പക്ഷേ പുരുഷാധിപത്യ മനോഭാവമുള്ള ഒരു കാലഘട്ടത്തിൽ ജീവിച്ച പിതാവിന് അയാൾ വിശ്വസിച്ച ചില മാമൂലുകൾ ഉപേക്ഷിക്കാൻ വയ്യ. തന്നെ തിരിഞ്ഞു നോക്കുന്നില്ലെങ്കിലും തന്റെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളെല്ലാം അയാൾ മകന്റെ പേരിൽ എഴുതി വച്ചു. ചുരുക്കത്തിൽ 'കൊട്ട് ചെണ്ടയ്ക്കും കാശ് മാരാർക്കും' എന്ന ശൈലി പോലെയായി കാര്യങ്ങൾ.

ഇവിടെ ന്യായത്തിന്റെ കണ്ണിലൂടെ നോക്കിയാൽ, നാട്ടിൽ ജോലിചെയ്ത, വലിയ സമ്പാദ്യമില്ലാത്ത, പ്രാരബ്ധങ്ങൾക്കിടയിലും പിതാവിനെ നോക്കാൻ ഓടിവരുന്ന മകൾക്ക് തന്റെ സ്വത്തുക്കളുടെ ഒരു വിഹിതം അയാൾ നൽകേണ്ടതായിരുന്നു. സ്ത്രീധനം നൽകി വിവാഹം കഴിപ്പിച്ചയച്ചാലും ന്യായമായും ഈ അവകാശം നിലനിൽക്കും. പക്ഷേ അതെല്ലാം ലഭിക്കുന്നത് അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള, അതിലുപരി പിതാവിനെ തിരിഞ്ഞുനോക്കാത്ത മകനും മരുമകൾക്കും കുട്ടികൾക്കുമാണ്.

malayali-family
Image generated using AI Assist

ഇതിന്റെ പല അവസ്ഥാന്തരങ്ങൾ പല കുടുംബങ്ങളിലുമുണ്ട്. അടിസ്ഥാന കഥ ഒരുപോലെയാകും. മറ്റൊരു കുടുംബത്തിൽ സംഭവിച്ചത് ഇങ്ങനെയാണ്.

ദമ്പതികൾക്ക് മധ്യവയസ്സിൽ മകനുണ്ടാകുന്നു. കാലം കടന്നു പോകുന്നു. പെണ്മക്കൾ വിവാഹം കഴിഞ്ഞു പോകുന്നു. മകൻ വിവാഹിതനാകുന്നു. മരുമകൾ വരുന്നതോടെ രംഗം കലുഷിതമാകുന്നു. ഇതിനിടെ ഒരു മകളുടെ ഭർത്താവ് മരിക്കുന്നു. 'മരിക്കാൻ നേരം മകൻ തിരിഞ്ഞു നോക്കില്ല' എന്ന് തിരിച്ചറിഞ്ഞ ദീർഘവീക്ഷണമുള്ള പിതാവ് തറവാടിനരികിൽ കുറച്ചു സ്ഥലം മകൾക്ക് നൽകി വീട് പണിതുകൊടുക്കുന്നു. വയസ്സാംകാലത്ത് മകൾ അവരെ സംരക്ഷിക്കുന്നു. അവർ അന്തസായി ജീവിച്ചുമരിക്കുന്നു.ശുഭം.

പിതൃസ്വത്തിൽ തുല്യ അവകാശം ഉന്നയിച്ച് നിയമപോരാട്ടം നടത്തി വിജയം കണ്ട മേരി റോയിയെപ്പോലെയുള്ളവർ മാതൃകയാവുന്നത് ഇവിടെയാണ്. ഒരുപാട് സ്ത്രീകൾക്ക് തങ്ങൾക്ക് അവകാശപ്പെട്ട കുടുംബസ്വത്ത് ചോദിച്ചുമേടിക്കാൻ അത് ധൈര്യമേകി. എന്നാൽ ഇപ്പോൾ കാലം മാറി. സ്വത്ത് ഭാഗം വയ്ക്കുമ്പോൾ മകൾക്കും തുല്യമായ ഓഹരി നൽകുന്നവർ ഇപ്പോൾ ധാരാളമുണ്ട്.

വാൽകഷ്‌ണം- കാലത്തിനൊപ്പം കഥയും കീഴ്മേൽ മറിഞ്ഞു. കഴിഞ്ഞ തലമുറയിൽ സ്വത്തിനായി വഴക്കും കേസുമായിരുന്നെങ്കിൽ, പുതുതലമുറയിൽ കുടിയേറി വിദേശത്ത് സെറ്റിൽ ചെയ്തവർക്കും അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ളവർക്കും കുടുംബ ഓഹരിയായി കിട്ടുന്ന സ്ഥലത്തോടും വീടിനോടും വലിയ താൽപര്യമില്ലാതായി. പലർക്കും നാട്ടിലെ വീടും ഭൂമിയുമൊക്കെ ബാധ്യതയാണ്. ഇവരുടെ മക്കൾക്കും നാടിനോട് ഒരു കണക്‌ഷനുമില്ല. അതുകൊണ്ട് പാർടീഷന്റെ കാര്യത്തിൽ വലിയ ഉത്സാഹമില്ല. പലയിടത്തും വീടും പറമ്പുമെല്ലാം കാടുപിടിച്ച് കിടക്കുന്നു. എല്ലാം വിറ്റ് തന്റെ ഷെയർ ബാങ്കിൽ കിട്ടിയാൽ ഹാപ്പി.

English Summary:

Family Inheritance- Changing Perspectives over time in Malayali Families- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com