ജീവിതം വിചാരിക്കുന്ന പോലെയാകില്ല: നാട്ടിൽ സെറ്റിൽ ചെയ്യാൻ വലിയ വീടുവച്ചു: സംഭവിച്ചത് മറ്റൊന്ന്; അനുഭവം

Mail This Article
വളരെ ചെറുപ്പത്തിൽ നേവിയിൽ കയറിയതാണ് അയാൾ. നാൽപതുകളിൽ വിരമിക്കുകയും ചെയ്തു. ശേഷം നാട്ടിലേക്ക് മടങ്ങി. ഇനി എന്തുചെയ്യണം എന്ന് താൽകാലികമായി ഒരു അവ്യക്തതയുണ്ട്. വഴി തെളിയുംവരെ നാട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാം. അയാൾ തീരുമാനിച്ചു. പക്ഷേ നാട്ടിലെ കുടുംബവീട്ടിൽ അച്ഛനും അമ്മയും കൂടാതെ ചേട്ടനും കുടുംബവുമുണ്ട്. അസൗകര്യങ്ങൾ നിറഞ്ഞ ആ പഴയ വീട്ടിൽ എല്ലാവർക്കും കൂടി താമസിക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ കുടുംബത്തിന്റെ വശത്തായി ഒരു വീട് പണിയാൻ അയാൾ തീരുമാനിച്ചു.
ചെറിയ തുകയ്ക്ക് ഒതുക്കമുള്ള ഒരുനില വീടായിരുന്നു അയാളുടെ മനസ്സിൽ. അതിന്റെ പ്ലാനും വരച്ചു. പക്ഷേ മക്കൾക്ക് മുകൾനിലയിൽ മുറി വേണമെന്ന് വാശി. ഭാര്യയും അതിനെ പിന്തുണച്ചു. അങ്ങനെ പ്ലാൻ വിപുലമായി. ഒരുനില രണ്ടുനിലയായി, ചതുരശ്രയടി കൂടി, ബജറ്റും. അങ്ങനെ വീടുപണിതുടങ്ങി. കോവിഡ് കഴിഞ്ഞ സമയമായിരുന്നു. നിർമാണ സാമഗ്രികൾക്ക് വില കുത്തനെ കൂടി. ബജറ്റ് വിചാരിച്ചയിടത്ത് നിന്നില്ല, ചുരുക്കത്തിൽ വിചാരിച്ചതിനേക്കാൾ 15-20 ലക്ഷത്തോളം രൂപ അധികം ചെലവായി. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കാലിയായി. ഒരു ദീർഘകാല ഹോം ലോണുമുണ്ട്. അതിന്റെ അടവുകൾ ബാധ്യതയായി തുടങ്ങി.
കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നേയുള്ളൂ, ഇനി ഉന്നതവിദ്യാഭ്യാസം ബാക്കിയുണ്ട്. ജീവിതച്ചെലവുകൾ ഉയരാൻ പോവുകയാണ്. ഭാര്യയ്ക്ക് ജോലിയുമില്ല. ചെറിയ പെൻഷൻ കൊണ്ട് ജീവിതം മുന്നോട്ട് പോകില്ല. അങ്ങനെ അയാൾ വീണ്ടും മധ്യവയസ്സിൽ തൊഴിലന്വേഷകനായി. നേവിയുടെ പരീക്ഷ പഠിച്ച് നേവി ക്വോട്ടയിൽ വീണ്ടും ജോലിയിൽ കേറി. ജോലിസ്ഥലം മറ്റൊരു സംസ്ഥാനത്താണ്. അങ്ങനെ പെട്ടിയും കുട്ടികളെയും പെറുക്കി അയാൾ താമസിച്ച് കൊതിതീർന്നിട്ടില്ലാത്ത പുതിയ വീടും പൂട്ടി നാടുവിട്ടു. ഇതിനിടയ്ക്ക് ചേട്ടനും കുടുംബവീട്ടിൽനിന്ന് മാറി വശത്തായി മറ്റൊരു വീടുവച്ചു. കുടുംബവീട്ടിൽ അച്ഛനും അമ്മയും മാത്രമായി. ബാക്കി മുറികൾ ഒഴിഞ്ഞു കിടന്നു.
അയാളുടെ പുതിയ വീട് പൂട്ടികിടന്നു നശിക്കാൻ തുടങ്ങി. നാട്ടിൻപ്രദേശമായതിനാൽ വാടകക്കാരെ കിട്ടാനുമില്ല. വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തിയാൽ അവധിക്കാലം വീട് വൃത്തിയാക്കാനേ തികയൂ എന്നായി. മക്കളുടെ മുകൾനിലയിലെ 'ബെഡ്‌റൂം ഫാന്റസി' വകവച്ച് ഇരുനില വീട് വച്ചത് ബുദ്ധിശൂന്യതയായെന്ന് അയാൾ തിരിച്ചറിഞ്ഞു.വെള്ള പുറംചുവരുകൾ വേഗം പായൽ പിടിച്ചു. അങ്ങനെ അകാലത്തിൽ വീണ്ടും പെയിന്റ് ചെയ്യേണ്ടി വന്നു. രണ്ടു ലക്ഷത്തോളം ചെലവായി. ബേബിമെറ്റൽ വിരിച്ച മുറ്റം മുഴുവൻ പുല്ലുപിടിച്ചപ്പോൾ പരിഹാരമായി ഇന്റർലോക്കിട്ടു. അതിനും ലക്ഷങ്ങൾ ചെലവായി.

ചുരുക്കത്തിൽ വീടിനെ പരിപാലിക്കാനായി ശാരീരിക-മാനസിക- സാമ്പത്തിക അധ്വാനം വേണ്ടി വരുന്ന അവസ്ഥ. ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങി. ഇനി അധികകാലം ജോലിയിൽ തുടരാൻ ആഗ്രഹമില്ല. പക്ഷേ എല്ലാ മക്കളുടെയും ഉന്നതവിദ്യാഭ്യാസം കഴിയാൻ ഇനിയും വർഷങ്ങളെടുക്കും. അതുവരെ നാട്ടിലേക്ക് സ്ഥിരമായി മടക്കമില്ല. ചുരുക്കത്തിൽ നാട്ടിൽ വലിയ വീട് വച്ച് സമ്പാദ്യം ചോർത്തിക്കളഞ്ഞതോർത്ത് പശ്ചാത്തപിക്കുകയാണ് ഇപ്പോൾ അയാൾ.
ഗുണപാഠം- അനിശ്ചിതത്വമാണ് ജീവിതം. സ്ഥിരജോലിയും ജീവിതപശ്ചാത്തലവും ഉണ്ടെങ്കിൽ പോലും, ജീവിതം നമ്മളെ ഏതു വഴിക്കാണ് കൊണ്ടുപോവുക എന്ന് ആർക്കും പ്രവചിക്കാനാകില്ല. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കുടുംബത്തിന്റെ ആരോഗ്യം, ചികിത്സ..ഈ കാര്യങ്ങളിൽ ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. വിദ്യാഭ്യാസം മൂല്യമുള്ള ഒരു ദീർഘകാല നിക്ഷേപമായതിനാൽ അതിൽ തെറ്റില്ല. ആരോഗ്യവും അങ്ങനെതന്നെ.കേരളത്തിലെ സാഹചര്യത്തിൽ ഒരു ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള വ്യക്തിയിൽനിന്ന് ദരിദ്രനിലേക്ക് ഒരു മാരകരോഗത്തിന്റെ അകലമേയുള്ളൂ എന്നുപറയാറുണ്ട്. പക്ഷേ വീടിനായി അധികം തുക ചെലവഴിക്കുന്നത്, കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഒരു മധ്യവർഗക്കാരനെ സംബന്ധിച്ച് അത്ര ബുദ്ധിപരമായ തീരുമാനമല്ല എന്നുതിരിച്ചറിയുക.