ADVERTISEMENT

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് കൊച്ചി സ്വദേശിയായ അതുല്യ ശർമയുടെ കാര്യത്തിൽ പറയുകയാണെങ്കിൽ ചില തിരുത്തലുകൾ നടത്തേണ്ടി വരും. വേണമെങ്കിൽ ഫ്ലാറ്റിന്റെ ഒൻപതാം നിലയിലും പൂങ്കാവനം തീർക്കാമെന്നാണ് അതുല്യ ശർമ പറയുക! വെള്ളവും മണ്ണുമൊക്കെ പ്രശ്നമാകില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇവിടെ അപ്രസക്തമാണ്. കാരണം, അധികം വെള്ളമോ മണ്ണോ ഉപയോഗിക്കാതെയാണ് അതുല്യ ശർമ എന്ന അതുല്യാമ്മയുടെ ഗ്രീൻ മാജിക്. ഫ്ലാറ്റോ വീടോ എന്തുമായിക്കൊള്ളട്ടെ, വീടകം പച്ചപ്പ് നിറയ്ക്കാൻ ലളിതവും ചെലവു കുറഞ്ഞതുമായ ഗംഭീരൻ ആശയങ്ങളാണ് അതുല്യാമ്മ വിജയകരമായി നടപ്പാക്കിയിരിക്കുന്നത്. കൊച്ചി വടുതലയിലുള്ള അതുല്യാമ്മയുടെ ഫ്ലാറ്റിലെത്തിയാൽ ആരും പറഞ്ഞു പോകും, വാട്ട് ആൻ ഐഡിയ സർ ജീ!

 

money-plant-JPG

മണി പ്ലാന്റല്ല, വെള്ളത്തിലാശാൻമാർ

അതുല്യാമ്മയുടെ 'ഹരിതാന്വേഷണ പരീക്ഷണങ്ങൾ' തുടങ്ങുന്നത് വടുതലയിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങിയപ്പോഴാണ്. മരങ്ങളും ചെടികളും ഇഷ്ടമുള്ള അതുല്യാമ്മയ്ക്ക് കൊച്ചിയിലെ ഫ്ലാറ്റിൽ ആകാശക്കാഴ്ചകൾ കണ്ട് വെറുതെ ഇരിക്കാൻ തോന്നിയില്ല. നഴ്സറിയിൽ നിന്ന് കുറെ ചെടികൾ വാങ്ങി വീടകം നിറയ്ക്കുന്ന റെഡിമെയ്ഡ് പരിപാടിയോട് അതുല്യാമ്മയ്ക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. അത്തരം ചെടികൾക്ക് കൂടുതൽ പരിപാലനവും ആവശ്യമാണെന്ന തിരിച്ചറിവു കൂടി ആ ചിന്തയ്ക്കു പിന്നിലുണ്ടായിരുന്നു. അതുകൊണ്ട്, അതുല്യാമ്മ സ്വന്തം വഴികൾ തേടി! അങ്ങനെ, ഒൻപതാം നിലയിലേക്ക് ആദ്യ താമസക്കാരെത്തി! മണി പ്ലാന്റുകൾ! കിട്ടാവുന്ന കുപ്പികളിലൊക്കെ വെള്ളം നിറച്ച് അതുല്യാമ്മ മണി പ്ലാന്റുകൾ വച്ചു. അവയൊക്കെ രണ്ടു മാസം കൊണ്ട് വളർന്നു വലുതായി. വീടനകത്തു വളർത്തുന്നതുകൊണ്ട് ഒരിക്കൽ വെള്ളമൊഴിച്ചാൽ പിന്നെ രണ്ടു മൂന്നു മാസത്തേക്ക് പ്രശ്നമേയില്ല. ആരും പ്രത്യേകിച്ച് ശ്രദ്ധിച്ചില്ലെങ്കിലും അവ താനേ വളർന്നോളും! അങ്ങനെ അതുല്യാമ്മയുടെ ഫ്ലാറ്റിൽ നിറയെ മണി പ്ലാന്റുകളായി. മുഴുവൻ സമയവും വെള്ളത്തിലായതിനാൽ അതുല്യാമ്മ അവർക്കൊരു രസികൻ പേരുമിട്ടു, 'വെള്ളത്തിലാശാന്മാർ'!

green-flat-atulya-sharma-JPG

 

അതിഥികളെ സ്വാഗതം ചെയ്ത് പച്ചിലച്ചാർത്ത്

money-plant-decor-JPG

ഹരിത ഇടനാഴിയിലൂടെയാണ് അതുല്യാമ്മയുടെ ഫ്ലാറ്റിലേക്ക് കയറിച്ചെല്ലുന്നത്. പ്രധാന വാതിലിനു അലങ്കാരമായി ആർച്ച് ആകൃതിയിൽ മണി പ്ലാന്റ് പടർത്തിയിരിക്കുന്നു. അകത്തു കടന്നാൽ ആദ്യം കാണുന്നതും ചുവരിലെ കുപ്പികളിൽ വളർത്തുന്ന മണി പ്ലാന്റുകളും അതുപോലെ വെള്ളത്തിൽ വളരുന്ന ചെടികളുമാണ്. ലൈവ് ഗ്രീൻ കർട്ടൺ എന്ന സങ്കൽപം ലളിതമായി നടപ്പാക്കുകയാണ് അതുല്യാമ്മ. കളിമൺ പാത്രങ്ങളിലും ചില്ലുകുപ്പികളിലും വലിച്ചെറിയുന്ന മറ്റു പാത്രങ്ങളിലും വെള്ളം നിറച്ചു മണി പ്ലാന്റ് നട്ടിരിക്കുന്നു. ചിലതിലൊക്കെ ചില കൈപ്പണികൾ! കുറച്ചു വെള്ളമൊഴിക്കാവുന്ന എന്തു സാധനവും കയ്യിൽ കിട്ടിയാൽ അതുല്യാമ്മ മണി പ്ലാന്റ് നട്ടു കളയും എന്നാണ് സുഹൃത്തുക്കളുടെ രസകരമായ കമന്റ്. അത്രയും വൈവിധ്യമാർന്ന പാത്രങ്ങളിലും കുപ്പികളിലും അതുല്യാമ്മ മണി പ്ലാന്റ് നട്ടിട്ടുണ്ട്. 

 

atulya-green-flat

വെള്ളമില്ലാത്ത പരീക്ഷണങ്ങൾ

കുപ്പിയിൽ വെള്ളം നിറച്ചുള്ള പരീക്ഷണങ്ങൾ വിജയകരമായതോടെ വെള്ളം തീരെ ആവശ്യമില്ലാത്ത ചെടികളെക്കുറിച്ചായി അതുല്യാമ്മയുടെ അന്വേഷണങ്ങൾ! അതു ചെന്നെത്തിയത് സർപ്പഗന്ധി (Sansevieria) എന്ന ചെടിയിലാണ്. വെള്ളമില്ലെങ്കിലും മാസങ്ങളോളം ഒരു കുഴപ്പവും കൂടാതെ വളരുന്ന ചെടിയാണ് സർപ്പഗന്ധി. 'ഒരില മുറിച്ചു വച്ചാൽ മതി, അതു വളരും. വെള്ളവും ഒഴിക്കണ്ട,' അതുല്യാമ്മ പറയുന്നു. ഈ ചെടിയെക്കുറിച്ച് അത്യാവശ്യം ഗവേഷണവും അതുല്യാമ്മ നടത്തിയിട്ടുണ്ട്. നല്ലൊരു 'എയർ പ്യൂരിഫയർ' കൂടിയായ സർപ്പഗന്ധി ബെഡ് റൂമിലും വയ്ക്കാമെന്നു അതുല്യാമ്മ കൂട്ടിച്ചേർത്തു. സർപ്പഗന്ധിയുടെ വലിയൊരു തോട്ടം തന്നെ അതുല്യാമ്മയുടെ ഫ്ലാറ്റിലുണ്ട്. വെള്ളമൊഴിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അതിനെക്കുറിച്ചുള്ള ടെൻഷൻ വേണ്ട. വല്ലപ്പോഴും കുറച്ചു വെള്ളം തളിച്ചു കൊടുത്താൽ മതിയാകും. 

athulya-flat-inside-jpeg

 

ചെടികളുടെ ഐസിയു

atylya-sharma-JPG

അതുല്യാമ്മയുടെ ഫ്ലാറ്റിലുള്ള ചെടികളിൽ ഭൂരിഭാഗവും നഴ്സറികളിൽ നിന്നു വാങ്ങിയതല്ല. പലരും ഉപേക്ഷിച്ചു പോയ ചെടികളും മറ്റും ശേഖരിച്ച്, അവയെ പരിപാലിച്ചു വളർത്തിയെടുത്തതാണ്. 'വീടു മാറി പോകുന്ന പലർക്കും അവർ വളർത്തിയിരുന്ന ചെടികൾ കൊണ്ടുപോകാൻ കഴിഞ്ഞെന്നു വരില്ല. അതെല്ലാം ഉപേക്ഷിച്ചാവും അവർ പോവുക. കൂടാതെ പല ഇവന്റുകളിലും അലങ്കാരത്തിന് ചെടികളും മറ്റും ഉപയോഗിക്കും. എന്നാൽ, ആ പരിപാടി കഴിഞ്ഞാൽ ഇവയൊക്കെ ഉപേക്ഷിക്കപ്പെടും. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ചെടികളെ ഞാനെന്റെ ഫ്ലാറ്റിലേക്ക് കൊണ്ടു പോരും. അവർക്ക് ആവശ്യമുള്ള വെള്ളവും വളവും സ്നേഹവും നൽകും. അങ്ങനെയുള്ള ചെടികളാണ് ഈ സെക്‌ഷനിൽ ഉള്ളത്,' അതുല്യാമ്മ തന്റെ ഐസിയു ബാൽക്കണി പരിചയപ്പെടുത്തി. ചെടികൾ ഏറെ ഇഷ്ടമുള്ള അതിഥികൾ വരുമ്പോൾ അതുല്യാമ്മ ഇവയിൽ നിന്ന് ചെടികൾ സമ്മാനിക്കും. നന്നായി നോക്കുമെന്നു ഉറപ്പുള്ളവർക്ക് മാത്രമാണ് ഈ സ്നേഹസമ്മാനം!

 

ലഖ്നൗവിൽ നിന്നൊരു എയർലിഫ്റ്റ്

വെള്ളമൊഴിക്കാത്ത ചെടികളെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ അതുല്യാമ്മ വാചാലയാകും. 15 വർഷം ആരും പ്രത്യേകിച്ച് പരിപാലിക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യാതെ ഇരുന്നിട്ടും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച സർപ്പഗന്ധി അതുല്യാമ്മയുടെ ശേഖരത്തിലുണ്ട്. ലഖ്നൗവിൽ നിന്നാണ് ഈ സർപ്പഗന്ധിയെ അതുല്യാമ്മ കൊച്ചിയിലെത്തിച്ചത്. അതും വിമാനത്തിൽ! അതുല്യാമ്മയുടെ ബന്ധുക്കൾ ലഖ്നൗവിലുണ്ട്. അവരിലൊരാൾ വീട് മാറിയപ്പോൾ ടെറസിൽ ഉപേക്ഷിച്ച സർപ്പഗന്ധിയെ അങ്ങനെ ഉപേക്ഷിക്കാൻ അതുല്യാമ്മയ്ക്ക് മനസു വന്നില്ല. വെള്ളം ഒഴിച്ചിട്ട് വർഷങ്ങളായിട്ടും കൂസലില്ലാതെ വളരുന്ന സർപ്പഗന്ധിയെ കണ്ട അതുല്യാമ്മ ഫ്ലാറ്റ്! സോൾട്ട് ആന്റ് പെപ്പർ സിനിമയിൽ ലാലിന്റെ കഥാപാത്രം ബാബുരാജിനോടു ചോദിച്ചതു പോലെ ഒറ്റ ചോദ്യം, 'പോരുന്നോ എന്റെ കൂടെ?' അങ്ങനെ ആ സർപ്പഗന്ധി അതുല്യാമ്മയ്ക്കൊപ്പം വിമാനത്തിൽ കൊച്ചിയിലെത്തി. അതിന്റെ ഇലകൾ ഇപ്പോൾ പല സുഹൃത്തുക്കളുടെ വീടുകളിൽ, പല രാജ്യങ്ങളിലായി തലമുറകളെ പടുത്തുയർത്തുകയാണ്. 

 

അമ്മയിലയും പച്ചക്കുട്ടികളും

കൊച്ചിയിലെ നേവി ആസ്ഥാനത്ത് ഉദ്യോഗസ്ഥയായിരുന്നു അതുല്യ ശർമ. ഭർത്താവ് അതുൽ ശർമ ദുബായ് എയർപോർട്ടിൽ ഉദ്യോഗസ്ഥനാണ്. തിരക്കുള്ള ജോലി ജീവിതത്തിനും മകനെ വളർത്തുന്ന ഉത്തരവാദിത്തത്തിനും ശേഷം ഇനിയെന്ത് എന്നുള്ള ചോദ്യം ഒരു കാലത്ത് അതുല്യാമ്മയുടെ മനസിലുയർന്നിരുന്നു. ഇപ്പോൾ അതിനൊരു ഉത്തരമുണ്ട്. രാവിലെ എണീറ്റാൽ അതുല്യാമ്മയ്ക്ക് ചുറ്റും പുഞ്ചിരി തൂകി വീടകം മുഴുവൻ ഇലക്കുട്ടികളാണ്. അവരിലൂടെ വീട്ടിലെത്തുന്ന അതിഥികൾ നിരവധിയുണ്ട്. ഓഫീസ് ടേബിൾ മുതൽ അംബരചുംബിയായ ഫ്ലാറ്റ് വരെ പച്ചപ്പ് നിറയ്ക്കാൻ ചെലവു കുറഞ്ഞ ഹരിത വഴികൾ തേടി ഇവിടെയെത്തുന്നവർ... ഇലക്കുട്ടികളിലൂടെ കയറി വന്ന സൗഹൃദങ്ങൾ... അവർക്കെല്ലാം വേണ്ടി തന്റെ ചെടിയറിവുകൾ പങ്കുവച്ച് കൊച്ചിയിലും ദുബായിലുമായി ഹരിതസൗഹൃദങ്ങൾ തീർക്കുകയാണ് അതുല്യാമ്മ. വീടകങ്ങൾ ഹരിതാഭമാക്കാൻ ഇതിനേക്കാൾ ലളിതമായ സീറോ ബജറ്റ് ഗ്രീൻ ഐഡിയ വേറെയുണ്ടോ?!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com