വീടിന്റെ അവസ്ഥ കണ്ടു പലരും സഹായിക്കാനെത്തി, പക്ഷേ ഞാൻ നിരസിച്ചു, കാരണമുണ്ട്: ബിനീഷ് ബാസ്റ്റിൻ
Mail This Article
പുതിയകാല മലയാള സിനിമയിൽ ഗുണ്ടാവേഷങ്ങളുടെ കോൺട്രാക്റ്റ് ഏറ്റെടുത്തയാളാണ് മട്ടാഞ്ചേരിക്കാരൻ ബിനീഷ് ബാസ്റ്റിൻ. പത്താം ക്ളാസ് തോറ്റ കൂലിപ്പണിക്കാരന്റെ ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ കഥയാണ് ബിനീഷിനു പറയാനുള്ളത്. ബിനീഷ് വീടിന്റെ ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.
ഓർമവീട്..
കൊച്ചി തോപ്പുംപടിയിലാണ് വീട്. അച്ഛൻ സെബാസ്റ്റ്യൻ, അമ്മ മരിയ. ഞങ്ങൾ നാലു മക്കൾ. ഇതായിരുന്നു കുടുംബം. കഷ്ടപ്പാടുകളും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. 10 സെന്റിൽ ഏകദേശം 40 വർഷത്തോളം പഴക്കമുള്ള വീടായിരുന്നു ഞങ്ങളുടേത്. ചതുപ്പു പ്രദേശമായതിനാൽ എല്ലാ വർഷവും മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറും. വീട് നിറയെ ചെളി അവശേഷിപ്പിച്ചാണ് ഓരോ മഴക്കാലവും കടന്നുപോവുക. അന്നൊന്നും വീട്ടിൽ കറന്റ് കണക്ഷൻ പോലുമില്ല. രാത്രിയാകുമ്പോൾ കട്ടിലിൽ പിടിച്ചു കിടന്നില്ലെങ്കിൽ കൊതുക് കൊത്തിപ്പറക്കുമെന്ന സ്ഥിതിയായിരുന്നു.
അപ്പന് ആദ്യം സ്വർണപ്പണിയായിരുന്നു. അത് നഷ്ടമായപ്പോൾ മൽസ്യത്തൊഴിലാളിയായി. എട്ടു വർഷം മുൻപ് അച്ഛൻ മരിച്ചു. അമ്മയാണ് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി വലുതാക്കിയത്. ബീഡി തെറുപ്പായിരുന്നു അമ്മയുടെ ജോലി. സ്കൂൾ കാലത്തുതന്നെ ഞാൻ ചേട്ടന്മാരോടൊപ്പം വീടുപണികൾക്ക് സഹായിയായി പോകുമായിരുന്നു. പെയിന്റിങ്, ഓടുമേയൽ, പിന്നെ ടൈൽസ് പണിയാണ് പ്രധാനം. പത്താം ക്ളാസ് തോറ്റപ്പോഴേക്കും അത് പിന്നെ സ്ഥിരം പണിയാക്കി. സഹോദരങ്ങൾ വിവാഹിതരായതോടെ ഓരോരുത്തരും ഭാഗം പറ്റി പിരിഞ്ഞു. ബാക്കിയുള്ള രണ്ടര സെന്റും വീടുമാണ് എനിക്ക് ലഭിച്ചത്. അവിടെയാണ് ഇപ്പോഴും ഞാനും അമ്മയും താമസിക്കുന്നത്.
പൊളിക്കാതെ വീട്...
ഞങ്ങളുടെ പ്രദേശത്ത് അതിനുശേഷം നിർമിച്ച പലവീടുകളും രണ്ടുംമൂന്നും വട്ടം പൊളിച്ചു പണിതിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ വീട് ഇപ്പോഴും അതേപടി നിലനിൽക്കുന്നു. കാരണം സാമ്പത്തികമാണ് കേട്ടോ. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്. ഇപ്പോൾ എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടിയിട്ടുണ്ട്.
സിനിമയിലേക്ക്...
ഇതിനിടയ്ക്ക് പരിചയക്കാർ വഴി സിനിമയിൽ മിന്നിമറയുന്ന വേഷങ്ങളിൽ ഞാൻ മുഖം കാണിച്ചിരുന്നു. എന്റെ കട്ടത്താടി കാരണം കൂടുതലും ഗുണവേഷങ്ങളായിരുന്നു. ആയിടയ്ക്കാണ് വിജയ് അഭിനയിച്ച തെരി എന്ന സിനിമയിൽ ഒരു വേഷം ലഭിക്കുന്നത്. അത് വഴിത്തിരിവായി. അതിനുശേഷം കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിൽ കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ സിനിമയ്ക്ക് പുറമെ കടകളുടെ ഉദ്ഘാടനങ്ങൾക്കും പണം കിട്ടിത്തുടങ്ങി. ഇപ്പോൾ എന്റെ ഏറ്റവും വലിയ സ്വപ്നമായ വീടിനായി സമ്പാദിച്ചു തുടങ്ങിയിരിക്കുകയാണ്.
പ്രളയവും വീടും...
എല്ലാവർഷവും വീട്ടിൽ ചെറുതായി വെള്ളം കയറുമെങ്കിലും കഴിഞ്ഞ വർഷം വാതിൽപ്പിടി ഉയരത്തിൽ വെള്ളം കയറി. അത് വാർത്തയായപ്പോഴാണ് എന്റെ വീടിന്റെ അവസ്ഥ പുറത്തുള്ളവർ അറിയുന്നത്. പുതിയ വീട് നിർമിച്ചു തരാം എന്നതടക്കം നിരവധി സഹായവാഗ്ദാനങ്ങൾ അതിനുശേഷം ലഭിച്ചു. പക്ഷേ ഞാൻ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്. എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല.
വെള്ളവും ചെളിമണവുമില്ലാത്ത ഒരുനില വീട് എന്നതാണ് ഏറ്റവും വലിയ സ്വപ്നം. ആദ്യം മുറ്റം കെട്ടിയടുക്കണം. പിന്നെ ഉള്ളിൽ ഒരു അറ്റാച്ഡ് ബാത്റൂം വേണം. എല്ലാം പ്രതീക്ഷിച്ച പോലെ നടന്നാൽ അടുത്ത വർഷം തന്നെ വീടുപണി തുടങ്ങാനാണ് പദ്ധതി.