ADVERTISEMENT

 വീട്ടുകാരിയെപ്പോലെ തന്നെ ആദ്യമായി കാണുന്നവരുടെ മുൻവിധികൾ തകർക്കുന്നതാണ് കലൂർ എസ്ആർഎം റോഡിലെ ലക്ഷ്മിയുടെ സെക്കൻഡ് ഹോം. പഴയ ഒരു കെട്ടിടമാണ് ഇവിടെയെത്തുമ്പോൾ കണ്മുന്നിൽ തെളിയുക. 'ഇതിനുള്ളിൽ എന്ത് കാണാനാണ്?' എന്നു പുറംകാഴ്‌ചയിൽ തോന്നുന്ന മുൻവിധി പക്ഷേ ഫ്ലാറ്റിനകത്ത് എത്തുമ്പോൾ തീരും.

കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് വീട്ടുകാരി തന്നെയാണ്. അവർ ഹൃദ്യമായി അകത്തേക്ക് സ്വീകരിച്ചു. ചെറുതെങ്കിലും ലളിതവും സുന്ദരവുമായ അകത്തളങ്ങൾ. പുറത്തേക്ക് വാതായനങ്ങൾ തുറന്നിട്ട വീടാണിത്. ലക്ഷ്മി നായർ തന്റെ വീടിന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

'തിരുവനന്തപുരത്താണ് എന്റെ വീട്. ഇത് ഒരു സെക്കൻഡ് ഹോം ആയിട്ടാണ് ഉപയോഗിക്കുന്നത്. അതിനാൽ അത്യാവശ്യ സൗകര്യങ്ങൾ മാത്രമേ ഇവിടെ ഒരുക്കിയിട്ടുള്ളൂ. പഴയ ഒരു ഫ്ലാറ്റ് വാങ്ങി അടിമുടി പുതുക്കി എടുക്കുകയായിരുന്നു. രണ്ടു കിടപ്പുമുറി, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാത്റൂം എന്നിവയാണ് ഈ ഫ്ലാറ്റിൽ ഉള്ളത്.  കന്റെംപ്രറി- മിനിമൽ ശൈലിയാണ്  പിന്തുടർന്നത്. ചുവരുകളിൽ ഗ്രേ, വൈറ്റ് കളർ തീം നൽകി. ഒന്നും അനാവശ്യമായി കുത്തിനിറച്ചിട്ടില്ല. ആർക്കിടെക്ട് ബിനോയ് ആണ് ഫ്ലാറ്റ് ഒരുക്കിനൽകിയത്'. ലക്ഷ്മി നായർ പറയുന്നു.

lekshmi-nair-flat-dine

ഇടുങ്ങിയ ഫ്ലാറ്റായിരുന്നു പണ്ട്. അനാവശ്യ ചുവരുകൾ എല്ലാം ഇടിച്ചു കളഞ്ഞു തുറസായ നയത്തിലേക്ക് അകത്തളങ്ങൾ മാറ്റിയെടുത്തു.  ഇപ്പോൾ ലിവിങ്- ഡൈനിങ്-കിച്ചൻ  ഓപ്പൺ ഹാളിൽ ഹാജർ വയ്ക്കുന്നു. ഡൈനിങ് ഹാളിൽ ഒരു ഭിത്തിയിൽ വലിയ ഗ്ലാസ് ജനാല നൽകി. വീടിനകത്തെ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നത് ഇതാണ്. പഴയ ഫ്ളോറിങ് മാറ്റി. 

lekshmi-nair-house-hall

ചെറിയ ലിവിങ് റൂമിന്റെ വോൾ ഗ്രേ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു.  ഇവിടെ ഒരു ബുദ്ധ പെയിന്റിങ്ങും നൽകി. വീട്ടിലേക്ക് എത്തുന്നവരിൽ ഒരു പോസിറ്റീവ് എനർജി നിറയ്ക്കുന്നതിൽ ഇത് സഹായിക്കുന്നു. C ഷേപ്ഡ് ഫർണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തതാണ്.  ലിവിങ്ങിന്റെ എതിർവശത്തെ ഭിത്തിയിൽ ടിവി യൂണിറ്റും നൽകി.

ഫ്ലാറ്റിൽ എത്തുന്ന അതിഥികളുടെ കണ്ണ് ആദ്യം പോകുന്നത് അടുക്കളയിലേക്കാണ്. പാചകത്തെ സ്നേഹിക്കുന്ന ഉടമയുടെ ഫ്ലാറ്റ് അങ്ങനെ ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ..

lekshmi-nair-house-kitchen

പാചകം എനിക്ക് പാഷനാണ്. അതിനാൽ ഫ്ലാറ്റിൽ ഏറ്റവും ശ്രദ്ധയോടെ ഒരുക്കിയത് അടുക്കളയാണ്. ഒരു വീട്ടമ്മയെ സംബന്ധിച്ചത്തോളം അടുക്കളയിൽ എല്ലാം കയ്യെത്തുന്ന ദൂരത്ത് ഉണ്ടാകണം എന്നതിനാണ് പ്രാമുഖ്യം. പണ്ട് ഇതൊരു ക്ളോസ്ഡ് കിച്ചനായിരുന്നു. പാർടീഷൻ ഇടിച്ചു കളഞ്ഞു ഓപ്പൺ കിച്ചനാക്കി മാറ്റി. മോഡുലാർ കിച്ചൻ ആയതിനാൽ പുകയുടെ വിഷയം വരുന്നില്ല. വല്ലപ്പോഴും ഉപയോഗിക്കുന്നതിനാൽ മിനിമൽ സൗകര്യങ്ങളേ നൽകിയുള്ളൂ.  വൈറ്റ് നാനോവൈറ്റ് കൗണ്ടറാണ്. ഇത് ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കാം. ഇതിനായി രണ്ടു ഹൈ ചെയറുകൾ സമീപം നൽകി. കൗണ്ടറിനു മുകളിൽ ഒരു ഹാങ്ങിങ് ലൈറ്റ് നൽകി ഹൈലൈറ്റ് ചെയ്തു.

lekshmi-nair-house-kochi

ഗ്ലോസി ലാമിനേറ്റ് ഫിനിഷിലുള്ള കൺസീൽഡ് വാഡ്രോബുകൾ പരമാവധി സ്റ്റോറേജ് നൽകുന്നു. ചുരുക്കത്തിൽ ഫ്ലാറ്റിന്റെ ഫോക്കൽ പോയിന്റ് തന്നെ ഈ ഓപ്പൺ കിച്ചനാണ്. എന്റെ യൂട്യൂബ് കുക്കറി വ്ലോഗിന്റെ ചില എപ്പിസോഡുകൾക്ക് വേദിയായതും ഇവിടെമാണ്. സമീപം നാലുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒതുക്കമുള്ള ഊണുമേശ. ഇതിന്റെ പിന്നിലുള്ള ഭിത്തി ഗ്ലാസ് വോൾ ആക്കി മാറ്റി. ഇതിലൂടെ അരിച്ചെത്തുന്ന പ്രകാശവും കാഴ്ചകളും ഓരോ സമയത്തും ഓരോ മൂഡ് വീടിനുള്ളിൽ നിറയ്ക്കുന്നു.

lekshmi-nair-house-dine

പ്രകൃതിയെ അകത്തേക്ക് ക്ഷണിക്കുന്നതാണ് രണ്ടു ബെഡ്‌റൂമുകളുടെയും മാജിക്. രാത്രിയിൽ സമീപത്തെ ഗ്ലാസ് ജനാലയുടെ കർട്ടൻ നീക്കിയാൽ നക്ഷത്രങ്ങളെ കണ്ടു കൊണ്ട് കിടന്നുറങ്ങാം. ശരിക്കും ഒരു ഓപ്പൺ ടെറസിൽ കിടന്നുറങ്ങുന്ന ഫീലാണ് ഇവിടെ. മഴയുള്ള രാത്രികളിൽ മറ്റൊരു ഫീലാണ്. രാവിലെ വെളിച്ചം അരിച്ചെത്തുന്നത് കൊണ്ട് അലാറം വച്ചില്ലെങ്കിലും ഉണരാനും കഴിയും. വീട് എന്നു പറഞ്ഞാൽ എനിക്ക് മനസ്സിന് സന്തോഷം നൽകുന്ന ഇടമാണ്. ഓരോ ഇടവേളകളിൽ ഇവിടെ എത്തുമ്പോഴും ആ സന്തോഷം എന്നിൽ നിറയുന്നു. 

lekshmi-nair-house-bed

കുടുംബം...

ഭർത്താവ് അജയ് കൃഷ്ണൻ നായർ. അഭിഭാഷകനാണ്. തിരുവനന്തപുരത്താണ് പ്രാക്ടീസ് ചെയ്യുന്നത്. മൂത്ത മകൾ പാർവതി, ഭർത്താവ് അശ്വിനൊപ്പം യുകെയിൽ താമസിക്കുന്നു. ഞാനൊരു മുത്തശിയാണ്. കൊച്ചു മകന്റെ പേര് ആയുഷ്. തിരുവനന്തപുരത്ത് ഞങ്ങൾക്കൊപ്പം മകൻ വിഷ്ണുവും ഭാര്യ അനുരാധയുമുണ്ട്.

 

Content Summary: Lekshmi Nair Cute Flat In Kochi; Swapnaveedu New Episode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com