ചിരി നിറയുന്ന മൺവീട്; കലാഭവൻ നവാസിന്റെ വീട്ടുവിശേഷങ്ങൾ
Mail This Article
ഇന്ന് മലയാളിപ്രേക്ഷകരുടെ സ്വീകരണമുറിയിൽ ചിരി നിറയ്ക്കുന്ന സാന്നിധ്യമാണ് കലാഭവൻ നവാസ്. മിമിക്രിയിലൂടെ മിനിസ്ക്രീനിലും സിനിമയിലും എത്തിയ നവാസ് കടന്നുവന്ന വഴികളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നു.
ഓർമവീട്..
തൃശൂർ വടക്കാഞ്ചേരി എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. വാപ്പ അബൂബക്കർ നാടക-സിനിമ നടനായിരുന്നു. ഉമ്മ വീട്ടമ്മയും. മലയും പുഴയും നെൽപ്പാടങ്ങളുമുള്ള നാടായിരുന്നു വടക്കാഞ്ചേരി. ഉത്രാളിക്കാവിലെ പൂരം കേരളമെങ്ങും പ്രസിദ്ധമായിരുന്നു. മണ്മറഞ്ഞ അനശ്വര സംവിധായകൻ ഭരതന്റെ നാടും വടക്കാഞ്ചേരിയായിരുന്നു. വാപ്പയ്ക്ക് നാലു സഹോദരങ്ങൾ ഉണ്ടായിരുന്നു. ഓടിട്ട ചെറിയൊരു വീടായിരുന്നു. അന്നത്തെ കലാകാരന്മാർക്ക് വലിയ സമ്പാദ്യം ഒന്നും കാണില്ലല്ലോ. എറണാകുളത്താണ് ഉമ്മയുടെ തറവാട്. കലാജീവിതത്തിന്റെ തുടക്കം മുതൽ 20 വർഷത്തോളം ഞാൻ അവിടെയായിരുന്നു താമസിച്ചിരുന്നത്. ഞങ്ങൾ മൂന്നു മക്കളായിരുന്നു. എന്റെ ചേട്ടനെ അറിയാത്തവർ കുറവായിരിക്കും. മറിമായത്തിലെ കോയയായും ശീതളനായും നിറഞ്ഞുനിൽക്കുന്ന നിയാസ്. ഒരാൾ സഹോദരൻ കൂടിയുണ്ട്, നിസാം. അന്നത്തെ കഷ്ടപ്പാടിലും ഞങ്ങൾ ഒത്തൊരുമയുടെ കഴിഞ്ഞു. ആ സ്നേഹം ഇന്നും നിലനിർത്താൻ കഴിയുന്നു എന്നതാണ് അനുഗ്രഹം.
ആദ്യം പണിത വീട്...
വിവാഹശേഷം ഞങ്ങൾ ആലുവ ചൂണ്ടി എന്ന സ്ഥലത്താണ് വീടുപണിതത്. പിന്നീട് വർഷങ്ങൾ അവിടെയായിരുന്നു താമസം. ഇരുനില വീടായിരുന്നു. പിന്നീട് ഞങ്ങൾ വേറെ വീട് വാങ്ങി താമസമായപ്പോൾ ഒരുനിലയിൽ ഭാര്യ രഹ്ന അവിടെ ഒരു ഡിസൈൻ വസ്ത്രങ്ങളുടെ കടയും താഴെ നഴ്‌സറി കുട്ടികൾക്കായി ഒരു സ്‌കൂളും തുടങ്ങി.
മണ്ണ് കൊണ്ടൊരു വീട്...
നഗരത്തിന്റെ ബഹളത്തിൽ നിന്നും മാറി സ്വസ്ഥതയുള്ള സ്ഥലത്ത് താമസിക്കണം എന്ന ആഗ്രഹത്തിന്റെ പേരിലാണ് ആലുവ നാലാംമൈൽ എന്ന സ്ഥലത്ത് എട്ടുവർഷം മുൻപ് 80 സെന്റ് സ്ഥലം വാങ്ങി വീടുവച്ചത്. മണ്ണ് കൊണ്ടുള്ള വീടുകൾ എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. അങ്ങനെ സ്വന്തം വീടും മണ്ണുകൊണ്ടാണ് ഞാൻ പണിതത്. സാഹിത്യകാരി സാറ ജോസഫിന്റെ മരുമകനായ ആർക്കിടെക്ട് ശ്രീനിവാസനാണ് വീട് രൂപകൽപന ചെയ്തത്. നമ്മുടെ കേരളത്തനിമ നിറയുന്ന വിധത്തിലുള്ള ഒറ്റനില വീടാണ് പണിതത്. മൂന്നു കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, നടുമുറ്റം എന്നിവയാണ് ഏകദേശം 1900 ചതുരശ്രയടിയിൽ ഒരുക്കിയത്. പശിമയുള്ള മണ്ണും കുമ്മായവും കുത്തിനിറച്ചാണ് ഭിത്തികൾ നിർമിച്ചത്. നിലത്തു കുറച്ചിട കാവി വിരിച്ചു. കുറച്ചിട പോളിഷ് ചെയ്തു. കുറച്ചിട ടൈൽ വിരിച്ചു. ഏറ്റവും വലിയ സവിശേഷത, വീട് പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. ഏത് കാലാവസ്ഥയിലും സുഖകരമായ അന്തരീക്ഷം വീട്ടിൽ നിലനിൽക്കുന്നു.
കൃഷിയോട് ഞങ്ങൾക്ക് പ്രത്യേക താല്പര്യമുണ്ട്. ജാതി, അത്തി, നോനി തുടങ്ങിയ ഫലവൃക്ഷങ്ങളോക്കെ വീട്ടുവളപ്പിൽ ഹാജരാണ്. അടുക്കളയിലേക്ക് അത്യാവശ്യമുള്ള പച്ചക്കറികളും വീട്ടുമുറ്റത്ത് നിന്നും ലഭിക്കും.
കുടുംബം...
ഭാര്യ രഹ്ന കുറച്ച് സീരിയലുകളിലും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കടയുടെയും സ്‌കൂളിന്റെയും കുടുംബത്തിന്റെയും റോളുകൾ കൈകാര്യം ചെയ്യുന്നു. മൂന്നു മക്കളാണ് ഞങ്ങൾക്ക്. മെഹ്റിൻ, റൈഹാൻ, റിഥ്വാൻ. യഥാക്രമം പത്തിലും ആറിലും ഒന്നിലും പഠിക്കുന്നു.