ADVERTISEMENT

സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ താണ്ടിയ ഒരു അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. ഇത്രയും കാലം ആരോടും പറയാതെ വച്ച  കയ്പു നിറഞ്ഞ ആ ജീവിതാനുഭവങ്ങൾ ഇക്കഴിഞ്ഞ ഷാർജ പുസ്തകമേളയിൽ ഒരു പുസ്തകമായി പ്രകാശനം ചെയ്തു. 'കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല' എന്ന ആ പുസ്തകം നല്ല പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി. താരം തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

 

അരക്ഷിതത്വം നിറഞ്ഞ ബാല്യം...

സ്വന്തം വീടിന്റെ സുരക്ഷിതത്വം ആറുവയസ് വരെ മാത്രമേ എനിക്ക് ലഭിച്ചുള്ളൂ. അച്ഛനും അമ്മയും അപ്പോഴേക്കും മാറി താമസിക്കാൻ തുടങ്ങിയിരുന്നു. എന്റെ കുഞ്ഞുമനസിൽ പറഞ്ഞു പഠിപ്പിച്ചത് 'അമ്മ മരിച്ചുപോയി' എന്നായിരുന്നു. പിന്നീട് അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് ഞാൻ അറിഞ്ഞതുതന്നെ എന്റെ പതിനാലാമത്തെ വയസിലാണ്. അച്ഛന്റെ വീട് ഹരിപ്പാടും അമ്മയുടെ വീട് കായംകുളത്തുമായിരുന്നു. പക്ഷേ എന്റെ വീട് ഓർമ്മകൾ തുടങ്ങുന്നത് ചാരുംമൂടിനടുത്തു പറയംകുളം എന്ന സ്ഥലത്തുനിന്നുമാണ്. അവിടെയുള്ള അമ്മാവന്മാരുടെ വീടുകളിൽ ഒരു അഭയാർഥിയെപ്പോലെ എനിക്ക് മാറിമാറി താമസിക്കേണ്ടി വന്നു. അവർ സ്നേഹത്തോടെ എന്നോട് പെരുമാറിയെങ്കിലും എന്റെ ഉള്ളിൽ ഇപ്പോഴും അരക്ഷിതത്വ ബോധമുണ്ടായിരുന്നു.

 

സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക്...

നിരവധി വീടുകളിൽ അഭയാർത്ഥിയായി കഴിഞ്ഞതുകൊണ്ട് സിനിമയിൽ എത്തിയ ശേഷമുള്ള ഏറ്റവും വലിയ സ്വപ്നം സ്വന്തമായി ഒരു വീട് വയ്ക്കുക എന്നതായിരുന്നു. അങ്ങനെ പത്തുവർഷങ്ങൾക്കു മുൻപ് വിവാഹശേഷം ഞാനും ഭർത്താവും തൃശൂർ മുളങ്കുന്നത്തുകാവിൽ സ്വന്തമായി ഒരു വീട് മേടിച്ചു. എന്റെ ജീവിതത്തിൽ ഒരു സുരക്ഷിതത്വ ബോധം ഉണ്ടായിത്തുടങ്ങിയത് അതിനുശേഷമാണ്.

15 സെന്റിൽ 2800 ചതുരശ്രയടിയുള്ള ഇരുനില വീടാണ് വാങ്ങിയത്. ഞങ്ങൾ വാങ്ങുമ്പോൾ അവിടെ ഒരു തുളസിത്തൈ പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടെ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ ഏകദേശം 45 ഔഷധസസ്യങ്ങൾ ഞങ്ങളുടെ 15 സെന്റ് വീട്ടുവളപ്പിലുണ്ട്. നമുക്ക് പ്രിയപ്പെട്ടവരുടെ പേരിട്ടാണ്‌ ഈ ഓരോ മരങ്ങളും ഞങ്ങൾ വളർത്തിയത്. ഒരുദാഹരണം പറയാം.. ഞാനും ഇന്നസെന്റ് അങ്കിളും ഒരുമിച്ചു ഒരു സിനിമ ചെയ്യുന്ന സമയത്ത് തിരുവല്ലയിലെ ഒരു ഫാം സന്ദർശിച്ചു. അവിടെ നിന്ന് ഒരു ലൗലോലി മരം ഞാൻ വീട്ടുവളപ്പിൽ കൊണ്ടുനട്ടു. അതിനു ഇന്നസെന്റ് എന്ന് പേരുമിട്ടു.

lakshmipriya-3

മരങ്ങൾ മാത്രമല്ല നിരവധി വളർത്തുമൃഗങ്ങളും ഈ 15 സെന്റിൽ ഞങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. പശു, ആട്, കോഴി, താറാവ്, മുയൽ, നായ എന്നിവയെല്ലാം അവിടെയുണ്ട്. അതെല്ലാം നോക്കിനടത്താൻ ഞങ്ങൾക്ക് മോഹൻ എന്നൊരു കാര്യസ്ഥനുമുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ വർഷം അദ്ദേഹം ആകസ്മികമായി ഈ ലോകം വിട്ടുപോയി. അതോടെ വീട്ടിലെ ജീവജാലങ്ങൾക്ക് നാഥനില്ലാതായി. ഇപ്പോൾ നോക്കിനടത്താൻ മറ്റൊരാളെ ലഭിക്കാത്തതുകൊണ്ട് ഞങ്ങൾ ആ വീട് വിറ്റു കൊച്ചിയിൽ ഒരു വീട് വയ്ക്കാനുള്ള പണിപ്പുരയിലാണ്.

 

കുഞ്ഞു വലതുകാൽ വച്ച് കയറിയ ഫ്ലാറ്റ്...

ഞങ്ങൾ കുഞ്ഞിനായി ശ്രമിക്കുന്ന സമയത്ത് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അക്കാലത്ത് ചികിത്സ. മാത്രമല്ല ആ സമയത്ത് നിരവധി സിനിമകളിലും ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. അങ്ങനെ അതിനുള്ള സൗകര്യാർത്ഥം ഞങ്ങൾ കൊച്ചി കാക്കനാട് ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് താമസം മാറി. ശരിക്കും ഇവിടെ താമസം തുടങ്ങിയ ശേഷമാണ് ഞാൻ ഗർഭിണി ആകുന്നതും പിന്നീട് ഞങ്ങളുടെ കണ്മണി മാതു ജീവിതത്തിലേക്ക് എത്തുന്നതുമൊക്കെ. അതുകൊണ്ട് ജീവിതത്തിൽ ഭാഗ്യമുള്ള ഒരു ഫ്ലാറ്റ് ആയിട്ടാണ് ഇതിനെ ഞങ്ങൾ കരുതുന്നത്. 

പക്ഷേ ഫ്ലാറ്റ് ജീവിതത്തിൽ നമുക്ക് നഷ്ടപ്പെടുന്ന കുറച്ചു നന്മകളുമുണ്ട്. പന്ത്രണ്ടാം നിലയിലുള്ള 3 BHK ഫ്ലാറ്റാണ്. ഇടയ്ക്കൊക്കെ മണ്ണിൽ ചവിട്ടി നടക്കാൻ മോഹം തോന്നും. പക്ഷേ ഒരു രക്ഷയുമില്ല. മുറ്റം എല്ലാം ഇന്റർലോക്ക് ചെയ്തിരിക്കുന്നു. ചിലപ്പോൾ അതുകൊണ്ട് എനിക്ക് വീടും തൊടിയുമൊക്കെ മിസ് ചെയ്യാറുണ്ട്. 

lakshmipriya-1

 

ഇനിയുമുണ്ട് ഒരു സ്വപ്നവീട്...

മുളങ്കുന്നത്തുകാവിലെ വീട് വാങ്ങിയതായതുകൊണ്ട് ഉള്ളിൽ എന്റെ സങ്കൽപങ്ങൾ ഒന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല. അതുകൊണ്ട് അപ്രകാരമൊരു വീട് പണിയാനുള്ള പണിപ്പുരയിലാണ് ഞങ്ങൾ. മഴയും വെയിലും വീട്ടിനുള്ളിൽ ഇരുന്നു കാണാൻ കഴിയുന്ന നടുമുറ്റവും ചുറ്റിനും പച്ചപ്പും ഒക്കെയുള്ള ഒരു കൊച്ചുവീട്. 'ഇവിടം സ്വർഗമാണ്' എന്ന സിനിമയിലെ ലാലേട്ടന്റെ വീട് പോലെ ഒരു വീടാണ് എന്റെ സ്വപ്നം. നിറയെ വളർത്തുമൃഗങ്ങളും മരങ്ങളുമൊക്കെയായി പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതം. എല്ലാം ഒത്തുവന്നാൽ അടുത്ത വർഷം അത് സഫലമാകും. എന്നിട്ട് കൂടുതൽ വിശേഷങ്ങൾ പറയാം..

 

കുടുംബം..

ഭർത്താവ് ജയേഷ്. മകൾ മാതംഗി ജയ്. ഞാനും ജയേഷും പ്രണയിച്ചു വിവാഹിതരായവരാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയും ജയേഷ് തന്നെ. മാതംഗിക്ക് ഇപ്പോൾ നാലു വയസ്സായി. ഇപ്പോൾ വീട്ടിലെ താരം അവളാണ്..

English Summary- Actor Lekshmipriya Home Memories; Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com