ആഡംബര വീടുകൾ വാങ്ങിക്കൂട്ടുക; ഇത് പോപ്സ്റ്റാർ ടെയ്ലർ സ്വിഫ്റ്റിന്റെ ഹോബി!
Mail This Article
പാട്ടുകളുടെ വിജയം കൊണ്ടും ആരാധകരുടെ എണ്ണം കൊണ്ടും മുന്നേറുന്ന പോപ് താരമാണ് ടെയ്ലര്‍ സ്വിഫ്റ്റ്. 29 കാരിയായ സ്വിഫ്റ്റ് തന്റെ നിലപാടുകള്‍കൊണ്ടും സാമൂഹികസേവന പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധ നേടിയ താരമാണ്. നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുള്ള സ്വിഫ്റ്റിന്റെ വാര്‍ഷികവരുമാനം കോടാനുകോടികള്‍ വരും.
എന്നാല്‍ കിട്ടുന്ന പണം ധൂര്‍ത്ത് അടിച്ചു കളയുന്ന ആളല്ല സ്വിഫ്റ്റ്. അമേരിക്കയിലെ കണ്ണായ പല സ്ഥലങ്ങളിലും വീടുകള്‍ സ്വന്തമാക്കുകയാണ് സ്വിഫ്റ്റിന്റെ ഒരു പ്രധാന ഇന്‍വെസ്റ്റ്‌മെന്റ്. ന്യൂയോര്‍ക്ക് , ടെന്നിസി , റോഡ് ഐലാന്‍ഡ് , കലിഫോര്‍ണിയ എന്നിവിടങ്ങളിൽ സ്വിഫ്റ്റിനു വീടുണ്ട്.
സ്വിഫ്റ്റിന്റെ വീടുകളില്‍ ഏറ്റവും മനോഹരവും വിലപിടിപ്പുള്ളതുമാണ് 2015 ല്‍ ബെവര്‍ലി ഹില്‍സില്‍ സ്വിഫ്റ്റ് വാങ്ങിയ 25 മില്യന്‍ ഡോളറിന്റെ വീട്. 1934 ല്‍ നിര്‍മ്മിച്ച ഈ മാന്‍ഷന്‍ 10,982 ചതുരശ്രയടിയാണ്. ഏതാണ്ട് പത്തു ബാത്ത്റൂമുകളും ഏഴു മുറികളും ഈ വീട്ടിലുണ്ട്.
ഇതിനു പുറമേ ബെവര്‍ലി ഹില്‍സില്‍ തന്നെ സ്വിഫ്റ്റ് മറ്റൊരു കുഞ്ഞന്‍ ഭവനം സ്വന്തമാക്കിയിട്ടുണ്ട്. 3.55 മില്യന്‍ ഡോളര്‍ മുടക്കി 2011 ലാണ് മൂന്നര എക്കര്‍ വസ്തുവിനുള്ളിലെ ഈ 3 ബെഡ്റൂം വീട് സ്വിഫ്റ്റ് വാങ്ങിയത്. താരത്തിന്റെ വീടുകളില്‍ ഏറ്റവും ചെറുതും ഇതാണ്.
2014 ഫെബ്രുവരിയിലാണ് ' ലോര്‍ഡ് ഓഫ് റിംഗ്സ്' സംവിധായകന്‍ പീറ്റര്‍ ജാക്സനില്‍ നിന്നും സ്വിഫ്റ്റ് ന്യൂയോര്‍ക്ക് ട്രിബെക്കയില്‍ രണ്ടു പെന്റ്ഹൗസുകള്‍ വാങ്ങിയത്. 20 മില്യന്‍ ഡോളര്‍ ആയിരുന്നു അന്ന് ഇതിന്റെ വില. രണ്ടു വീടുകളും പിന്നീട് ഒന്നാക്കി ഒരു ഭീമന്‍ കൊട്ടാരസദൃശ്യ ഭവനമാക്കി സ്വിഫ്റ്റ് പിന്നീട് ഈ വീട്. പത്തുകിടപ്പറകള്‍ പത്തു ബാത്ത്റൂമുകള്‍ എന്നിവയുള്ള വീട് മൊത്തം 8,309 ചതുരശ്രയടിയാണ്.
12,000 ചത്രുരശ്രയടി വലിപ്പമുള്ള റോഡ് ഐലന്‍ഡിലെ വീട് 17.75 മില്യന്‍ ഡോളര്‍ മുടക്കിയാണ് 2013 ലാണ് സ്വിഫ്റ്റ് വാങ്ങുന്നത്. 2009ൽ ടെന്നിസിയിലെ നാഷ്വില്ലെ സ്കൈയില്‍ 1.99 മില്യന്‍ ഡോളര്‍ മുടക്കി സ്വിഫ്റ്റ് ഒരു വീട് വാങ്ങിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് ഉണ്ട്. ടെന്നിസിയില്‍ തന്നെ സ്വിഫ്റ്റിനു മറ്റൊരു ആഡംബരവസതിയും ഉണ്ടെന്നു റിപ്പോര്‍ട്ട് ഉണ്ട്.
English Summary- Taylor Swift House