അറയ്ക്കൽ പാലസിന് പിന്നിൽ ജോയേട്ടന്റെ നന്മ, അത് പലരും തിരിച്ചറിഞ്ഞില്ല; ശിൽപി അനുസ്മരിക്കുന്നു
Mail This Article
അകാലത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അറയ്ക്കൽ ജോയ് എന്ന മനുഷ്യൻ വയനാടൻ ചുരമിറങ്ങി മലയാള മണ്ണിന്റെ മുഴുവൻ വേദനയായി മാറുകയാണിന്ന്. അറയ്ക്കൽ പാലസ് രൂപകൽപന ചെയ്ത ജാബിർ ബിൻ അഹമ്മദ് എന്ന കോഴിക്കോട്ടുകാരൻ വയനാടിന്റെ ജോയേട്ടനെ സ്മരിക്കുന്നു.
ഒരു ജ്യേഷ്‌ഠസഹോദരൻ നഷ്ടപ്പെട്ട വേദനയാണ് ഇപ്പോൾ എന്റെ മനസ്സിൽ. ഒറ്റവാക്കിൽ പറഞ്ഞാൽ 'ജെന്റിൽമാൻ'- അതായിരുന്നു അറയ്ക്കൽ ജോയേട്ടൻ. അറയ്ക്കൽ പാലസ് എന്ന വീട് ഒരുക്കാനുള്ള നിയോഗം ഈശ്വരനിശ്ചയം പോലെ എന്നെ തേടി വന്നത് ഇപ്പോഴും അദ്ഭുതമാണ്. വീടിൻറെ പ്രാഥമിക ചർച്ച നടന്നത് ദുബായിൽ വച്ചാണ്. 'എൻറെ കുടുംബം ഒരു കൂട്ടുകുടുംബവ്യവസ്ഥയിൽ നിലനിൽക്കുന്നതാണ്. അച്ഛൻ, അമ്മ, ഞാനും എൻറെ അനിയനും, ഞങ്ങൾ രണ്ടു പേരുടെ കുടുംബം.. എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ ഉതകുന്ന തരത്തിലുള്ള വീടായിരിക്കണം' എന്നാണ് ആദ്യം തന്നെ അദ്ദേഹം പറഞ്ഞത്.
ഡിസൈൻ ചെയ്തുവന്നപ്പോൾ കൊട്ടാരസദൃശ്യമായ ഭവനത്തിലേക്ക് ആണ് ഞങ്ങൾ എത്തിച്ചേർന്നത്. ആദ്യ രൂപകല്പന അദ്ദേഹത്തെ കാണിക്കാൻ ചെല്ലുമ്പോൾ അദ്ദേഹം എന്തുകരുതും എന്ന തെല്ലു ഭയം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഡിസൈൻ കണ്ടശേഷം അദ്ദേഹത്തിനിഷ്ടമായി.
വയനാട്ടിൽ നിന്നും ഗൾഫിലെത്തി വിയർപ്പൊഴുക്കി സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ തന്റെ ജീവിതത്തിന്റെ അടയാളമാകണം വീട്. കൂടാതെ നിരവധി തൊഴിലാളികൾക്ക് ജോലിലഭ്യമാവുകയും അവരുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്ക് കാരണമായി തീരുന്ന ധർമപ്രവൃത്തിയായാണ് അദ്ദേഹം വീടുപണിയെ കണ്ടത്.
ഒരുകാര്യം കൂടി അദ്ദേഹം പറഞ്ഞത് സത്യത്തിൽ എന്നെ ഞെട്ടിച്ചത്. അദ്ദേഹം തുടർന്നു ,എൻറെ നാടിന് എന്തെങ്കിലും ഒരു ദുരന്തം സംഭവിച്ചാൽ എന്റെ നാട്ടുകാർക്ക് ഒന്നിച്ചു കൂടാൻ കഴിയുന്ന ഒരിടമായിരിക്കണം എന്റെ വീട്. അതൊരു ഭംഗിവാചകമല്ലായിരുന്നു എന്നത് പിന്നീട് വന്ന പ്രളയത്തിൽ വയനാട് അനുഭവിച്ചറിഞ്ഞു. അറയ്ക്കൽ പാലസ് ഒരു ആഡംബരവീടിനപ്പുറം പാവപ്പെട്ടവർക്ക് ആശാകേന്ദ്രം കൂടി ആയിമാറുന്നത് ഒരു ജനതയ്ക്കും നാടിനും ഹൃദയത്തിൽ തൊട്ടറിയാൻ കഴിഞ്ഞു.
വീട് പൂർത്തിയായ സമയത്ത് ഒരുകൂട്ടം ആളുകൾ എന്തിനാണ് ഇത്ര വലിയ വീടിനായി പണം വാരിക്കോരി കളയുന്നത് എന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും വിമർശിക്കുന്നത് കണ്ടു. പക്ഷേ അദ്ദേഹം വീടിനായി മുടക്കിയ പണം നിർമാണമേഖലയിലെ എത്രായിരം പേരെയാണ് സഹായിച്ചത്. എത്ര കുടുംബങ്ങൾക്ക് ഈ വീട് കൊണ്ട് സന്തോഷമുണ്ടായി എന്ന് തിരിച്ചറിയണം.
ഒരു വീട് പാർക്കാനുള്ള ഇടത്തിനപ്പുറം ഒരു ദേശത്തിന്റെ അഭിമാനസ്തംഭമായി മാറേണ്ടതാണ് എന്ന വിശാലകാഴ്ചപ്പാടിലെ ആ പിന്നാമ്പുറക്കഥയാണ് എന്നിലൂടെയും കടന്നുപോകുന്നത്. ജോയേട്ടൻ കടന്നു പോയി എന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. എങ്കിലും അദ്ദേഹത്തിന്റെ വലിയ ജീവിതത്തിന്റെ സ്മാരകമായി അറയ്ക്കൽ പാലസ് നിലകൊള്ളും. കാലങ്ങളോളം...
English Summary- Arakkal Palace Designer Remember Joe