ADVERTISEMENT

ഇബ്രാഹിം കുട്ടി എന്ന നടനെ തിരിച്ചറിയാൻ ഒറ്റ മേൽവിലാസം മതി. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ അനിയൻ. മമ്മൂക്ക ഇവർക്ക് ഇച്ചാക്കയാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ വല്യേട്ടൻ. ആ തണലിന്റെ സുരക്ഷിതത്വത്തിലാണ് തങ്ങൾ ഇപ്പോഴും കഴിയുന്നതെന്ന് തെല്ലഭിമാനത്തോടെ ഇബ്രാഹിംകുട്ടി പറയുന്നു. ഇബ്രാഹിമിന്റെ വീടോർമ്മകൾ ഒരുകാലംവരെ മമ്മൂക്കയുടെയും വീട്ടുവിശേഷങ്ങളാണ്...

 .

ഇച്ചാക്ക അന്നേ വല്യേട്ടൻ..

family-photo

വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തിൽ വേമ്പനാട് കായലിനോട്  ചേർന്ന സ്ഥലത്തായിരുന്നു പാണപ്പറമ്പ് എന്ന ഞങ്ങളുടെ തറവാട്. പുരാതന മുസ്‌ലിം തറവാടിന്റെ രൂപഭാവങ്ങളുള്ള വീട്. ഉപ്പ ഇസ്മായിലിനും ഉമ്മ ഫാത്തിമയ്ക്കും ഞങ്ങൾ 6 മക്കളായിരുന്നു. മൂന്ന് ആണും മൂന്ന് പെണ്ണും. അതിൽ മൂത്തതാണ് മുഹമ്മദ് കുട്ടി എന്ന ഞങ്ങളുടെ ഇച്ചാക്ക. ഞാൻ മൂന്നാമനാണ്. കൂട്ടുകുടുംബമായിരുന്നതിനാൽ എപ്പോഴും വീട്ടിൽ ഒരുത്സവമേളമായിരുന്നു.

mamooty-tharavad

ഉപ്പയ്ക്ക് തുണിത്തരങ്ങൾ, അരി എന്നിവയുടെയൊക്കെ ഹോൾസെയിൽ കച്ചവടമായിരുന്നു. ഒപ്പം കുടുംബപരമായി ധാരാളം നെൽക്കൃഷിയുമുണ്ടായിരുന്നു. ഇച്ചാക്ക പ്രീഡിഗ്രി ആയപ്പോൾ ഉപ്പ തറവാട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മറ്റൊരു വീട് വച്ചു. മൂത്ത മകനും സമർത്ഥനും ആയതിനാൽ ഇച്ചാക്കയ്ക്ക് വീട്ടിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇച്ചാക്കയ്ക്കു അന്നേ സ്വന്തം മുറിയുണ്ട്. ഞങ്ങൾ സഹോദരങ്ങൾ ഒരുമിച്ച് മറ്റു മുറികളിലും. ഞങ്ങൾ സഹോദരങ്ങളുടെ കാര്യത്തിൽ ഇച്ചാക്കയ്ക്കു പ്രത്യേക കരുതലുണ്ടായിരുന്നു. അത് ഇന്നും തുടരുന്നു. ...

 

മമ്മൂക്കയുടെ വീടുകൾ...

അന്നേ അറിയപ്പെടുന്ന ഒരു സിനിമാനടൻ  ആകണമെന്ന് ഇച്ചാക്കയ്ക്ക് മോഹമുണ്ടായിരുന്നു. എൽഎൽബി കഴിഞ്ഞു ഇച്ചാക്ക സിനിമയിലെത്തി. അന്ന് മദിരാശിയാണല്ലോ നമ്മുടെ സിനിമാതലസ്ഥാനം. അങ്ങനെ ഇച്ചാക്കയും കുടുംബവും ചെന്നൈയിലേക്ക് താമസം മാറി. പിന്നീട് മെഗാസ്റ്റാറായി. മലയാളസിനിമ കൊച്ചിയിലേക്ക് വന്നപ്പോൾ ഇച്ചാക്ക പനമ്പിള്ളി നഗറിൽ വീട് വച്ചു. ഇപ്പോൾ ഇളംകുളത്ത് പുതിയ വീട് വച്ചു താമസം മാറിയത് മാർച്ചിലാണ്. കൊറോണയും ലോക്ഡൗണും വരുന്നതിനു രണ്ടാഴ്ച മുൻപായിരുന്നു പാലുകാച്ചൽ. ഞങ്ങൾ അടുത്ത കുറച്ചു ബന്ധുക്കളും സിനിമാസുഹൃത്തുക്കളും മാത്രമുള്ള ചെറിയ ചടങ്ങായിരുന്നു.

 

യാദൃശ്ചികമായി നടനായി...

ibrahimkutty-house

ഇച്ചാക്ക സൂപ്പർസ്റ്റാർ ആയെങ്കിലും എനിക്ക് അഭിനയത്തോട് അത്ര താൽപര്യമോ വാസനയോ ഉണ്ടായിരുന്നില്ല. ഞാൻ 1999 ൽ സൗദിയിൽ നിന്നും മടങ്ങിയെത്തി. ആ സമയത്ത് ഇച്ചാക്ക പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിൽ അഭിനയിക്കുന്നു. ഞാൻ വെറുതെ ഷൂട്ടിങ് കാണാൻപോയി. അന്നൊരു ദിവസം സെറ്റിൽ സംവിധായകൻ ശ്യാമപ്രസാദ് വന്നു. അദ്ദേഹം അന്ന് ഒരു ടെലിഫിലിം ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാൽ നിനക്കൊന്ന് ശ്രമിച്ചു കൂടെ എന്ന് ഇച്ചാക്ക ചോദിച്ചു. ശ്യാം സമ്മതിച്ചു. അങ്ങനെയാണ് നിനച്ചിരിക്കാതെ ഞാൻ മിനിസ്ക്രീനിലേക്ക് എത്തുന്നത്. അടുത്ത വർഷം സായാഹ്നം എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി.

 

ebrahim-family-pic

ഇച്ചാക്കയുടെ സമ്മാനം...

ഞാൻ പഠനം കഴിഞ്ഞു പ്രവാസിയായി. പിന്നീട് തിരിച്ചെത്തി കുടുംബസമേതം തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. 30 വർഷമായി തൃപ്പൂണിത്തുറയിലാണ് താമസം. ആദ്യമൊക്കെ വാടകവീടുകളിലായിരുന്നു. സ്വന്തമായി വീട് പണിയാനുള്ള സാമ്പത്തികം ആയിട്ടുമില്ല. അപ്പോഴാണ് ഞാൻ  ചോദിക്കാതെ തന്നെ ഇച്ചാക്കയുടെ കരുതൽ തേടിയെത്തിയത്. ഇച്ചാക്ക എനിക്ക് തൃപ്പൂണിത്തുറയിൽ ഒരു വീട് മേടിച്ചു തന്നു. അതാണ് കഴിഞ്ഞ 12 കൊല്ലമായി ഞാൻ താമസിക്കുന്ന ഈ വീട്. 5 സെന്റിൽ മൂന്നു കിടപ്പുമുറികളുള്ള ഇരുനില വീടാണ്.

 

കുടുംബം...

ഭാര്യ സെമീന. മക്കൾ മക്ബൂൽ സൽമാൻ, ടാനിയ. മക്ബൂൽ  ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നു. ഇച്ചാക്കയ്‌ക്കൊപ്പം മാസ്റ്റർപീസിൽ അവൻ അഭിനയിച്ചിരുന്നു. ദുൽഖർ ചേട്ടനാണെങ്കിലും ഇരുവരുടെയും ജന്മദിനം ഒരുദിവസമാണ്. ജൂലൈ 28. ഇസ്‌ലാം പ്രവാചകചരിതത്തിലെ രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സൽമാനും. ഇച്ചാക്ക ദുൽഖറിന് സൽമാൻ എന്ന പേരുചേർത്തപ്പോൾ ഞാൻ മക്ബൂലിനും സൽമാൻ എന്ന പേര് കൊടുത്തു.

 

 

കൊറോണക്കാലം...

എനിക്ക് പാചകം പണ്ടേ താൽപര്യമുള്ള മേഖലയാണ്. ഉമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. ഇച്ചാക്കയും അത്യാവശ്യം പാചകം ചെയ്യാറുണ്ട്. ലോക്ഡൗൺ സമയം ബോറടിക്കാതെ ചെലവഴിക്കാൻ ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി. ഇബ്‌റൂസ് ഡയറി എന്ന പേരിൽ. പരമ്പരാഗത മുസ്‌ലിം വീടുകളിൽ ഉണ്ടാക്കിയിരുന്ന വിഭവങ്ങളാണ് കൂടുതലും പൊടിതട്ടിയെടുത്ത് അവതരിപ്പിക്കുന്നത്. ഇപ്പോൾ ധാരാളം കാഴ്ചക്കാർ ലഭിച്ചുതുടങ്ങി. പിന്നെ ഗാർഡനിങ് ഇഷ്ടമാണ്. 5 സെന്റിലെ വീടാണെങ്കിലും മുറ്റത്തും ടെറസിലുമെല്ലാം ധാരാളം ചെടികൾ നട്ടിട്ടുണ്ട്. ബൊഗൈൻവില്ലയും ഓർക്കിഡുമാണ് കൂടുതൽ. ഇവയുടെ പരിപാലനവുമായി ലോക്ഡൗൺ കാലം ചെലവഴിക്കുന്നു.

English Summary- EbrahimKutty Brother of Mamootty Home

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com