ആ പരീക്ഷണകാലം ഞങ്ങൾ അതിജീവിച്ചു; ഇപ്പോൾ ജീവിതം ഇങ്ങനെ: ധന്യ മേരി വർഗീസ്
Mail This Article
സിനിമയിലൂടെ ശ്രദ്ധേയയായി ഒരിടവേള എടുത്തശേഷം മിനിസ്‌ക്രീനിലൂടെ തിരിച്ചുവന്നിരിക്കുകയാണ് നടി ധന്യ മേരി വർഗീസ്. കൂടെ ഭർത്താവ് ജോണുമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടാനും ഇരുവർക്കും കഴിഞ്ഞു. ധന്യ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
നൊസ്റ്റാൽജിയ നിറയുന്ന വീട്..
കൂത്താട്ടുകുളമാണ് എന്റെ സ്വദേശം. അച്ഛൻ വർഗീസ്., അമ്മ ഷീബ, അനിയൻ ഡിക്‌സൺ. ഇതായിരുന്നു കുടുംബം. അച്ഛന് പണ്ട് ബസ് ഒക്കെയുണ്ടായിരുന്നു. ഇപ്പോൾ കൃഷിയും കാര്യങ്ങളുമായി കഴിയുന്നു. അമ്മ വീട്ടമ്മയാണ്.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമകൾ ഈ വീടിനെ ചുറ്റിപ്പറ്റിയാണ്. അച്ഛന്റെ തറവാടായിരുന്നു ഇത്. ഞാൻ ജനിച്ച ശേഷം ഇടക്കാലത്തു ചെറിയ അറ്റകുറ്റപണികൾ നടത്തിയത് ഒഴിച്ചാൽ ഇന്നുവരെ വീടിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത്ര കരുതലോടെയാണ് വീട്ടുകാർ തറവാടിനെ സംരക്ഷിക്കുന്നത്. ഓടിട്ട മേൽക്കൂരയും മച്ചുമെല്ലാം വീടിനുള്ളിൽ സുഖമുള്ള അന്തരീക്ഷം നിറയ്ക്കുന്നു. ധാരാളം മരങ്ങളും ചുറ്റിനുണ്ട്.
മോഡലിങ് വഴി സിനിമയിലേക്ക്...
സെന്റ് തെരേസാസ് കോളജിൽ പഠിക്കുമ്പോൾ മോഡലിങ് ചെയ്യുമായിരുന്നു. അതുവഴിയാണ് തമിഴ് സിനിമയിൽ ചാൻസ് ലഭിക്കുന്നത്. പിന്നീട് നന്മ എന്ന സിനിമയാണ് ആദ്യം മലയാളത്തിൽ ചെയ്തത്.ശ്രദ്ധിക്കപ്പെട്ടത് തലപ്പാവിലെ കഥാപാത്രമാണ്. ആ സമയത്ത് മഴവിൽ മനോരമയിൽ ഒരു ടെലിസീരിയലിൽ അഭിനയിച്ചിരുന്നു. അങ്ങനെ മിനിസ്‌ക്രീനിലും ഒന്നു തലകാട്ടിയിരുന്നു. സിനിമയിൽ സജീവമായിരുന്ന സമയത്താണ് വിവാഹം. അതോടെ അഭിനയത്തിൽ ബ്രേക്ക് എടുത്തു.
പ്രതിസന്ധികളുടെ കാലം..
ഭർത്താവ് ജോൺ ജേക്കബ് അഭിനേതാവാണ്. തിരുവനന്തപുരമാണ് സ്വദേശം. വിവാഹശേഷം ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറി. ഇവിടെ ഫ്ലാറ്റിലാണ് താമസം. ഭർത്താവിന്റെ കുടുംബത്തിന് കൺസ്ട്രക്ഷൻ ബിസിനസ് ഉണ്ടായിരുന്നു. പത്തു വർഷത്തോളം നന്നായി പോയിരുന്ന ബിസിനസിൽ ഇടയ്ക്ക് ചില താളപ്പിഴകൾ സംഭവിച്ചു. സാമ്പത്തികമായി വലിയ കടബാധ്യതകൾ ഉണ്ടായി. അത് ഞങ്ങളുടെ ജീവിതത്തിൽ പരീക്ഷണങ്ങളുടെ ഒരു കാലമായിരുന്നു. ഇപ്പോൾ ജീവിതം വീണ്ടും ഒന്നിൽനിന്നും തുടങ്ങിയിരിക്കുകയാണ് ഞങ്ങൾ.
വരുമാന സ്രോതസുകൾ എല്ലാം അടഞ്ഞിരിക്കുമ്പോഴാണ് മിനിസ്ക്രീനിലേക്ക് രണ്ടുപേർക്കും ക്ഷണം ലഭിക്കുന്നത്. സീതാകല്യാണം എന്ന സീരിയലിലെ ടൈറ്റിൽ റോൾ ചെയ്യുന്നു. ജോൺ മഴവിൽ മനോരമയിൽ അനുരാഗം എന്ന സീരിയൽ ചെയ്യുന്നു.
വീട് വയ്ക്കണം...
തിരുവനന്തപുരം ഫ്ലാറ്റിന്റെ ഇന്റീരിയർ ഒക്കെ ഞാൻ മുൻകൈയെടുത്താണ് ഒരുക്കിയത്. ഫ്ലാറ്റ് ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടെങ്കിലും അസൗകര്യങ്ങളുമുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെ ഒതുങ്ങിയ ശേഷം ഇവിടെ സ്ഥലം വാങ്ങി ഒരു കൊച്ചുവീട് വയ്ക്കണം എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ സ്വപ്നം.
കൊറോണക്കാലം...
ലോക്ഡൗണ് തലേദിവസം ഞങ്ങൾ കൂത്താട്ടുകുളത്തേക്ക് വച്ചുപിടിച്ചു. അത് രക്ഷയായി. ഇല്ലെങ്കിൽ ഫ്ലാറ്റിൽ ഇരുന്നു മുഷിഞ്ഞേനെ. ഇവിടെ മുറ്റവും പറമ്പും ഉള്ളത് കൊണ്ട് ഇറങ്ങി നടക്കാനും കളിക്കാനും ഒക്കെ അവസരമുണ്ട്. ഷൂട്ട് ഉള്ളപ്പോൾ 15 ദിവസം തിരുവനന്തപുരത്തും 15 ദിവസവും ഇവിടെയുമായിരുന്നു. മകൻ ജൊഹാൻ. ഇപ്പോൾ ആറു വയസായി. അവൻ ഇവിടെ നിന്നാണ് വളരുന്നത്. ഞങ്ങളെ ഇത്രയും ദിവസവും ഫ്രീയായി അടുത്തുകിട്ടിയതിൽ അവനാണ് ഏറ്റവും ഹാപ്പി.
English Summary- Dhanya Mary Varghese Home