ADVERTISEMENT

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തിലാണ് മമ്മൂട്ടി ജനിച്ചുവളർന്ന തറവാട് ഇപ്പോഴും സംരക്ഷിച്ചിട്ടുള്ളത്. 120 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും പ്രൗഢിയോടെ നിൽക്കുന്ന ഒരു കൊച്ചുവീട്. മമ്മൂട്ടി ജനിച്ചതും 12 വയസുവരെ വളർന്നതും ഈ വീട്ടിലാണ്. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി, ‘ഇബ്രൂസ് ഡയറി’ എന്ന സ്വന്തം വ്ലോഗിലൂടെയാണ് താനും മമ്മൂട്ടിയുമൊക്കെ ജനിച്ചുവളർന്ന വീടിന്റെ വിശേഷങ്ങൾ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്.

ഇപ്പോൾ ഈ വീട് ചെറുതായിട്ടൊക്കെ തോന്നുമെങ്കിലും അന്നത്തെ കാലത്ത് ഇതുപോലൊരു വീട് നിസ്സാരമായിരുന്നില്ല എന്ന് ഇബ്രാഹിംകുട്ടി പറയുന്നു. ഈ വീടും പറമ്പും ചുറ്റുപാടുകളും എല്ലാം തങ്ങള്‍ക്ക് ഏറെ ഗൃഹാതുരമായ ഓർമകൾ ഉള്ളയിടമാണ് എന്നദ്ദേഹം പറയുന്നു.

ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ സഹോദരങ്ങള്‍ വിളിക്കുന്നത്‌. മക്കളിൽ മൂത്തവനായ മമ്മൂട്ടിക്ക് മാത്രമാണ് വീട്ടിൽ സ്വന്തമായി മുറി ഉണ്ടായിരുന്നത്. നീളന്‍ വരാന്തയുള്ള തറവാടിന്റെ മുന്‍വശത്തെ മുറികളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടേത്. അകത്തു നിന്നും പുറത്തു നിന്നും ഉള്ളിലേക്ക് കടക്കാന്‍ സാധിക്കുന്ന ആ മുറി, ഇച്ചാക്ക പുറത്തുപോകുമ്പോള്‍ എപ്പോഴും പൂട്ടികൊണ്ട് പോകുമായിരുന്നു എന്ന് ഇബ്രാഹിംകുട്ടി ചിരിയോടെ ഓര്‍ക്കുന്നു.

family-photo

ഇച്ചാക്കയ്ക്കൊപ്പം അക്കരെ ഇക്കരെ നീന്തിയ കുളവും , മീന്‍പിടിച്ചിരുന്ന ഇടവും, പുന്നയ്ക്കായ പെറുക്കിയിരുന്ന മരം നിന്നിരുന്ന പറമ്പും എല്ലാം കാണിച്ചു തരുന്നുണ്ട് ഇബ്രാഹിംകുട്ടി. വീടിനൊപ്പം നാടും നാട്ടാരെയും പഴയ കൂട്ടുകാരെയുമൊക്കെ  പരിചയപ്പെടുത്തുന്നുമുണ്ട്. തറവാട്ടില്‍ നിന്നും ഓരോരുത്തരായി പലയിടങ്ങളിലെക്ക് കൂടുമാറിയിട്ടും ഇന്നും അയല്‍ക്കാരെയെല്ലാം ഇബ്രാഹിംകുട്ടി നന്നായി ഓര്‍ക്കുന്നു.

ഇന്ന് ആള്‍താമസമില്ലാതെ അടച്ചിട്ടിരിക്കുകയാണ് ചെമ്പിലെ ഈ വീട്. എങ്കിലും  ഇടക്കിടെ അറ്റകുറ്റപണികള്‍ നടത്തി തറവാട് അതേപടി സൂക്ഷിക്കുന്നുണ്ട് കുടുംബാംഗങ്ങള്‍.  

English Summary- Mammootty Ancestral House in Chembu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com