പരിചിതമായ ആ സുന്ദരശബ്ദത്തിന്റെ ഉടമ; ജയൻ ചേർത്തലയുടെ വിശേഷങ്ങൾ
Mail This Article
രണ്ടായിരത്തിന്റെ ആദ്യകാലത്ത് മിനിസ്‌ക്രീനിൽ ശബ്ദമായും അഭിനേതാവായും നിറഞ്ഞുനിന്ന വ്യക്തിയാണ് ജയൻ ചേർത്തല. സിനിമയിൽ പല നടന്മാരും ജയന്റെ സുന്ദരമായ ശബ്ദം കടമെടുത്താണ് അഭിനയിച്ചിരുന്നത്. മിനിസ്‌ക്രീനും ഡബ്ബിങ്ങിനും ഒരിടവേള കൊടുത്ത് സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ജയൻ. അദ്ദേഹം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഓർമവീട്...
ചേർത്തലയാണ് സ്വദേശം. ഒരു അധ്യാപക കുടുംബമായിരുന്നു എന്റേത്. അച്ഛൻ, അമ്മ, ചേച്ചി എന്നിവർ അധ്യാപകരായിരുന്നു. അച്ഛന്റെ സ്ഥലം ചേർത്തലയ്ക്കടുത്ത് തൈക്കാട്ടുശേരിയായിരുന്നു. ആ സ്ഥലവും വീടും പിന്നീട് ജപ്പാൻ കുടിവെള്ള പദ്ധതി വന്നപ്പോൾ പോയി. അച്ഛൻ കോഴിക്കോടാണ് കൂടുതൽ കാലം ജോലി ചെയ്തത്. അതുകൊണ്ട് ഞങ്ങൾ അമ്മയുടെ തറവാട്ടിലാണ് വളർന്നത്. ഒരു സാധാരണ മിഡിൽ ക്‌ളാസ് കുടുംബമായിരുന്നു. അമ്മയുടെ അമ്മ ട്രഷറി ഓഫീസറായിരുന്നു.
ഇപ്പോഴും തറവാട്ടിൽ...
ഞാൻ ഇപ്പോഴും താമസിക്കുന്നത് ചേർത്തലയിലെ തറവാട് വീട്ടിലാണ്. 60 വർഷത്തിന് മേൽ പഴക്കമുള്ള 16 കെട്ടായിരുന്നു. പിന്നീട് ഓരോരുത്തരായി ഭാഗം പിരിഞ്ഞു പോയപ്പോൾ ഓരോ കെട്ടുകൾ പൊളിച്ചു കൊണ്ടുപോയി. എനിക്ക് ഓർമയുള്ളപ്പോൾ മുതൽ വീട് നാലുകെട്ടായിരുന്നു. അടുത്തിടയ്ക്ക് ചെറിയ പുതുക്കിപ്പണികൾ നടത്തി. നടുമുറ്റം ഒഴിവാക്കി അകത്തളങ്ങൾ പുതിയകാലത്തേക്ക് മാറ്റിയെടുത്തു. പഴയ കാവി നിലം മാറ്റി ടൈൽസ് വിരിച്ചു. പുതിയകാലസൗകര്യങ്ങളുള്ള അടുക്കള കൂട്ടിയെടുത്തു.
കുടുംബം, കൊറോണക്കാലം..
ഭാര്യ ജയശ്രീ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു. വിവാഹശേഷം ജോലി രാജിവച്ചു കുടുംബിനിയായി. ഞങ്ങൾക്ക് ഒരു മകനുണ്ട്. കാർത്തിക് ശിവ. ഒന്നാം ക്‌ളാസിൽ പഠിക്കുന്നു. മരട്, മോഹൻലാൽ ചിത്രം റാം എന്നിവയിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്. മിനിസ്‌ക്രീൻ അഭിനയത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. സിനിമയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2005 വരെയൊക്കെ ഡബ്ബിങ്ങിൽ സജീവമായിരുന്നു. ഇപ്പോൾ മൊഴിമാറ്റ ചിത്രങ്ങളിലും മറ്റും വല്ലപ്പോഴും ശബ്ദം കൊടുക്കുന്നു എന്നുമാത്രം.
English Summary- Jayan Cherthala Home Family Memories