ഉയർച്ചതാഴ്ചകളിൽ അവൾ താങ്ങായി, അങ്ങനെ ഞങ്ങൾ ഒന്നാകാൻ തീരുമാനിച്ചു: ദേവ് മോഹൻ
Mail This Article
സൂഫിയും സുജാതയും എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ദേവ് മോഹൻ. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ആദ്യ മലയാളസിനിമ എന്ന പ്രത്യേകതയുമുണ്ട് സൂഫിയും സുജാതയും എന്ന ചിത്രത്തിന്. ദേവ് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
വീട്ടുവിശേഷങ്ങൾ..
അച്ഛൻ, അമ്മ, ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം. തൃശൂരിൽ വേരുകളുള്ള കുടുംബമാണ് ഞങ്ങളുടേത്. അച്ഛന് ബിസിനസായിരുന്നു. ബിസിനസ് സൗകര്യത്തിനൊപ്പം ഞങ്ങൾ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിട്ടുണ്ട്. അതുകൊണ്ട് വീടിനെക്കുറിച്ചുള്ള ഓർമകൾ പലയിടത്തായി ചിതറിക്കിടക്കുകയാണ്.
എൻജിനീയറിങ് പഠനസമയത്ത് ഞാൻ ചെറിയ ഫോട്ടോഷൂട്ടുകൾക്ക് മോഡലായി പോകുമായിരുന്നു. അന്നേ അഭിനയം ഒരു ചെറിയ മോഹമായി മനസിലുണ്ട്. പിന്നീട് കോഴ്സ് കഴിഞ്ഞു ജോലി കിട്ടിയത് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ. നേരെ ബെംഗളുരുവിലേക്ക് അടുത്ത പറിച്ചുനടൽ. പിന്നെ ജോലിത്തിരക്കുകളിൽ അഭിനയമോഹം പതിയ തണുത്തു.
ഇതിനിടയ്ക്ക് ഞങ്ങൾ ഇരിങ്ങാലക്കുടയിൽ ഒരു വീട് പണിതു. അച്ഛനും അമ്മയും അവിടെ സെറ്റിൽ ചെയ്തു. ജോലിക്കിടയിൽ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണമെന്ന മോഹം പിന്നെയും തലപൊക്കി. ആ സമയത്താണ് സൂഫിയുടെ ഓഡിഷൻ പരസ്യം കാണുന്നത്. അപേക്ഷിച്ചു. ദൈവാധീനം പോലെ ലഭിച്ചു. പക്ഷേ അപ്പോഴാണ് കൊറോണയും ലോക്ഡൗണുമൊക്കെ വരുന്നത്. തിയറ്ററുകൾ അടഞ്ഞു. ആദ്യ സിനിമ തിയറ്ററിൽ കാണാൻ കഴിയാത്തതിന്റെ ചെറിയ നിരാശയുണ്ട്. എന്തായാലും കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം.
പ്രണയം...
ഓഗസ്റ്റിലായിരുന്നു വിവാഹം. ഭാര്യ റജീന. ഞങ്ങൾ ദീർഘവർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. എന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ അവൾ താങ്ങായി അടുത്തുണ്ടായിരുന്നു. അങ്ങനെ ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ വിവാഹത്തിലെത്തുകയായിരുന്നു. റജീന ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. ഇരുവീട്ടുകാർ മാത്രമുള്ള ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്. ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. സൂഫി ഇറങ്ങിയശേഷം മൂന്നാല് സിനിമകൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതിന്റെ പണിപ്പുരയിലാണിപ്പോൾ.
English Summary- Dev Mohan Actor Family Life