ഇപ്പോഴും ഓർമകൾ ഇവിടെ അലയുന്നു; വികാരനിർഭരമായ ഓർമ പങ്കുവച്ച് സ്മൃതി ഇറാനി
Mail This Article
നമ്മള്‍ ജനിച്ചു വളര്‍ന്ന വീടും നാടും എത്ര വലിയ ഉയരങ്ങളില്‍ എത്തിയാലും ഗൃഹാതുരതയായി ചിലപ്പോഴൊക്കെ നൊമ്പരമായി നമ്മുടെ ഉള്ളിലെവിടെയോ തങ്ങാറുണ്ട്. എത്രയൊക്കെ വീടുകള്‍ മാറി മാറി കഴിഞ്ഞാലും വളര്‍ന്ന വീടിന്റെ തണല്‍ ഉള്ളില്‍ സൂക്ഷിക്കാത്തവര്‍ ഉണ്ടാവില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്.
സ്മൃതിയുടെ വീടിനെ കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ഇത് പറയാന്‍ കാരണം. ദാദു എന്നു വിളിക്കുന്ന മുത്തച്ഛനു വേണ്ടിയാണ് സ്മൃതി പോസ്റ്റ് സമര്‍പ്പിക്കുന്നത്..
താന്‍ ജനിച്ചു വളര്‍ന്ന ഡല്‍ഹിയിലെ ചെറിയ വീടും മുത്തച്ഛന്റെ ഓര്‍മ്മകളും ചേര്‍ത്താണ് സ്മൃതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. വാടകവീടുകളില്‍ കഴിഞ്ഞവര്‍ക്ക് മാത്രമേ ഓരോ വീടുകളും മാറുമ്പോള്‍ ഉണ്ടാകുന്ന വികാരം മനസിലാകുകയുള്ളൂ എന്നാണ് പോസ്റ്റിനൊപ്പം സ്മൃതി കുറിക്കുന്നത്. ഓരോ വീടുകളും മാറുമ്പോള്‍ അവിടെ നഷ്ടമാകുന്ന സുഹൃത്തുക്കള്‍ , ഓര്‍മ്മകള്‍ എല്ലാം ഒരു നോവാണ് എന്ന് സ്മൃതി പറയുന്നു.
ന്യൂഡല്‍ഹിയിലെ 1246 ആര്‍.കെ പുരം എന്ന വീടിനു തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേകസ്ഥാനം ഉണ്ടെന്നും സ്മൃതി പറയുന്നു.ഈ വീട്ടില്‍ വച്ചാണ് തന്റെ ദാദൂ മരണപെട്ടത് എന്നും സ്മൃതി പറയുന്നു. സമാനമായ ഓര്‍മകള്‍ നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ 'മേരാ ഗര്‍'( എന്റെ വീട്) എന്ന ഹാഷ്ടാഗോടെ അവ പങ്കുവയ്ക്കാനും സ്മൃതി കുറിക്കുന്നു.
ന്യൂഡൽഹി ഗുരുഗ്രാമിൽ ആദ്യം താമസിച്ച വസതി കാണാൻ 35 വർഷത്തെ നീണ്ട ഇടവേളക്കു ശേഷം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തിയത് ഇടക്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
English Summary- Smrithi Irani House Memories Tweet