ADVERTISEMENT

ജാഗ്വാർ കാറിനെ ഉരുക്കാനും മുട്ട പൊരിക്കാനും തീപിടിപ്പിക്കാനും ഒക്കെ കഴിവുള്ള ഒരു കെട്ടിടം! കേൾക്കുമ്പോൾ ഇതെന്തു മറിമായം എന്നാവും ഏവരും ചിന്തിക്കുക. എന്നാൽ സംഭവം കെട്ടുകഥയല്ല. ഇതൊക്കെ ചെയ്യാൻ കഴിവുള്ള ഒരു വമ്പൻ കെട്ടിടമാണ് ലണ്ടനിൽ ഉള്ളത്. ലണ്ടൻ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നിൽ സ്ഥിതിചെയ്യുന്ന 20 ഫെൻചർച്ച് സ്ട്രീറ്റ് എന്ന 37 നിലകളുള്ള ടവറാണ് ഈ 'ഭീകരൻ'.

walkie-talkie-building-aerial

കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ട്രീറ്റിന്റെ പേരുതന്നെ നിർമിതിക്കും നൽകുകയായിരുന്നു. 2010 ലാണ് ടവറിന്റെ നിർമ്മാണം ആരംഭിച്ചത്. ലണ്ടനിൽ നിർമ്മിക്കപ്പെട്ടവയിൽ ഏറ്റവും വിവാദമുണ്ടാക്കിയ കെട്ടിടങ്ങളിലൊന്നാണിത്. കെട്ടിടത്തിന്റെ പ്രത്യേക ആകൃതിയാണ് ഈ തലവേദനകൾക്കെല്ലാം കാരണം. മുൻഭാഗം അല്പം ചരിച്ച് കോൺകേവ് ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നാലുചുറ്റും ഗ്ലാസ് കൊണ്ട് മറച്ചിരിക്കുന്നതിനാൽ സൂര്യനിൽനിന്നുള്ള പ്രകാശരശ്മികൾ കേന്ദ്രീകരിച്ച് ഒരു പ്രത്യേക സ്ഥലത്തേക്ക് പ്രതിപതിക്കും. കൃത്യമായി സൂര്യരശ്മി പ്രതിപതിക്കുന്ന സ്ഥലത്ത് നിന്നാൽ സൂര്യതാപം ഏൽക്കും എന്ന് പ്രചരിച്ചതോടെ 2013ൽ ഇത് കാണുന്നതിനും അനുഭവിക്കുന്നതിനും മാത്രമായി ആളുകൾ തടിച്ചുകൂടി തുടങ്ങി.

walkie-talkie-building-concept

എന്നാൽ രാക്ഷസ കിരണങ്ങൾ എത്രത്തോളം ശക്തമാണെന്ന് അറിയാൻ ഒരു പടികൂടി കടന്ന പരീക്ഷണമാണ് മാർട്ടിൻ ലിൻഡ്സെ എന്ന വ്യക്തി നടത്തിയത്. തന്റെ ജാഗ്വാർ എക്സ് ജെ കാർ കൃത്യമായി ഇതേ സ്ഥലത്ത് പാർക്കു ചെയ്തായിരുന്നു പരീക്ഷണം. രണ്ടു മണിക്കൂറിനുള്ളിൽ കാറിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഉരുകിത്തുടങ്ങി. ഇതോടെയാണ് സ്ഥിതിഗതികൾ എത്രത്തോളം ഗൗരവമുള്ളതാണ് എന്ന് ഏവരും തിരിച്ചറിഞ്ഞത്.

പ്രകാശം വന്നു പതിക്കുന്നിടത്ത് പാനിൽ വച്ച മുട്ട പാകം ചെയ്തു കിട്ടിയതും സമീപത്തുള്ള സ്ഥാപനത്തിലെ ടൈലുകൾ വിണ്ടുകീറിയതുമടക്കം ഒട്ടേറെ സംഭവങ്ങളാണ് കെട്ടിടവുമായി ബന്ധപ്പെട്ട പിന്നീട് പുറത്തുവന്നത്. ഇതുവഴി കടന്നു പോകുമ്പോൾ സൂര്യതാപമേറ്റവരും നിരവധിയാണ്. ഇക്കാരണങ്ങൾകൊണ്ട് 'ഫ്രൈസ്ക്രാപർ' എന്ന വിളിപ്പേരും ടവറിന് വീണുകിട്ടി.

walkie-talkie-building-solar-glare

റാഫേൽ വിനോളി എന്ന വ്യക്തിയാണ് കെട്ടിടത്തിന് രൂപകൽപന നിർവഹിച്ചത്. നൂറുകണക്കിന് കോടികൾ മുടക്കി നഗരമധ്യത്തിൽ കെട്ടിടം നിർമ്മിച്ചവർ ഇത്തരമൊരു പ്രത്യാഘാതത്തെ പറ്റി ചിന്തിക്കാത്തത് ചർച്ചയായതോടെ ഒടുവിൽ പ്രശ്നം പരിഹരിക്കാൻ നിർമ്മാതാക്കൾ രംഗത്തെത്തി. തുടക്കത്തിൽ സൂര്യരശ്മികൾ ഗ്ലാസ് പ്രതലത്തിൽ കേന്ദ്രീകൃതമാകാത്ത വിധത്തിൽ ഒരു തട്ടു നിർമ്മിച്ചു. പിന്നീട് ശാശ്വത പരിഹാരം എന്ന നിലയിൽ ലോവേർഡ് ജനാലകൾ സ്ഥാപിക്കുകയും ചെയ്തു. മുഖംമിനുക്കി പ്രശ്നം പരിഹരിച്ച് സൗമ്യനായെങ്കിലും ജനങ്ങൾക്ക് ഈ ടവർ ഇപ്പോഴും ജാഗ്വാറിനെ ഉരുക്കിയ ഭീകരൻ തന്നെയാണ്.

English Summary- Walkie Talkie Building London, Solar Glare; Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com