ADVERTISEMENT

ടെന്നസിയിലെ മെംഫിസിലാണ് അമേരിക്കയുടെ റോക്ക് ആൻഡ് റോൾ ഇതിഹാസമായ എൽവിസ് പ്രെസ്‌ലിയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ സംഗീതരാജാവ് 6 കോടി രൂപ മുടക്കിയാണ് ബംഗ്ലാവ് സ്വന്തമാക്കിയത്. 1939ൽ ഡോക്ടർ തോമസ് മൂർ പണികഴിപ്പിച്ച ഈ ബംഗ്ലാവിന് അദ്ദേഹത്തിന്റെ ഭാര്യാമാതാവായ ഗ്രേസിന്റെ ഓർമയിൽ ഗ്രേസ് ലാൻഡ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

presley-graceland

പതിമൂന്നര ഏക്കറിലാണ് ഈ വമ്പൻ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1959 ൽ ബംഗ്ലാവ് വാങ്ങിയശേഷം മരണംവരെ പ്രെസ്‌ലി ഇവിടെയാണ് ജീവിച്ചത്. തന്റെ ഇഷ്ടങ്ങൾക്ക് യോജിക്കുന്ന രീതിയിൽ പല മാറ്റങ്ങളും പ്രെസ്‌ലി ബംഗ്ലാവിൽ വരുത്തിയിരുന്നു. അതിലേറെ കൗതുകമുള്ള ഒന്നാണ് ഡൈനിംഗ് റൂമിൽ സ്ഥാപിച്ച ബസർ. ഭക്ഷണം കഴിക്കുന്നതിനിടെ പുതിയ വിഭവം ആവശ്യമായി വന്നാൽ അടുക്കളയിലേക്ക് അറിയിക്കുന്നതിനാണ് ഡൈനിങ് ടേബിളിന്റെ അടിയിലായി ബസർ സ്ഥാപിച്ചത്.

graceland-elvis-presley

വീടിന്റെ ബേസ്മെന്റിൽ ഒരു ഗെയിം റൂമും ഒരുക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ബില്യാർഡ്സ് റൂമിലെ പെയിന്റിംഗ് ഉപയോഗിച്ചാണ് ഈ ഗെയിം റും അലങ്കരിച്ചിരുന്നത്. അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ലിൻഡൻ ജോൺസന് മൂന്ന് ടെലിവിഷനുകൾ ഉണ്ടെന്നറിഞ്ഞ് അതേ രീതിയിൽ മൂന്ന് ടെലിവിഷനുകൾ ഒരേസമയം കാണാവുന്ന വിധത്തിൽ ഒരു മീഡിയ റൂമും പ്രെസ്‌ലി ഒരുക്കി. അടുക്കളയോട് ചേർന്ന് നിറയെ ചെടികൾ വച്ചുപിടിപ്പിച്ച് അടച്ചുറപ്പുള്ള ഒരു മുറിയും നിർമ്മിച്ചിരുന്നു. ആരാധകർ ജംഗിൾ റൂം എന്ന് വിശേഷിപ്പിക്കുന്ന ഈ മുറി റെക്കോർഡിംഗ് സ്റ്റുഡിയോ ആയി ഉപയോഗിച്ചിരുന്നു.

elvis-presley-graceland-inside

ഗ്രേസ് ലാൻഡിനുള്ളിൽ ഒരുക്കിയ മെഡിറ്റേഷൻ ഗാർഡനാണ് പ്രെസ്‌ലി വരുത്തിയ മാറ്റങ്ങളിൽ ഏറ്റവും മനോഹരമായത്. ഏറെ സമയം ഇവിടെ ചിലവിടാൻ ഇഷ്ടപ്പെട്ടിരുന്ന പ്രെസ്‌ലിയെ അടക്കം ചെയ്തതും ഇവിടെയാണ്. മെംഫിസിലെ ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ അമ്മയുടെ കല്ലറയ്ക്ക് അരികിൽ തന്നെ ആദ്യം അദ്ദേഹത്തെ അടക്കം ചെയ്തിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ശവപ്പെട്ടി മോഷ്ടിക്കാൻ ചിലർ ശ്രമം നടത്തി. ഇതേതുടർന്ന് പ്രെസ്‌ലിയുടെയും അമ്മയായ ഗ്ലാഡിസിന്റെയും കല്ലറകൾ ഗ്രേസ് ലാൻഡിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിൻറെ അച്ഛന്റെ കല്ലറയും ഇവിടെത്തന്നെ ഒരുക്കി.

elvis-presley-graceland-yard

അനേകം കുതിരകളെ വളർത്തിയിരുന്നുവെങ്കിലും പ്രെസ്‌ലിയുടെ പ്രിയപ്പെട്ട വളർത്തുമൃഗം സ്കാറ്റർ എന്ന ചിമ്പാൻസിയായിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളിൽ പിടിച്ചുവലിച്ചും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും മറ്റുള്ളവർക്ക് സ്ഥിരം തലവേദനയായ സ്കാറ്ററിന് ജീവിക്കുന്നതിനു വേണ്ടി ഒടുവിൽ ഒരു പ്രത്യേക മുറി തന്നെ ഗ്രേസ് ലാൻഡിൽ ഒരുക്കി. 

 

ഗ്രേസ് ലാൻഡിലെ രണ്ടാംനിലയിൽ ഏറെ അടുപ്പമുള്ളവർക്കല്ലാതെ മറ്റാർക്കും പ്രെസ്‌ലി പ്രവേശനം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷവും കുടുംബത്തിനും ബംഗ്ലാവിന്റെ മേൽനോട്ടക്കാരനും മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളൂ. പോപ്പ് ഇതിഹാസം മരിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇപ്പോഴും ഇവിടേയ്ക്ക് സന്ദർശകരുടെ ഒഴുക്കാണ്. പ്രതിവർഷം ആറര ലക്ഷത്തിൽ പരം ആളുകളാണ് പ്രെസ്‌ലിയുടെ ബംഗ്ലാവ് കാണാൻ എത്തുന്നത്. വൈറ്റ്ഹൗസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഭവനവും, ലോകത്ത്  ഏറ്റവുമധികം സന്ദർശകർ എത്തുന്ന സ്വകാര്യവസതിയും ഇതാണ് എന്നാണ് പറയപ്പെടുന്നത്. 

English Summary- Graceland of Elvis Presly; Most Visited House in the World; Veedu News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com