സ്നേഹസീമയിൽ ഇനി ശരണ്യയില്ല; പക്ഷേ സ്നേഹത്തിന്റെ അടയാളമായി ആ വീട് നിലകൊള്ളും
Mail This Article
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു ഇന്നലെ അന്തരിച്ച നടി ശരണ്യ ശശി. സീരിയലുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് ഏഴ് വർഷം മുൻപ് വിധി ബ്രെയിൻ ട്യൂമറിന്റെ രൂപത്തിലെത്തിയത്. പിന്നീട് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നാളുകളായിരുന്നു. ഒരു ഘട്ടത്തിൽ ശരീരത്തിന്റെ ചലനശേഷി വരെ നഷ്ടമായെങ്കിലും ശരണ്യ നിശ്ചയദാർഢ്യത്തോടെ തിരിച്ചുവന്നു. പക്ഷേ ഒടുവിൽ പോരാട്ടങ്ങൾ അവസാനിപ്പിച്ച് വേദനകളിലാത്ത ലോകത്തേക്ക് അവർ മടങ്ങി.
സ്നേഹസീമ എന്ന വീട്...
കണ്ണൂർ പഴയങ്ങാടി സ്വദേശിയായിരുന്നു ശരണ്യ. അഭിനയത്തിന്റെ സൗകര്യത്തിനു തിരുവനന്തപുരത്ത് വാടകവീടുകളിൽ ആയിരുന്നു താമസം. ആ സമയത്താണ് കാൻസർ ബാധിതയാകുന്നത്. ഇതിനിടയ്ക്ക് സുഖമില്ലാത്ത ശരണ്യയെയും കൊണ്ട് വാടകവീടുകളിൽ നിന്നും വാടകവീടുകളിലേക്ക് അമ്മ നെട്ടോട്ടമായിരുന്നു.ശരണ്യയുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായോ ഒരു വീടും സ്ഥലവും. നടി സീമ ജി. നായരാണ് ശരണ്യയ്ക്ക് താങ്ങും തണലുമായി നിന്നത്. ശരണ്യയ്ക്ക് ഒരു വീട് വേണം എന്ന ആഗ്രഹം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ലോകമെങ്ങും നിന്നുള്ള ധാരാളം മലയാളികൾ സഹകരിച്ചു. അങ്ങനെയാണ് തിരുവനന്തപുരം ചെമ്പഴന്തിയിൽ നാലു സെന്റ് സ്ഥലവും പിന്നെ വീടും സഫലമായത്. എല്ലാത്തിനും ചുക്കാൻ പിടിച്ച സീമയോടുള്ള സ്നേഹസൂചകമായാണ് വീടിന് ശരണ്യ സ്നേഹസീമ എന്ന് പേരിട്ടത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു പാലുകാച്ചൽ. 10 മാസമെങ്കിലും സ്വന്തം വീടിന്റെ സന്തോഷത്തിലും സുരക്ഷിതത്വത്തിലും കഴിഞ്ഞിട്ടാണ് ശരണ്യ യാത്രയായത് എന്ന ആശ്വാസമാണ് സ്നേഹിതർക്ക്. സ്നേഹസീമ എന്ന വീട്ടിൽ ഇനി ശരണ്യയില്ല. പക്ഷേ മനുഷ്യസ്‌നേഹത്തിന്റെ വലിയൊരു അടയാളമായി, ശരണ്യയുടെ ഓർമകളുമായി ആ വീട് നിലകൊള്ളും...
English Summary- Saranya Sasi Passed Away; Home Memories