1200 കോടിയുടെ സ്വത്തിനായി തർക്കം; വിവാഹമോചനശേഷവും ശ്രദ്ധാകേന്ദ്രമായി താരങ്ങൾ
Mail This Article
ഹോളിവുഡ് സൂപ്പർതാരങ്ങളായ ആഞ്ചലീന ജോളിയും ബ്രാഡ്പിറ്റും വിവാഹബന്ധം വേർപെടുത്തിയ ശേഷവും ഇരുവരുടേയും ജീവിതത്തിലെ ഓരോ കാര്യങ്ങളും ആരാധകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇവരുടെ പങ്കാളിത്ത ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു എസ്റ്റേറ്റിന്റെ പേരിൽ ഇരുവരും തർക്കത്തിലാണ് എന്ന വാർത്തകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഫ്രാൻസിലെ കോർണസിൽ ഇരുവരും ചേർന്ന് വാങ്ങിയ 164 മില്യൺ ഡോളർ (1200 കോടി രൂപ) വിലമതിക്കുന്ന എസ്റ്റേറ്റിനെ ചൊല്ലിയാണ് തർക്കം.1000 ഏക്കർ വിസ്തൃതിയുള്ള ഈ എസ്റ്റേറ്റിൽ വച്ചാണ് 2014ൽ ഇരുവരുടെയും വിവാഹം നടന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഷാറ്റ്യു മിറാവൽ എന്ന എസ്റ്റേറ്റിൽ തന്റെ പേരിൽ ഉണ്ടായിരുന്ന 50 ശതമാനം ഓഹരി വളഞ്ഞവഴിയിലൂടെ ആഞ്ചലീന വിൽക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ബ്രാഡ്പിറ്റ് കോടതിയെ സമീപിച്ചതോടെയാണ് തർക്കത്തിന്റെ തുടക്കം. രണ്ടുപേരുടെയും ഉടമസ്ഥതയിലുള്ള രണ്ട് വ്യത്യസ്ത കമ്പനികളുടെ പേരിലാണ് എസ്റ്റേറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടക്കത്തിൽ എസ്റ്റേറ്റിന്റെ 60 ശതമാനം ഓഹരി ബ്രാഡ്പിറ്റിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് തന്റെ ഓഹരിയിൽ നിന്നും 10 ശതമാനം കൂടി ബ്രാഡ്പിറ്റ് ആഞ്ചലീനയ്ക്ക് നൽകിയതോടെ ഇരുവർക്കും തുല്യപങ്കാളിത്തം ആവുകയായിരുന്നു.
ഓഹരികൾ കൈമാറ്റം ചെയ്യുന്നത് ഇരുകൂട്ടരുടെയും സമ്മതത്തോടെ മാത്രമായിരിക്കണം എന്ന ധാരണയും അന്ന് ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ആഞ്ചലീന പാലിച്ചില്ല എന്നതാണ് ബ്രാഡ്പിറ്റ് ഉയർത്തുന്ന പ്രധാന പരാതി. കേവലം ഒരു യൂറോയ്ക്കാണ് തന്റെ പേരിലുണ്ടായിരുന്ന ഓഹരിയുടെ 10% ബ്രാഡ്പിറ്റ് ആഞ്ചലീനയ്ക്ക് കൈമാറിയിരുന്നത്. ഇത് നിയമപ്രകാരം കണക്കിൽപ്പെടുത്താൻ കഴിയാത്തതിനാൽ കൈമാറ്റം തന്നെ റദ്ദ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മക്കളുടെ കസ്റ്റഡിയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയൊരു ഒരു കേസ് കൂടി രൂപപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വത്ത് വീതിക്കുന്നതിനെ സംബന്ധിച്ചുള്ള കേസുകളിൽ ഇരുവരും ഒത്തുതീർപ്പിലെത്തി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
English Summary- Bradpit Angelina Jolie Real Estate Dispute Over Luxury Estate