കുടുംബസ്വത്ത് 5000 കോടി; പക്ഷേ തൊടാനാകില്ല; സെയ്ഫ് അലി ഖാന്റെ കുടുംബകഥ ഇങ്ങനെ
Mail This Article
ബോളിവുഡിലെ താരരാജാക്കന്മാരിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നവരിലൊരാളാണ് സെയ്ഫ് അലി ഖാൻ. പരസ്യചിത്രങ്ങളിൽ നിന്നുള്ള വരുമാനം വേറെ. മുൻനിര താരങ്ങളുടെയൊക്കെ ജീവിതം ഇങ്ങനെയാണെങ്കിലും അവരിൽനിന്നല്ലാം അല്പം വ്യത്യസ്തനാണ് സെയ്ഫ് അലി ഖാൻ. ഇന്ത്യയിലെതന്നെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങളിലൊന്നാണ് താരത്തിന്റേത്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകനാണ് സെയ്ഫ്. പട്ടൗഡി രാജകുടുംബത്തിന്റെ കൊട്ടാരവും മറ്റ് സ്വത്തുവകകളും എല്ലാംകൂടി കണക്കാക്കിയാൽ 5000 കോടിയോളം വിലമതിപ്പുണ്ടെന്നാണ് കണക്ക്. അതായത് സിനിമാമേഖലയിൽ എത്തിയില്ലായിരുന്നെങ്കിലും കോടികൾ ഒന്നും താരത്തിന് പുതുമയേ അല്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടു വിവാഹബന്ധങ്ങളിൽ നിന്നുള്ള നാല് മക്കൾക്കും കുടുംബസ്വത്തിൽനിന്നും ഒരുരൂപ പോലും നീക്കിവയ്ക്കാൻ സെയ്ഫ് അലി ഖാന് കഴിയില്ല എന്നാണ് വാർത്ത. കാരണം ഈ സ്വത്തുക്കളിൽ അവകാശം ഉന്നയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതുതന്നെ. നിയമമനുസരിച്ച് പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം 1968ലെ എനിമി പ്രോപ്പർട്ടി ആക്ടിനു കീഴിലാണ് ഉൾപ്പെടുന്നത്. പാകിസ്താനിലേക്ക് കുടിയേറിയവരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്ത് ഏറ്റെടുക്കാനും നിയന്ത്രിക്കാനും അധികാരം കസ്റ്റോഡിയന് നൽകുന്നതാണ് ഈ നിയമം.
പട്ടൗഡി രാജകുടുംബാംഗങ്ങളിൽ ചിലർ ഇപ്പോൾ പാകിസ്ഥാനിലാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സെയ്ഫ് അലി ഖാന്റെ കൈവശമുള്ള പാരമ്പര്യ സ്വത്ത് എനിമി പ്രോപ്പർട്ടിയായി കണക്കാക്കപ്പെടാത്തതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2014 ഡിസംബറിൽ കസ്റ്റോഡിയൻ, സെയ്ഫ് അലി ഖാന് നോട്ടീസ് അയച്ചിരുന്നു. കുടുംബസ്വത്തിൽ അവകാശം നേടുന്നതിന് നിലവിൽ ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾക്ക് തടസ്സം നേരിടുന്നത് ഇക്കാരണത്താലാണ്. കസ്റ്റോഡിയൻ തീരുമാനങ്ങളെ ചോദ്യം ചെയ്ത് സങ്കീർണമായ നിയമക്കുരുക്കുകൾ അഴിച്ചു മാത്രമേ രാജകുടുംബാംഗങ്ങൾക്ക് സ്വത്തിൽ അവകാശം സ്ഥാപിക്കാനാകൂ.
ഇതിനെല്ലാം പുറമേ ബ്രിട്ടീഷ് ഭരണകാലത്തെ നവാബായിരുന്ന സെയ്ഫ് അലി ഖാന്റെ മുതുമുത്തച്ഛൻ ഹമീദുള്ള ഖാൻ തന്റെ സ്വത്തുക്കളുടെ അവകാശികളെ നിശ്ചയ്ക്കുന്ന വിൽപത്രം തയ്യാറാക്കിവയ്ക്കാതെയാണ് മരണപ്പെട്ടത്. അതായത് സ്വത്തിനുള്ള അവകാശം നേടിയെടുക്കാൻ നിയമപരമായി നീങ്ങിയാലും അത് കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ കലാശിക്കുമെന്നല്ലാതെ വലിയ പ്രയോജനങ്ങളൊന്നും ഉണ്ടാവില്ല എന്നാണത്രെ നിയമവിദഗ്ധർ പറയുന്നത്. ചുരുക്കത്തിൽ വർഷങ്ങളായി നിയമക്കുരുക്കിലാണ് ശതകോടികൾ വിലവരുന്നപൈതൃക സ്വത്തിന്റെ ഭാവി.
English Summary- Saif Ali Khan Ancestral Property Dispute