ADVERTISEMENT

ബോളിവുഡ് താരരാജാക്കന്മാരായ ഷാറുഖ് ഖാന്റെയും സൽമാൻ ഖാന്റെയും അയൽക്കാരാകാൻ ഒരുങ്ങുകയാണ് താരദമ്പതികളായ  രൺവീർ സിങ്ങും ദീപിക പദുക്കോണും. ബോളിവുഡ് താരങ്ങളുടെ പ്രിയ കേന്ദ്രമായ മുംബൈയിലെ ബാന്ദ്രയിലാണ് കോടികൾ വിലമതിക്കുന്ന അപ്പാർട്ട്മെന്റ് ഇരുവരും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. കടൽകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ നാലു യൂണിറ്റുകൾ അടങ്ങുന്ന അപ്പാർട്ട്മെന്റ് വാങ്ങുന്നതിനായി താരങ്ങൾ 119 കോടി രൂപ മുടക്കിയതായാണ് വിവരം.

ranveer-deepika

വിലയുടെ കാര്യത്തിൽ ഒറ്റപ്പെട്ട റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന മൂല്യമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റസിഡൻഷ്യൽ ടവറായ സാഗർ രേഷത്തിലെ 16, 17, 18, 19 നിലകളിലുള്ള യൂണിറ്റുകളാണ് ഇരുവരും ചേർന്ന് വാങ്ങിയിരിക്കുന്നത്. സൽമാൻഖാന്റെ ഗ്യാലക്സി അപ്പാർട്ട്മെന്റിനും ഷാരൂഖാന്റെ മന്നത്ത് ബംഗ്ലാവിനും ഇടയിലായാണ് ടവർ സ്ഥിതി ചെയ്യുന്നത്.  നാല് യൂണിറ്റുകളും ചേർത്ത് 11266 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഇതിനുപുറമെ 1600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസും ഉൾപ്പെടുന്നു. എന്നാൽ ഫ്ലാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല എന്നാണ് വിവരം. 

നാലു യൂണിറ്റുകളും താരങ്ങളുടെ ഇഷ്ടാനുസരണമാവും രൂപകൽപന ചെയ്യുക. ഒരു ചതുരശ്രയടിയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏതാണ്ട് ഒരു ലക്ഷം രൂപ ചെലവാകുമെന്ന് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 19 പാർക്കിങ് ലോട്ടുകളും വിൽപന കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 7 കോടി രൂപയ്ക്ക് മുകളിൽ ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

ranveer-deepika-44

ആഡംബരവീടുകൾ വാങ്ങുന്നതിൽ ഈ താരദമ്പതികൾക്ക് പ്രത്യേക താൽപര്യമുണ്ട്. കഴിഞ്ഞ വർഷം രണ്ടാംപകുതിയിലാണ് മഹാരാഷ്ട്രയിലെ അലിബാഗിൽ 22 കോടിയുടെ ആഡംബരബംഗ്ലാവ് ഇരുവരും സ്വന്തമാക്കിയത്. അവധിക്കാല വസതി എന്ന നിലയിലാണ്  9000 ചതുരശ്രയടിയുള്ള ബംഗ്ലാവ് വാങ്ങിയത്. മുംബൈയിലെ പ്രഭാദേവി ഏരിയയിലുള്ള കെട്ടിടത്തിന്റെ 26 നിലയിലെ ആഡംബര അപ്പാർട്ട്മെന്റിലാണ്  ഇരുവരും ഇപ്പോൾ താമസിക്കുന്നത്. 

English Summary- Ranveer Deepika Bought yet another Flat in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com