ADVERTISEMENT

മുംബൈയിലെ ജുഹുവിൽ വിരാട് കോലിയും അനുഷ്ക ശർമയും പുതിയ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതായി റിപ്പോർട്ട്. ഹൈ ടൈഡ് എന്ന കെട്ടിടത്തിന്റെ നാലാം ഇടയിലുള്ള ഫ്ലാറ്റാണ് താരദമ്പതികൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. കടലിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഫ്ലാറ്റാണിത്.

2.76 ലക്ഷം രൂപയാണ് ഫ്ലാറ്റിന്റെ മാസവാടക എന്നാണ് വിവരം. 1650 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റിന് ഏഴര ലക്ഷം രൂപ ഡിപ്പോസിറ്റായി കോലി നൽകിയിട്ടുണ്ട് എന്ന് കരാറിൽ പറയുന്നു. ഒക്ടോബർ 17നാണ് കരാർ നടപടികൾ പൂർത്തിയാക്കിയത്. മുൻ ക്രിക്കറ്ററും ബറോഡയിലെ രാജകുടുംബാംഗവുമായ സമർജിത്‌ സിങ് ഗെയ്‌ക്‌വാദിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്. കെട്ടിടത്തിലെ രണ്ട് പാർക്കിങ് സ്ലോട്ടുകളാണ് ഫ്ലാറ്റിനായി മാറ്റിവച്ചിരിക്കുന്നത്.

അലിബാഗിലെ ആവാസ് ലിവിങ്ങിൽ വിരാടും അനുഷ്‌കയും പുതിയ വില്ല സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന് അധികം വൈകും മുൻപാണ് ഇരുവരും പുതിയ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. പുതിയ വില്ലയുടെ ഫർണിഷിങ്ങുമായി ബന്ധപ്പെട്ടാണോ അതോ മറ്റു കാരണങ്ങൾ മൂലമാണോ വാടകഫ്‌ളാറ്റിലേക്ക് മാറിയതെന്ന് വ്യക്തമായിട്ടില്ല. ഹൃത്വിക് റോഷന്റെ മുൻ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസേൻ ഖാനാണ് അലിബാഗിലെ വില്ലയുടെ അകത്തളം രൂപകല്പന ചെയ്തിരിക്കുന്നത്. വീക്കെൻഡ് ഹോം എന്ന നിലയിലാണ് താരങ്ങൾ ഈ വീട് സ്വന്തമാക്കിയത്.  കോലിയുടെ ആഗ്രഹപ്രകാരം ആധുനിക സൗകര്യങ്ങളും ക്ലാസിക് ശൈലിയും ഒരേപോലെ സംയോജിപ്പിച്ചാണ് വില്ല ഒരുക്കിയിരിക്കുന്നത് എന്ന് ആവാസ് ലിവിങ്ങിന്റെ സിഇഒ ആയ ആദിത്യ കിലാചന്ദ് പറയുന്നു.

അലിബാഗിലെ വില്ലയിൽ നാല് ബെഡ്റൂമുകൾ, നാല് ബാത്റൂമുകൾ, വിശാലമായ ടെറസ്, ഔട്ട്ഡോർ ഡൈനിങ്, പ്രൈവറ്റ് പൂൾ എന്നിവയുണ്ട്. പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന വീടിന് രണ്ട് കാർ ഗ്യാരേജുകളും ഉണ്ട്. ഈ വില്ല സ്വന്തമാക്കുന്നതിനായി കോലി പത്തു കോടിക്കും 13 കോടിക്കും ഇടയിൽ ചെലവിട്ടതായാണ് റിപ്പോർട്ടുകൾ .

English Summary- Virat Kohli Anushka Rent Out New flat Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com