ADVERTISEMENT

അമേരിക്കയിലെ ഈസ്റ്റ് ഹാംപ്ടണിൽ കടലിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു ഇരുനില വീടുണ്ട്. ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം കളിക്കളത്തിലെ എക്കാലത്തെയും ഇതിഹാസതാരമായിരുന്ന പെലെ സ്വന്തമാക്കിയ വീടാണിത്. ഒന്നും രണ്ടുമല്ല നീണ്ട 40 വർഷക്കാലം അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന വീട്. ഒടുവിൽ മരണത്തിന് ഏതാനും വർഷങ്ങൾ മുമ്പ് മാത്രമാണ് അദ്ദേഹം ഈ വീട് കൈമാറ്റം ചെയ്തത്.

1979 ലാണ് 1,56,000 ഡോളർ (5 കോടി 62 ലക്ഷം രൂപ) മുടക്കി പെലെ ഈ വീട് സ്വന്തമാക്കിയത്. 2018 ൽ 2.85 മില്യൻ ഡോളറിനാണ് (23.5 കോടി രൂപ) അദ്ദേഹം വീട് വിറ്റത്. രണ്ടു പെൺമക്കളും ന്യൂയോർക്കിൽ തന്നെ സ്ഥിരതാമസമായതിനാൽ അവധിക്കാല വസതി എന്ന നിലയിലാണ് 3400 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട്  അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യനില വഷളായതോടെ ജന്മനാടായ ബ്രസീലിലേക്ക് തന്നെ അദ്ദേഹം മടങ്ങി.

pele-home-hall
©Craig Macnaughton

വീട് വാങ്ങിയശേഷം വിപുലമായ നവീകരണ പ്രവർത്തനങ്ങൾ പെലെ അതിൽ നടത്തിയിരുന്നു. രണ്ടു നിലകളിലായി പുനർനിർമ്മിച്ച വീട്ടിൽ സ്വിമ്മിങ് പൂൾ, ഔട്ട്ഡോർ ഷവർ, ആറു കിടപ്പുമുറികൾ, ഏഴു ബാത്റൂമുകൾ, ഇരട്ടി ഉയരത്തിൽ നിർമ്മിച്ച ലിവിങ് റൂം, ഓപ്പൺ പ്ലാനിൽ ഒരുക്കിയ ഡൈനിങ് ഏരിയ എന്നിവയുണ്ട്. സ്വഭാവിക വെളിച്ചം വീടിനുള്ളിൽ ധാരാളമായി ലഭിക്കത്തക്ക രീതിയിൽ നിലത്തു നിന്നും സീലിങ് വരെ എത്തിനിൽക്കുന്ന ഗ്ലാസ് ജനാലകളാണ് ലിവിങ് റൂമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ തറയിലാകെ വുഡ് പാനലിങ് നൽകിയിരിക്കുന്നു. താഴത്തെ നിലയിൽ പ്ലേ ഏരിയ, ഓഫീസ് റൂം, മീഡിയ റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

pele-home-dine
©Craig Macnaughton

കാർ പാർക്കിങ്ങിനായി പ്രത്യേക ഗ്യാരേജ് ഒരുക്കിയിട്ടുണ്ട്. ഇളം നിറത്തിലുളള ഫർണിച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന വീട്ടിലെ പ്രധാന മുറികളെല്ലാം കടലിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ വില്പന നടക്കുന്നതിന് മുൻപായി പ്രതിമാസം 45,000 ഡോളർ (37 ലക്ഷം രൂപ) വാടകയ്ക്ക് വീട് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

English Summary- House Once Owned by Pele for Many Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com