ADVERTISEMENT

മലയാളിക്ക് വീടിനെക്കുറിച്ചുള്ള ചിന്താഗതിയിൽ ഒരുപാടു മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഏതൊരു മേഖലയിലെയും പോലെ നമ്മുടെ മാധ്യമങ്ങളും ഇന്റർനെറ്റും ഇക്കാര്യത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിരൽത്തുമ്പിൽ വീടിന്റെ പ്ലാനും അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമായിട്ടുള്ള ഈ കാലഘട്ടത്തിൽ നമ്മളെല്ലാം ഒരുപാട് മുന്നിട്ടു ചിന്തിക്കുന്നു. 

എന്നാൽ വീടുവയ്ക്കാനുദ്ദേശിക്കുന്ന സൈറ്റ് ഡിമാൻഡ് ചെയ്യുന്ന പല കാര്യങ്ങളും വേണ്ടെന്നുവയ്ക്കുകയാണിവിടെ. സാങ്കേതികമായ അറിവില്ലാതെ ഭംഗിമാത്രം നോക്കി, ഇതു ചെയ്താൽ ശരിയാകും. ഇതിവിടെ ചെയ്യണം എന്നെല്ലാം വിചാരിച്ച് കട്ട് ആൻഡ് പേസ്റ്റ് മാതൃകയിൽ മുന്നോട്ടു പോകുന്നവരുണ്ട്. അത്തരക്കാർ കുഴപ്പത്തിലാകാം. നമ്മുടെ കാലാവസ്ഥയിലും സൂര്യന്റെ ദിശയിലും ചൂടിലും മഴയിലും എല്ലാം വരുന്ന വ്യത്യാസങ്ങളൊന്നും ചിന്തിക്കാതെ സോഷ്യൽമീഡിയയിൽ കാണുന്നതിനെ പിന്തുടരുന്ന പ്രവണത ഗുണകരമല്ല. 

 

traditional-kerala-home
Representative Image: Photo credit: Prasanth kg pala/ Shutterstock.com

ചെറിയ വീടും െചറിയ പ്ലോട്ടും

ഏതു സംശയത്തിനും ഇന്റർനെറ്റ് മറുപടി തരുമെന്നു കരുതുന്നവർ വീടു നിർമാണത്തെ ലാഘവത്തോടെ കണ്ട് കോൺട്രാക്ടറെ വച്ചുമാത്രം വീടു പണിയിപ്പിക്കാറുണ്ട്. അതേറെ അപകടകരമാണ്. കാരണം, പലരും ജീവിതത്തിൽ ഒരിക്കൽമാത്രമാകും വീടു വയ്ക്കുന്നത്. 

മലയാളികളുടെ മാറുന്ന വീടിനെക്കുറിച്ചു പറയേണ്ട മറ്റൊരു കാര്യം വീടു വയ്ക്കാനുപയോഗിക്കുന്ന സ്ഥലത്തിന്റെ പരിമിതിയാണ്. പണ്ടൊക്കെ വീടെന്നു പറഞ്ഞാൽ അത്യാവശ്യം തൊടിയും കൂടി ചേർന്ന് കുറഞ്ഞത് പത്തോ പതിനഞ്ചോ സെന്റിലായിരുന്നു. ഇന്നാകട്ടെ, സ്ഥലത്തിന്റെ പരിമിതി വലിയ ഘടകമാണ്. നഗരത്തിലും നാട്ടിൻ പുറത്തും ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. 

രണ്ടു സെന്റിലും മൂന്നു സെന്റിലും വീടു വയ്ക്കുന്ന ഒട്ടേറെപ്പേരെ കാണാം. അതുമൊരു മാറ്റത്തിന്റെ ലക്ഷണമാണ്. വെറുതെ കുറെ സ്ഥലം മിനക്കെടുത്തി വീടു പണിയേണ്ട ആവശ്യമില്ലല്ലോ. പണ്ടത്തെ കാലത്ത് 3,000 ചതുരശ്രയടി വീടെന്നു പറഞ്ഞാൽ സാധാരണമായിരുന്നു. എന്നാൽ ഇന്ന് 1,000 സ്ക്വയർ ഫീറ്റിൽ എനിക്കു മൂന്നു ബെഡ്റൂം വേണമെന്നു പറയുന്നവരുടെ എണ്ണം കൂടുതലാണ്. 

ഒരു പക്ഷേ, ഇതു മുൻപു പറഞ്ഞ ടെക്നോളജിയുടെ പോസിറ്റീവ് സൈഡായിരിക്കാം. ഇന്റർനെറ്റിലൂടെയും മറ്റും വളരെ കുറച്ച് ഏരിയയിലുളള വീടുകൾ കണ്ടു പരിചയിച്ചതുകൊണ്ടാകാം ഈ മാറ്റം. അല്ലെങ്കിൽ കേരളത്തിനു പുറത്തും വിദേശത്തും പ്രവാസ ജീവിതത്തിൽ അവിടങ്ങളിലെ സ്പേസ് യൂട്ടിലൈസേഷൻ കണ്ട് പരിചയിച്ചതുമാകാം. 1,000 സ്ക്വയർ ഫീറ്റിൽ മൂന്നു ബെ‍ഡ്റൂം സാധിക്കും എന്നൊക്കെ ആളുകൾക്ക് ഇപ്പോൾ ധാരണയുണ്ട്. 

 

പ്രാക്ടിക്കൽ മലയാളി

അതോടൊപ്പം പ്രാക്ടിക്കലായിട്ടും മലയാളി ചിന്തിച്ചു തുടങ്ങി. ചെറിയ ഏരിയയിൽ വീടു വച്ചാൽ മാനേജ്മെന്റ് ഇത്രയേ വരുന്നുള്ളൂ. എന്നതൊക്കെ എല്ലാവർക്കും ബോധ്യമാണ്. സ്ത്രീകൾ ഭൂരിപക്ഷവും ജോലിക്കു പോകുന്ന കാലമാണ്. അതുകൊണ്ടുതന്നെ അവരുടെ ചിന്താഗതിയും മാറി. ഒരുവിധം എല്ലാ പ്രോജക്ടുകളിലും ഭാര്യയും ഭർത്താവും ഒരുപോലെ അഭിപ്രായം പറയുന്നുണ്ട്. പണ്ടൊക്കെ വീടിന്റെ ഡിസൈൻ ഒരാൾ പറയുന്നു. അതു ചെയ്യുന്നു എന്നായിരുന്നു രീതിയെങ്കിൽ അതു മാറി.

2257677713
Representative Image: Photo credit: Jestin111 pala/ Shutterstock.com

ഇപ്പോൾ വീട്ടിലെ സ്ത്രീകൾക്കും തുല്യ പരിഗണന കൊടുത്തുകൊണ്ടാണു പല ക്ലയന്റും വരുന്നത്. അതും വലിയ മാറ്റമാണ്. ജലക്ഷാമത്തെ മറികടക്കാൻ മഴവെള്ള സംഭരണി കൂടി വേണം. കറന്റ് ഉപയോഗിക്കാതെ സോളാറിൽ എങ്ങനെ വീടു കൊണ്ടുപോകാം. വേസ്റ്റ് മാനേജ്മെന്റ്, ബയോഗ്യാസ് പ്ലാന്റ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. 

 

ഡിസൈനിലും മാറ്റം

മറ്റൊരു മാറ്റം വീടിന്റെ ഡിസൈനിലാണ്. പഴയപോലെ ഇടുങ്ങിയ ചിന്താഗതിയിലല്ല വീടുവയ്ക്കാൻ വരുന്നത്. ഓപ്പൺ ഡിസൈൻ ആണ് പലർക്കും ഇഷ്ടം. അതുപോലെ തുറന്ന അടുക്കള വേണം. വീട്ടിൽ നിന്ന് ഇറങ്ങിയിരിക്കാൻ പറ്റുന്ന ഇടം വേണം. ഡൈനിങ് റൂമിൽ നിന്നൊരു സിറ്റൗട്ട് നൽകിയാൽ നല്ലത്. ഡബിൾ ഹൈറ്റുള്ള റൂമുകൾ തുടങ്ങിയവയൊക്കെ ആവശ്യപ്പെടുന്നവരുണ്ട്. 

ഡിസൈനിന്റെ അപ്രോച്ചിൽത്തന്നെ മൊത്തത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നു പറയണം. അനാവശ്യമായി ഏരിയ കളയാതെ മാറിച്ചിന്തിക്കുന്ന ഒരു കാലഘട്ടം. കുറച്ചു സ്ഥലങ്ങളിൽ മാക്സിമം പച്ചപ്പു വേണം. ചെടികൾ വേണം എന്നൊക്കെ ചിന്തിക്കുന്ന സമൂഹമാണ് ഇപ്പോഴുള്ളത്. ഒരു പക്ഷേ, കോവിഡിന്റെ ആഫ്റ്റർ ഇഫക്ടാണോ ഇതെന്നറിയില്ല. ഒരുവിധം എല്ലാവരും വീടിനകത്ത് ഷെയ്ഡിൽ ഇരിക്കാൻ പറ്റുന്ന, റിലാക്സ് ചെയ്യാൻ പറ്റുന്ന സ്ഥലം വേണം എന്നൊക്കെ പറഞ്ഞു വരാറുണ്ട്. 

മറ്റൊരു മാറ്റം പണ്ടുകാലത്ത് തടിയുടെ ഉപയോഗം കൂടുതലായിരുന്നു. ഇന്നത്തെക്കാലത്ത് ആളുകൾക്ക് അറിയാം തടി മാത്രമല്ല. ആ സ്ഥാനത്ത് റീപ്ലേസ്മെന്റ് ആയി അലുമിനിയമോ യുപിവിസിയോ ഒക്കെ ഉണ്ടെന്ന്. 

തടി കൂടുതലുപയോഗിച്ചു പൈസ കളയേണ്ടെന്നും വലിയ തടി കട്ടിളകളും ജനാലകളുമെല്ലാം വച്ചിട്ട് സൂര്യപ്രകാശം അടിച്ച് മങ്ങിപ്പോകും എന്നതും മഴയോ ഈർപ്പമോ വന്നാൽ ഇവയെല്ലാം കേടാകും. എന്നൊക്കെയുമുള്ള കാര്യം എല്ലാവർക്കുമറിയാം. അതുപോലെ തടി മാത്രമുള്ള വീട്, തടി ഉപയോഗിച്ചുള്ള വീട് എന്ന ചിന്താഗതിയൊക്കെ മാറിയിട്ടുണ്ട്. 

മൊത്തത്തില്‍ നോക്കിയാൽ വീടിന്റെ കാര്യത്തിൽ വളരെ അപ്ഡേറ്റഡ് ആണ് ഇന്നത്തെ ആളുകൾ. അതുകൊണ്ടുതന്നെ ആർക്കിടെക്റ്റിന് ഉത്തരവാദിത്തവും വെല്ലുവിളികളും വർധിക്കുന്നു. മികവുറ്റ നിർമിതികളിലേക്കാണ് ഇതെത്തിക്കുന്നത്.  

 

ഡോ. ജോത്സന റാഫേല്‍ പി.

പ്രഫസര്‍ & ആർക്കിടെക്റ്റ് വിഭാഗം മുൻ മേധാവി

ഗവ. എൻജിനീയറിംഗ് കോളജ്, തൃശൂർ

English Summary- How Malayali House Concepts changed over time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com