അഷ്ടമുടിയിൽ നൂതന രീതിയിൽ കരിമീൻ കൃഷിചെയ്തു പുരസ്കാരം നേടിയതിന്റെ നിറവിലാണു തെക്കുംഭാഗം പള്ളിക്കോടി താഴത്ത് പുതുവേലിൽ സ്റ്റീഫൻ സിറിൾ. ജലാശയത്തിൽ കൂടൊരുക്കി മത്സ്യങ്ങളെ വളർത്തിയാണു ജില്ലയിലെ മികച്ച നൂതന മത്സ്യക്കൃഷിക്കുള്ള അവാർഡ് അദ്ദേഹം നേടിയത്. കായലോളങ്ങളിൽ നീന്തിനടക്കുന്ന കരിമീനിനെ കൂട്ടിലാക്കിയാൽ നൂറുമേനി കൊയ്യാമെന്നു സ്റ്റീഫൻ പറയുന്നു.
രണ്ടിഞ്ചിന്റെ പിവിസി പൈപ്പുകൾ ഒന്നരമീറ്റർ നീളത്തിലും വീതിയിലും സമചതുരമാക്കി കോണോടു കോൺ ബന്ധിപ്പിക്കും. ഇരട്ട വലകൾ ഉപയോഗിച്ച് കൂടിനെ പൊതിയും. കായലിൽ ഒന്നര മീറ്ററോളം ആഴമുള്ളതും ഒഴുക്കുള്ളതുമായ സ്ഥലത്തിറങ്ങി കാറ്റടിക്കഴകളോ മുളങ്കമ്പുകളോകൊണ്ടുള്ള താങ്ങുകാലുകൾ ഉറപ്പിച്ച് നിർത്തുന്നതോടെ മീൻ കൂട് റെഡി.
ഇപ്പോൾ സർക്കാർ സബ്സിഡിയോടെ 13 കൂടുകളിലായി മത്സ്യഫെഡ് നൽകിയ 4,000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ഇതിന്റെ വിളവെടുപ്പ് നടക്കും. ഭാര്യ സൂസന്നയും മകൻ സിറിളും സ്റ്റീഫനെ സഹായിക്കുന്നുണ്ട്.