പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ കുടവനാട് വട്ടക്കരിക്കകത്ത് പ്രേമൻ– ശുഭ ദമ്പതികൾക്കു കൃഷി തന്നെ ജീവിതം. ഇവർക്കുള്ളത് 25 സെന്റ് ഭൂമി മാത്രം. എന്നാൽ രണ്ട് ഏക്കർ കൂടി പാട്ടത്തിനെടുത്തു നടത്തുന്ന കൃഷിയിൽ നൂറുമേനിയുടെ പൊന്നു വിളയിക്കുകയാണിവർ. പടവലം, പാവൽ, വെണ്ട, കത്തിരി, വെള്ളരി, പയർ, മുളക് വർഗങ്ങൾ, വാഴ എന്നിങ്ങനെ കൃഷിയുടെ പട്ടിക നീളുന്നു. ചാണകവും വേപ്പിൻ പിണ്ണാക്കും കോഴിക്കാരവും ഉപയോഗിച്ചാണ് കൃഷി.
ഇവരുടെ അധ്വാനത്തിന്റെ ഫലമായി നിത്യേന ആയിരം രൂപയുടെ പച്ചക്കറി വിൽക്കാൻ കഴിയുന്നതായി ശുഭ പറയുന്നു. വാർഡ് മെംബർ, നന്ദിയോട് കൃഷി ഭവൻ എന്നിവരുടെ സഹകരണം കൃഷിയിൽ കൂടുതൽ സജീവമാകാൻ പ്രേരണ നൽകന്നതായി പറയുന്നു. ദുരിതാശ്വാസ നിധിയിക്കേക്ക് പണം കണ്ടെത്താൻ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലും കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലും നടന്ന ജൈവ ചന്തയിൽ നന്ദിയോട് കൃഷിഭവൻ മുഖേന ലാഭം നോക്കാതെ ഈ ദമ്പതികളും പച്ചക്കറികൾ സമ്മാനിച്ചു. ഇതിന്റെ വിളവെടുപ്പ് വാർഡ് അംഗം സിഗ്നി നിർവഹിച്ചു.