അടിമാലി ∙ മാങ്കടവ് തടിക്കൽ കുര്യാക്കോസിനു പ്രളയക്കെടുതിയിൽ നഷ്ടമായത് ശാസ്ത്രീയരീതിയിൽ നട്ടുവളർത്തിയ കുരുമുളകു തോട്ടം. രണ്ടു വർഷം പ്രായമായ 1960 കുരുമുളകു ചെടികളിൽ ഇനി അവശേഷിക്കുന്നത് 78 എണ്ണം മാത്രം. വിദഗ്ധരുടെ നിർദേശപ്രകാരം പൂർണമായും ജൈവരീതി അവലംബിച്ചുള്ള കൃഷിയിടത്തിൽനിന്ന് ഇക്കുറി പ്രതീക്ഷിച്ചിരുന്നത് മൂന്നു ക്വിന്റൽ കുരുമുളകാണ്.
ദേവികുളം താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് 6.5 ലക്ഷം വായ്പയെടുത്താണ് കൃഷി നടത്തിയത്. 3.60 ഏക്കർ കൃഷിഭൂമിയിൽ 60 സെന്റ് ഒഴികെയുള്ളതു മുഴുവൻ നാശോന്മുഖമായി. അര നൂറ്റാണ്ട് മുൻപു കരിങ്കൽഭിത്തിയിൽ നിർമിച്ച വീട് വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. ഭാര്യയും ബിരുദവിദ്യാർഥികളായ രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുര്യാക്കോസിന്റെ കുടുംബം.