കടുത്തുരുത്തി∙ കൃഷിനാശത്തിന്റെ നഷ്ടപരിഹാരമൊക്കെ പതിയെ വരും. നഷ്ടപരിഹാരം ലഭിച്ചിട്ട് അടുത്ത കൃഷിയിറക്കാനൊന്നും കാത്തു നിന്നില്ല വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്ന കടുത്തുരുത്തി മേട്ടുംപാറ മറ്റത്തിൽ തങ്കച്ചൻ. കരപ്പറമ്പിലെ വള്ളിപയർ കൃഷി കുറച്ചൊക്കെ കനത്ത മഴയിൽ നശിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് നൂറ് തടം പയർ കൃഷിയിൽ നിന്ന് 25 കിലോ അച്ചിങ്ങാ ദിവസവും എടുക്കുന്നുണ്ട് തങ്കച്ചൻ.
പച്ചക്കറി കൃഷി നഷ്ടമാണന്ന് ഒരിക്കലും പറയില്ല ഈ കർഷകൻ. ഭാര്യയും അഞ്ച് പെൺകുട്ടികളുമടങ്ങുന്ന കുടുംബം കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് കഴിയുന്നത്. മൂത്തമകൾ എൻജിനീയറിങ് പാസായി. അടുത്തയാൾ എംബിയേക്ക് പഠിക്കുകയാണ്. അതിന് താഴേയുള്ള മൂന്നു പെൺകുട്ടികൾ പത്താംക്ലാസിൽ പഠനം നടത്തുകയാണ്.
അല്ലലില്ലാതെ കഴിയാൻ തന്റെ കൃഷിയിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട് തങ്കച്ചന്. പയർകൃഷിക്ക് പുറമേ കോവലും ഏത്തവാഴ കൃഷിയുമുണ്ട് തങ്കച്ചന്. കൂടാതെ പുരയിടത്തിൽ പടുത കുളത്തിൽ മത്സ്യകൃഷിയുമുണ്ട്. മത്സ്യകൃഷിയുടെ വിളവെടുപ്പ് അടുത്തമാസം നടത്തും. ബാങ്കിൽ നിന്നു വായ്പയെടുത്താണ് തങ്കച്ചൻ പച്ചക്കറി കൃഷി നടത്തുന്നത്.