സ്വന്തമായി വേണ്ടത്ര ഭൂമിയില്ലാത്തവർക്കും കൃഷി ചെയ്യാം എന്നതാണ് പാട്ടക്കൃഷികൊണ്ടുള്ള മെച്ചം. എന്നാൽ അതിനെക്കാൾ പ്രധാനപ്പെട്ട മറ്റൊരു നേട്ടം പാട്ടക്കൃഷി നൽകുമെന്നു പ്രളയം തെളിയിച്ചു. പലയിടങ്ങളിലായി സ്ഥലം പാട്ടത്തിനെടുത്ത് ഒാരോ പ്രദേശത്തിന്റെയും സാഹചര്യം നോക്കി അനുയോജ്യമായ വിളകൾ ക്രമീകരിച്ചാൽ, പ്രതികൂല കാലാവസ്ഥകൾ വരുമ്പോഴും ഏതെങ്കിലും ഭാഗത്തുള്ള വിള നശിക്കാതെ കിട്ടും.
ഉരുൾപൊട്ടലിലും മറ്റും കൃഷിഭൂമി താറുമാറായവർക്ക് അതു കൃഷിയോഗ്യമാക്കുംവരെ കൃഷി തുടരാനുള്ള മാർഗവും ഭൂമി പാട്ടത്തിനെടുക്കുക എന്നതുതന്നെയാണ്. അതേസമയം പാട്ടക്കൃഷിക്കു സ്ഥലലഭ്യത കുറയുന്ന സാഹചര്യം ഇന്നുണ്ട്. സർക്കാർ ഉടമസ്ഥതയിൽ ഹെക്ടർ കണക്കിനു സ്ഥലം തരിശുകിടക്കുകയും ചെയ്യുന്നു. അത് കർഷകർക്ക് കരാർ വ്യവസ്ഥയിൽ കൈമാറാനും കൃഷിക്കുള്ള സൗകര്യങ്ങളൊരുക്കാനും ഈ അവസരത്തിൽ സർക്കാർ മുഖ്യ പരിഗണന കൊടുക്കണമെന്നു ജോസഫ്.