പെരുമ്പിലാവ്∙ കടവല്ലൂർ പഞ്ചായത്തിലെ ആൽത്തറ പാടശേഖരത്തിൽ 20 ഏക്കറോളം വയലിൽ നെൽകൃഷി വേണ്ടെന്നു വച്ചു. പ്രളയം കഴിഞ്ഞശേഷം ഉണ്ടായ അപ്രതീക്ഷിത വരൾച്ചയാണു കർഷകരെ കൃഷിയിറക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.
തോടുകളോ കുളങ്ങളോ പോലെ പൊതു ജലസ്രോതസുകളില്ലാത്ത ഈ ഭാഗത്തു വീട്ടുവളപ്പിലെ കിണറുകൾ, കുഴൽ കിണറുകൾ എന്നിവയിൽ നിന്നുള്ള വെള്ളമാണു കർഷകർ കൃഷിക്കായി ആശ്രയിക്കുന്നത്. നിലം ഉഴുതു മറിക്കൽ മുതലായ പ്രാരംഭ പ്രവർത്തനങ്ങൾക്കു ആയിരക്കണക്കിനു രൂപ മുതൽ മുടക്കിയതു നഷ്ടപ്പെട്ടെങ്കിലും ഈ കാലാവസ്ഥയിൽ കൃഷി തുടർന്നാൽ വൻ നഷ്ടത്തിൽ കലാശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
നടീലിനായി ആറ് കണ്ടങ്ങളിൽ ഞാറുകൾ തയാറാക്കിയിരുന്നു. ഇതെല്ലാം ഉപേക്ഷിച്ച നിലയിലാണ്.വെള്ളപ്പൊക്കം മൂലം കടവല്ലൂർ പാടശേഖരങ്ങളിൽ ഇത്തവണ വൈകിയാണു കൃഷിയിറക്കിയിരിക്കുന്നത്.ആദ്യഘട്ടത്തിൽ വിതച്ചതെല്ലാം ഒലിച്ചു പോയി. ജനുവരി ആദ്യവാരത്തിലെ വിളവെടുപ്പ് ഇത്തവണ ഫെബ്രുവരി വരെ നീളാനാണു സാധ്യത. ജലക്ഷാമം പ്രദേശത്തെ മൊത്തം വിളവിനെ ബാധിക്കുമെന്ന ആശങ്ക കർഷർക്കുണ്ട്.