വിപണി പഠിക്കാതെ ഉൽപാദനം നടത്തുന്നതിന്റെ അപകടങ്ങൾ ഒരിക്കൽകൂടി കാണിച്ചുതരികയാണ് മഹാരാഷ്ട്രയിലെയും കർണാടകത്തിലെയുമൊക്കെ സവോള കർഷകരുടെ കണ്ണീർ കഥകൾ. സവോളയുടെ വിളവെടുപ്പ് സീസൺ തുടങ്ങിയപ്പോൾ തന്നെ വില കുത്തനെ താഴുകയാണ്. കഴിഞ്ഞ വർഷത്തെ വിളവ് വിറ്റുതീരാത്തതാണ് പ്രശ്നമെന്നു പറയപ്പെടുന്നു. കേരളവും തമിഴ്നാടും പോലെയുള്ള പ്രധാന വിപണികളിലേക്ക് ‘ഗജ’ മൂലം ചരക്കുനീക്കം തടസ്സപ്പെട്ടതും വില താഴാൻ കാരണമായി. കയറ്റുമതിയും മന്ദഗതിയിലാണ്.
കഴിഞ്ഞ വർഷം നവംബർ–ഡിസംബർ മാസങ്ങളിൽ സവോള ക്വിന്റലിനു മൂവായിരം രൂപയിലധികം വില കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വില പരമാവധി 1500 രൂപ മാത്രം. കഴിഞ്ഞ വർഷത്തെ സവോളയ്ക്കാവട്ടെ ഇപ്പോൾ ക്വിന്റലിനു 450 രൂപ മാത്രമാണ് കിട്ടുന്നത്. ചില വിപണികളിൽ ഇത് 325 രൂപയായി വരെ താഴ്ന്നിട്ടുണ്ട്. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് സൂക്ഷിച്ചുവച്ചിരുന്ന സവോള കൃഷിക്കാർക്കു ബാധ്യതയായി മാറിയിരിക്കുകയാണിപ്പോൾ. പുതിയ ചരക്ക് എത്തുമ്പോഴേക്കും പഴക്കം മൂലം നിലവാരം നഷ്ടപ്പെട്ട ഉൽപന്നം വിറ്റഴിക്കാനുള്ള പെടാപ്പാടിലാണവർ.