മറയൂർ ∙ അംഗീകാരത്തിന്റെ തിളക്കത്തോടനുബന്ധിച്ച് ഗവർണറുടെ ക്ഷണം ഏറ്റുവാങ്ങി തായണ്ണൻ കുടിയിലെ കർഷകർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മറയൂർ തായണ്ണൻ കുടിയിലെ ആദിവാസികളായ കർഷകരെയാണു ഗവർണർ ഇന്നു രാജ്ഭവനിലേക്കു ക്ഷണിച്ചത്. പരമ്പരാഗത രീതിയിൽ കൃഷി ചെയ്തു വരുന്നതും സംരക്ഷണം ഏർപ്പെടുത്തുന്നതും മുൻനിർത്തി കേന്ദ്ര സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയതിനാലാണ് ഇവർക്ക് പ്രത്യേക ക്ഷണം ലഭിച്ചത്.
കാർഷിക സർവകലാശാലയാണ് ഇവരെ ഇതിനായി ശുപാർശ ചെയ്തത്. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ കൃഷിവകുപ്പിന്റെ ജില്ലാതല അവാർഡ് കരസ്ഥമാക്കിയിരുന്നു. തുടർന്ന് 2017-18 ൽ മികച്ച ആദിവാസി ഊരിനുള്ള സംസ്ഥാനതല അവാർഡിന് ഒന്നാം സ്ഥാനവും നേടിയിരുന്നു.
2018-19 ൽ മലയോര ആദിവാസികുടികളിലെ പരമ്പരാഗത കാർഷിക വിത്തിനങ്ങളെയും സംസ്‌കാരത്തെയും നിലനിർത്തുന്നതിനും പരിഭോഷിപ്പിക്കുന്നതിനും വേണ്ടി 3 വർഷം മുൻപ് ചിന്നാർ വന്യജീവി സങ്കേതത്തിലെ തായണ്ണൻ കുടിയിൽ ആരംഭിച്ച പദ്ധതിയായ പുനർജീവനത്തിന് മികച്ച കാർഷികക്കൂട്ടായ്മയ്ക്കുള്ള 3 ലക്ഷം രൂപയുടെ സംസ്ഥാന അവാർഡും കേന്ദ്ര സർക്കാരിന്റെ 10 ലക്ഷം രൂപയുടെ പ്ലാൻഡ് ജീനോം സേവിയർ അവാർഡും ലഭിച്ചിരുന്നു.