പാലക്കാട്∙ ജല, കൃഷി വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘ഓരോ തുള്ളിയിൽ നിന്നും കൂടുതൽ വിളവ്’ (പെർ ഡ്രോപ്, മോർ ക്രോപ്) പദ്ധതിയിൽ 50,000 ഹെക്ടർ സ്ഥലത്തു കൂടി കൃഷി ഇറക്കാനാകുമെന്നു പ്രാഥമിക റിപ്പോർട്ട്.
പ്രധാനമായും അണക്കെട്ടുകളിലെ വെള്ളം അടിസ്ഥാനമാക്കിയാണു കൃഷിയിറക്കാനുള്ള സ്ഥലം കണക്കാക്കുന്നത്. തണ്ണീർത്തടങ്ങൾ കേന്ദ്രമാക്കി കൃഷിസ്ഥലങ്ങൾ കണ്ടെത്താൻ പഞ്ചായത്തുകൾ തോറും ഇരുവകുപ്പുകളും സംയുക്തമായി പരിശോധന ആരംഭിച്ചു. അണക്കെട്ടുകളുടെ പരിധിയിൽ വരുന്ന സ്ഥലത്തു സാമൂഹിക കൂട്ടായ്മ അടിസ്ഥാനത്തിൽ കൃഷിക്കാണു ശ്രമം.
പരസ്പരം പഴി ചാരുന്ന കൃഷി, ജലവിഭവ വകുപ്പുകൾ ഇതാദ്യമായാണു കൃഷിക്കായി ഒരുമിച്ചു രംഗത്തിറങ്ങുന്നത്. വിളകൾക്കു ശാസ്ത്രീയ അളവിൽ മാത്രം വെള്ളം നൽകുന്ന ജലസംരക്ഷണവും ജലസാക്ഷരതയുമാണു പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്നു മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു.
നെല്ല്, പച്ചക്കറി കൃഷികളാണ് ആദ്യം ഉദ്ദേശിക്കുന്നത്. കൃഷിക്കു വേണ്ടി ആരംഭിച്ച അണക്കെട്ടുകൾ ശുദ്ധജല പദ്ധതികളായി മാറിയതോടെ അവയുടെ പരിധിയിലെ കൃഷി സ്ഥലത്ത് ആവശ്യത്തിനും സമയത്തിനും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ജലവിഭവ വകുപ്പിൽ 30 വർഷത്തിലധികമായി പുതിയ പദ്ധതി നടപ്പാക്കിയിട്ടില്ല.
മലമ്പുഴ ലക്ഷ്യം 22,000; നേടിയത് 12,000
22,000 ഹെക്ടർ കൃഷിക്കു വെള്ളം എത്തിക്കാനാണ് അര നൂറ്റാണ്ടു മുൻപു മലമ്പുഴ അണക്കെട്ട് നിർമിച്ചത്. നിലവിൽ പരമാവധി 15,000 ഹെക്ടറിലാണു വെള്ളം നൽകുന്നത്. ബാക്കി പ്രദേശങ്ങൾ കരഭൂമിയായി. ജില്ലാ കലക്ടറേറ്റ് പരിസരത്തു വരെ ഇപ്പോഴും കനാലുകൾ സജീവം.കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ലക്ഷ്യമനുസരിച്ച് 9380 ഹെക്ടർ കൃഷിക്കു വെള്ളം നൽകണം. ഇപ്പോൾ നൽകുന്നത് 2,000 ഹെക്ടറിന്.